Tuesday, October 27, 2009

corringendum

തിങ്കളാഴ്ച രാവിലെ . ടോം സോയെര്‍നെ പോലെ എനിക്ക് മടി പിടിക്കുന്ന ദിവസം . രാവിലെ എഴുന്നേറ്റിട്ട് ഒന്നും ചെയ്യാന്‍ തോന്നാതെ വല്ലാതെ മൂഡി ആയ ഒരു ദിവസം . എന്റെ മനസ്സ് പോലെ തന്നെ പ്രകൃതിയും മൂടിക്കെട്ടി നില്‍ക്കുന്നു . മഴക്കാര്‍ ഉണ്ട് . എന്നാല്‍ മഴ ഒട്ടു പെയ്യുന്നും ഇല്ല . മനസ്സ് നിറയെ വിഷാദ ചിന്തകളോടെ ഞാനും .

ഓഫീസിലേക്കുള്ള ബസില്‍ ഇരിക്കുമ്പോള്‍ ഞാന്‍ മനപ്പൂര്‍വം എനിക്ക് കിട്ടിയിട്ടുള്ള സൌഭാഗ്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിച്ചു . പക്ഷെ രക്ഷയില്ല . എന്റെ മനസ്സ് എനിക്ക് വന്നിട്ടുള്ള സങ്കടങ്ങള്‍ മാത്രം പെറുക്കി എടുത്തു ചിന്തിക്കാന്‍ തുടങ്ങി ..ചിന്തിച്ചു ചിന്തിച്ചു , ആരെങ്കിലും , ഒന്ന് മിണ്ടിയാല്‍ കരയാമായിരുന്നല്ലോ എന്നോര്‍ത്ത് ഞാന്‍ ഇരുന്നു . ചുരുക്കി പറഞ്ഞാല്‍ മോങ്ങാന്‍ നായ റെഡി ആയിട്ടിരിക്കയാണ് ഇനി ഒരു തേങ്ങാ വീണു കിട്ടിയാല്‍ മതി എന്ന ഒരു അവസ്ഥയില്‍ എത്തി ഞാന്‍ .

ഓഫീസിലേക്ക് കാല്‍ എടുത്തു വെച്ചപ്പോള്‍ എനിക്ക് എന്റെ മൂഡ്‌ ഓഫ്‌നുള്ള കാരണം പിടികിട്ടി . വെള്ളിയാഴ്ച്ച ഞങ്ങളുടെ ഓഫീസര്‍ പോസ്റ്റിലേക്കുള്ള പ്രൊമോഷന്‍ റിസള്‍ട്ട്‌ വന്ന ദിവസമായിരുന്നു . ഞങ്ങളുടെ സ്റ്റെനോ ടെസ്റ്റ്‌ എഴുതിയിട്ടുണ്ടായിരുന്നു . റിസള്‍ട്ട്‌ വന്നപ്പോള്‍ അവര്‍ ഔട്ട്‌ . അതിന്റെ കരച്ചിലും പല്ലുകടിയും പ്രതിഷേധവും ആയിരുന്നു വെള്ളിയാഴ്ച്ച മുഴുവന്‍ . ഇത്തവണ സ്റെനോയ്ക്ക് നല്ല മാര്‍ക്ക്‌ ഉണ്ടായിരുന്നു . ഇന്റര്‍വ്യൂ ന്റെ മാര്‍ക്കും , confidential റിപ്പോര്‍ട്ടിന്റെ (CR) മാര്‍ക്കും മാത്രമേ കമ്പനി രഹസ്യമായി വെക്കാറുള്ളൂ . അവരുടെ പ്രതിഷേധം മുഴുവനും ഞങ്ങള്‍ ഓഫീസര്‍മാരുടെ നേര്‍ക്കായിരുന്നു .

കഷ്ടകാലത്തിനു ഈ സ്റ്റെനോ എന്റെ department ഇല്‍ ആണ് . അത് കൊണ്ട് റിസള്‍ട്ട്‌ വന്നപ്പോള്‍ ഇവരെ പതിയെ മാറ്റി ഇരുത്തി , ഞാന്‍ ഒരു കൌണ്സില്ലിംഗ് ഒക്കെ കൊടുത്തു . കാരണം , കഴിഞ്ഞ വര്ഷം കിട്ടാതെ പോയപ്പോള്‍ ഇവര്‍ രണ്ടര മാസം പ്രതിഷേധിച്ചു ലീവ് എടുത്ത കൂട്ടത്തില്‍ ആണ് . ഇത്തവണയും അങ്ങനെ ചെയ്താല്‍ എന്റെ വര്‍ക്ക്‌ തടസ്സപ്പെടും , വീണ്ടും CR മോശമാവുകയും ചെയ്യും .

പണിയെടുക്കുന്ന കാര്യത്തില്‍ ഏറ്റവും പുറകിലാണ് നമ്മുടെ കഥാനായിക . കാരണം , ജോയിന്‍ ചെയ്തത് regional ഓഫീസില്‍ ആണ് . അവിടെ കാര്യമായ പണിയൊന്നും ചെയ്യാതെ തുരുമ്പു പിടിച്ചാണ് ഈ ഓഫീസില്‍ വന്നത് . തുരുമ്പു അല്ല , ക്ലാവ് തന്നെയാണ് പിടിച്ചത്‌ എന്ന് ഇവിടെ വന്നപ്പോള്‍ ആണ് ഞങ്ങള്‍ മനസ്സിലാക്കിയത്‌ !! എന്നും വൈകിയേ ഓഫീസില്‍ വരൂ . പുള്ളിക്കാരി 10 മണിക്ക് ഓഫീസില്‍ വന്ന ചരിത്രം ഇല്ല . വന്നു കഴിഞ്ഞാല്‍ ചില ചെറിയ ചെറിയ ആവശ്യങ്ങള്‍ പറഞ്ഞു പുറത്തു പോവും . ബാക്കി സമയം ഫോണ്‍ വിളി. ചുരുക്കി പറഞ്ഞാല്‍ ഒരു ടെപര്ടുമേന്റിലെയും പണി ഇന്ടെപെന്ടെന്റ്റ്‌ ആയിട്ട് ഏല്‍പ്പിക്കാന്‍ പറ്റാത്ത അവസ്ഥ .

ന്യായമായിട്ടും സ്റെനോയുടെ CR എഴുതേണ്ട ചുമതല എനിക്ക് വന്നു . എഴുതുമ്പോള്‍ അല്‍പ്പം ചില നീക്കുപോക്കുകള്‍ വെയ്ക്കാം എന്നല്ലാതെ , ഇവര്‍ക്ക് ഔട്ട്‌ സ്റാണ്ടിംഗ് CR എങ്ങനെ കൊടുക്കാന്‍ കഴിയും ? അങ്ങനെ കൊടുത്താല്‍ എന്നും കൃത്യമായി ഓഫീസില്‍ വരുന്നവരോട് ചെയ്യുന്ന നീതികേട്‌ അല്ലെ ? അത് കൊണ്ട് തന്നെ , ഇവരുടെ വര്‍ക്ക് നെ ന്യായീകരിക്കുന്ന ഒരു CR ആണ് ഞാന്‍ കൊടുത്തത് . എന്റെ റിപ്പോര്‍ട്ട്‌ നെ reviewing മാനേജര്‍ ശരി വെക്കുകയും ചെയ്തു .അങ്ങനെ രണ്ടു വര്‍ഷത്തെ CR ഞാന്‍ ആണ് കൊടുത്തത് .

റിസള്‍ട്ട്‌ വരുമ്പോള്‍ അവര്‍ എങ്ങനെ പണിയെടുത്തു എന്നുള്ളതൊന്നും പ്രേശ്നമല്ലെല്ലോ, പ്രമോഷന്‍ കിട്ടിയില്ലെങ്കില്‍ അത് ന്യായമായും CR എഴുതിയ ആളുടെ പിടലിക്കാന് വെക്കുക .ഇന്റര്‍വ്യൂനു എന്ത് അബദ്ധം പറഞ്ഞാലും അത് , ഇവര്‍ പുറത്തു പറയില്ല . ഇന്റര്‍വ്യൂ എല്ലാം അടിപൊളി എന്നെ പറയുള്ളൂ . അങ്ങനെ , ഞാന്‍ പ്രതികൂട്ടില്‍ കയറിയ ദിവസമായിരുന്നു വെള്ളിയാഴ്ച്ച . പക്ഷെ , പ്രതി ഞാന്‍ ആണെന്ന് മറ്റാര്‍ക്കും അറിയില്ല , കാരണം CR എഴുതുന്നത്‌ ആരാണെന്ന കാര്യവും രഹസ്യം തന്നെ !! ഇവിടെ ഞങ്ങള്‍ മൂന്നു ഓഫീസര്‍മാര്‍ ഉള്ളത് കൊണ്ട് , ആരാണ് ഇത് എഴുതിയതെന്നു സ്ടാഫ്ഫിനു കൃത്യമായിട്ടും അറിയില്ല .

ഇവര്‍ക്ക് പ്രമോഷന്‍ കിട്ടാതെ വന്നപ്പോള്‍ മനസ്സില്‍ തോന്നി , ഞാന്‍ അല്‍പ്പം കൂടി നല്ല ഒരു CR കൊടുത്തിരുന്നെങ്കില്‍ ഇവര്‍ ഇത്തവണ കയറി പോയേനെ എന്ന് . എന്നാലും , അങ്ങനെ മാര്‍ക്ക്‌ കൊടുക്കാന്‍ സാധിച്ച സ്ഥലങ്ങളില്‍ ഞാന്‍ കൊടുത്തിട്ടും ഉണ്ട് . തീരെ മാര്‍ക്ക്‌ കൊടുക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ എങ്ങനെ കൊടുക്കാന്‍ പറ്റും ? സ്വയം ന്യായീകരിച്ചു ഞാന്‍ അങ്ങനെ ഇരുന്നു .എങ്കിലും അവര്‍ക്ക് കൂടെ പ്രമോഷന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് വെറുതെ വിചാരിച്ചു . ഒന്നുമില്ലെങ്കിലും , എന്റെ മനസ്സ് ഇന്നിപ്പോ കാലത്ത് ഇങ്ങനെ വിഷമിക്കില്ലായിരുന്നു .

ഇങ്ങനെയൊക്കെ ആണ് കാര്യങ്ങള്‍ എങ്കില്‍ എങ്ങനെ തിങ്കളാഴ്ച മൂഡ്‌ വരും അല്ലെ ? പതിവ് പോലെ , കഥാനായിക വിഷാദ വിവശയായി 10.30 മണി ആയപ്പോള്‍ വന്നു . എന്റെ അമ്മാവാ , എന്നെ തല്ലല്ലേ , ഞാന്‍ നന്നാവില്ല എന്ന പഴമൊഴി മനസ്സില്‍ ഓര്‍ത്തു . എന്റെ മുന്നില്‍ വെച്ച അറ്റന്റന്‍സ് രജിസ്റ്റര്‍ ഇല്‍ ഒപ്പിട്ടു സീറ്റില്‍ പോയി ഇരുന്നു . ലേറ്റ് മാര്‍ക്ക്‌ ഒന്നും വരയ്ക്കാന്‍ പോയില്ല . ഈ ഓഫീസില്‍ ഞങ്ങള്‍ അങ്ങനെ ഒരു നടപടി കൊണ്ട് വന്നിട്ടില്ല . വെറുതെ എന്തിനു തൊഴില്‍ ബന്ധങ്ങള്‍ വഷലാക്കണം ?ഇവര്‍ മാത്രമേ ഉള്ളു habitual ലേറ്റ് കമര്‍ , മറ്റുള്ളവര്‍ ഇത് പോലെ സ്ഥിരമായിട്ട് വൈകാറില്ല .

11 മണി ആയപ്പോ കമ്പനിയുടെ വെബ്‌ സൈറ്റ് സാധാരണ പോലെ ഞാന്‍ ചെക്ക്‌ ചെയ്തു . അപ്പോള്‍ ഒരു സിര്‍കുലര്‍ corringendum ആയിട്ട് വന്നിരിക്കുന്നത് കണ്ടു . ഒരു revised പ്രോമോട്ടീ പാനല്‍ കൊടുത്തിരിക്കുന്നു . ഒന്ന് ഓടിച്ചു നോക്കിയപ്പോള്‍ നമ്മുടെ സ്റ്റെനോ അവസാനത്തെ ആള്‍ ആയിട്ട് പ്രോമോട്ടെട് ആയിരിക്കുന്നു !! എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല . വീണ്ടും ഒന്ന് കൂടി നോക്കി , ഉറപ്പാക്കാതെ എല്ലാരോടും പറയാന്‍ പറ്റില്ലെല്ലോ . 36 പേരെ ടെപര്‍ത്മെന്ടല്‍ ടെസ്റ്റ്‌ വഴി സൌതെര്ന്‍ സോണിലേക്ക് പ്രോമോടു ചെയ്തതില്‍ ഒരാള്‍ ചെന്നൈ region ഇല്‍ competitive പാനെലില്‍ മുന്‍പേ തന്നെ സെലക്ഷന്‍ കിട്ടിയ ആള്‍ ആണ് . അയാളെ മാറ്റിയപ്പോള്‍ ഒരാള്‍ക്ക്‌ കൂടി ചാന്‍സ് കിട്ടി. അവിടെ ആണ് കയ്യാല പുറത്തെ തേങ്ങ പോലെ ഇരുന്നിരുന്ന നമ്മുടെ കക്ഷി കയറി കൂടിയത്‌ ..

ഈശ്വരാ , എത്ര പെട്ടന്നാണ് സംഭവങ്ങള്‍ മാറി മറിഞ്ഞത്‌ . ഇന്നലെ വരെ പ്രമോഷന്‍ കിട്ടാത്തതിന് കേസ് കൊടുക്കും എന്ന് വരെ ഭീഷണി മുഴക്കിയവര്‍ എല്ലാവരും സന്തോഷം കൊണ്ട് ആര്‍പ്പു വിളിച്ചു . കാര്യം പ്രമോഷന്‍ അവര്‍ക്കാണ് കിട്ടിയതെന്കിലും , എന്റെ മനസ്സില്‍ നിന്ന് ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു . ഹോ , ഇനി ആരും CR നെ പറ്റി പരാതി പറയില്ലെല്ലോ . ഓഫീസില്‍ ആകെ ആഹ്ലാദം . എല്ലാവരുടെയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നപ്പോള്‍ ചെറിയ ഒരു അഭിമാനവും തോന്നി , ഞാന്‍ കൊടുത്ത CR വഴി ഒരാള്‍ക്ക്‌ ആദ്യമായി ഓഫീസര്‍ പോസ്റ്റിലേക്ക് പ്രമോഷന്‍ കിട്ടിയിരിക്കുന്നു !! അതും എന്റെ മനസ്സാക്ഷി പണയപ്പെടുത്താതെ എഴുതിയ CR ഇല്‍ ....

അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത് . രാവിലെ മുതല്‍ തന്നെ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളെ കാണാനില്ല . എന്റെ മൂഡ്‌ ഓഫിനെ . പുള്ളി എവിടെ പോയോ ആവൊ ? :-)

അടികുറിപ്പ് : സമയ കുറവ് കാരണം ധാരാളം ഇംഗ്ലീഷ് വാക്കുകള്‍ കടന്നു വന്നിട്ടുണ്ട്. സദയം ക്ഷമിക്കുമല്ലോ . അല്ലെ?


Sunday, October 18, 2009

പ്ലാസ്റ്റിക്‌ യുദ്ധം !!

ഒരു ദിവസം എനിക്ക് ഇ-മെയില്‍ ആയിട്ട് കാന്‍സര്‍നെ കുറിച്ച് ഒരു ലേഖനം കിട്ടി . അതില്‍ ഒരു പാട് do's ആന്‍ഡ്‌ don'ts ഉണ്ടായിരുന്നു. എന്റെ കഷ്ടകാലത്തിനു ഞാന്‍ അത് എന്റെ ഭര്‍ത്താവിനു അയച്ചു കൊടുത്തു . ആ കാര്യം ഞാന്‍ മറന്നും പോയി .

കുറച്ചു ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം അത് തുറന്നു നോക്കിയത്‌ . അതില്‍ ഒരു കാര്യം പറഞ്ഞിരുന്നത് ഫ്രിഡ്ജില്‍ പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ ഫുഡ്‌ വെക്കരുത്‌ എന്നായിരുന്നു . ഞാന്‍ സാധാരണ പ്ലാസ്റ്റിക്‌ ചെപ്പുകളില്‍ ഫുഡ്‌ വെക്കാറുണ്ടായിരുന്നു .കാരണം നല്ല ഒതുക്കത്തോടെ ഫ്രിഡ്ജില്‍ ഭക്ഷണ സാധനങ്ങള്‍ ഇരിക്കും .ഇങ്ങനെ ഒരു കുരിശു പുറകെ വരും എന്ന് അന്ന് ഓര്‍ത്തില്ല .

ഇത് വായിച്ചു ഒരു ദിവസം ഫ്രിഡ്ജ്‌ തുറന്നിട്ടു , 'നീ തന്നെ അല്ലെ എനിക്ക് ഫ്രിഡ്ജില്‍ പ്ലാസ്റ്റിക്‌ കന്റൈനെര്‍ ഇല്‍ ഫുഡ്‌ വെക്കരുത്‌ എന്ന ഇ-മെയില്‍ അയച്ചത് ' എന്ന് പറഞ്ഞു കൊണ്ട് ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക്‌ ബോക്സ്‌ എല്ലാം പുറത്തേക്കെടുത്തു . ഇനി ഇതെല്ലം സ്റ്റീല്‍ ബോക്സ്‌ ഇല്‍ വെച്ചാല്‍ മതി എന്ന് കല്പന ഇട്ടു . ദൈവമേ , അതില്‍ വേറെ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ടായിരുന്നു ...അതൊന്നും കണ്ടില്ല ..!!

സാധാരണ ചെയ്യാറുള്ളത് പോലെ ഞാന്‍ വേണ്ടത് മാത്രം കേട്ടു .മൈക്രോവേവ് പ്ലാസ്റ്റിക്‌ ഒഴിച്ചുള്ള പാത്രങ്ങള്‍ എല്ലാം മാറ്റി പകരം സ്റ്റീല്‍ ബോക്സ്‌ ആക്കി . ഒന്ന് രണ്ടു ദിവസം കുഴപ്പമില്ലാതെ പോയി . അടുത്ത ദിവസം ഫ്രിഡ്ജ്‌ തുറന്നപ്പോള്‍ വീണ്ടും പ്ലാസ്റ്റിക്‌ കന്റൈനെര്‍ കണ്ടിട്ട് ദേഷ്യപ്പെട്ടു എല്ലാം പുറത്തേക്കെടുത്തു . പച്ചമുളക് സൂക്ഷിച്ചു വെച്ചിരുന്ന പ്ലാസ്റ്റിക്‌ ഡബ്ബ പോലും എടുത്തു കളയാന്‍ തുടങ്ങി .

മൈക്രോവേവ് പ്ലാസ്റ്റിക്‌നു കുഴപ്പമില്ല എന്ന് പറഞ്ഞിട്ട് ആര് കേള്‍ക്കാന്‍ ?? cooked അല്ലാത്ത പച്ചമുളക് പ്ലാസ്റ്റിക്‌ പാത്രത്തില്‍ വെച്ചാല്‍ എന്താ കുഴപ്പം ?? ഞാന്‍ പറഞ്ഞത് ഒന്നും കേള്‍ക്കാതെ വീണ്ടും പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ പുറത്തേക്കു വന്നപ്പോള്‍ എനിക്ക് ദേഷ്യം വന്നു . ഞാന്‍ ചോദിച്ചു ..'അപ്പൊ പ്ലാസ്റ്റിക്‌ കുപ്പിയില്‍ നിന്ന് ഫ്രിട്ജിലെ വെള്ളം നിങ്ങള്‍ കുടിക്കുന്നത് കുഴപ്പമല്ലേ . അത് മാറ്റണ്ടേ ..?' (ഞാനും കുട്ടികളും ഫ്രിട്ജിലെ വെള്ളം കുടിക്കാറില്ല ).

ഉടന്‍ വന്നു മറുപടി .'ആ ..അതും ശരിയല്ല '. അപ്പൊ എന്റെ ക്ഷമ മുഴുവന്‍ തീര്‍ന്നു . ഞാന്‍ തുടങ്ങി . 'ശരി .. എന്തിനാ പ്ലാസ്റ്റിക് ഫ്രിഡ്ജില്‍ നിന്ന് മാറ്റുന്നത് ? കാന്‍സര്‍ വരാതെ ഇരിക്കാന്‍ . അല്ലെ ? എന്നിട്ട് നിങ്ങള്‍ സിഗരറ്റ് വലിക്കുന്നതോ ? അതും പാടില്ല എന്ന് അതെ ഇ-മെയിലില്‍ പറഞ്ഞിട്ടുന്ടെല്ലോ ? അത് ഇതിനേക്കാള്‍ ഹാര്മ്ഫുള്‍ അല്ലെ ?(കുറെ ശ്രമിച്ചിട്ടും തീരെ നിറുത്താന്‍ പറ്റാതെ ആയ എന്റെ ഭര്‍ത്താവിന്റെ ഒരു ശീലം ആണ് അത് ) നിങ്ങള്‍ വലിക്കുന്നത് വഴി ഞങ്ങള്‍ക്കും അത് ഹാര്മ്ഫുള്‍ ആണ് . ആദ്യം അത് നിറുത്ത് . എനിട്ട്‌ മതി പ്ലാസ്റ്റിക്‌നോടുള്ള യുദ്ധം ..'

ഞാന്‍ അത്രക്കും പറയുമെന്ന് പുള്ളി തീരെ പ്രതീക്ഷിച്ചില്ല . കാരണം സാധാരണ ഞാന്‍ വീട്ടില്‍ മാത്രം ന്യായം പറയാന്‍ നില്‍ക്കാറില്ല . മിക്ക കാര്യങ്ങളും അങ്ങനെ തന്നെ സമ്മതിച്ചു കൊടുക്കാറാണ് പതിവ് . രണ്ടു തല്ലു കൂടിയിട്ടു പിന്നെ രണ്ടു ദിവസത്തെ മനസ്സമാധാനം കളയുന്നതിലും ഭേദമല്ലേ മിണ്ടാതെ ഇരിക്കല്‍ ? ഇത് എന്റെ department ഇലെ അനാവശ്യമായ കൈകടത്തലായിട്ടാണ് എനിക്ക് തോന്നിയത്‌ .

അത് കൊണ്ട് തന്നെ പതിവിനു വിപരീതമായ എന്റെ പ്രതികരണം പുള്ളിയെ ചൊടിപ്പിച്ചു .ഒന്നും മിണ്ടാതെ എന്നോട് വഴക്കിട്ടു നേരെ ബെഡ്റൂമില്‍ പോയി കിടന്നു .രാത്രി അത്താഴം കഴിക്കാന്‍ വിളിച്ചിട്ടും വന്നില്ല . അത് എന്നെ വിഷമിപ്പിച്ചു എന്ന് പറയണ്ടല്ലോ . ഒരു ന്യായം പറഞ്ഞതിന് ഇത്ര കെരുവിക്കാനുണ്ടോ എന്നായി എന്റെ ചിന്ത . ആഹ അത്രക്കായോ , എന്നാല്‍ ശരി നാളെ കാണിച്ചു കൊടുക്കാം എന്ന വാശിയില്‍ ഞാനും കിടന്നു . ഏത് കാലക്കേടിനാണോ ആ ഇ-മെയില്‍ അയച്ചു കൊടുക്കാന്‍ തോന്നിയെ എന്ന് പരിതപിച്ചു എപ്പോഴോ ഉറങ്ങി പോയി .

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു . എന്ത് വന്നാലും സണ്‍‌ഡേ ഞാന്‍ മിണ്ടില്ല എന്ന തീരുമാനത്തോടെ ആണ് എണീറ്റത് . കുട്ടികള്‍ക്കും ഭര്‍ത്താവിനും ബ്രേക്ക്‌ ഫാസ്റ്റ്‌ ഉണ്ടാക്കി വെച്ചിട്ട് ഞാന്‍ പള്ളിയില്‍ പോയി . ഞാന്‍ തിരികെ 10 മണിക്ക് വന്നിട്ടേ സണ്‍‌ഡേ എന്തെങ്കിലും കഴിക്കൂ .പുള്ളിയും അത് വരെ ഒന്നും കഴിക്കാതെ എന്റെ കൂടെ ഇരിക്കാറാണ്‌ പതിവ് .

സാധാരണ എന്റെ കൂടെ സണ്‍‌ഡേ അടുക്കളയില്‍ കയറും , പണികള്‍ ഒരു വിധം ഒതുങ്ങുന്നത് വരെ കൂടെ കാണും . അത് കൊണ്ട് തന്നെ ഞാന്‍ വിചാരിച്ചു ഇന്നലെ വഴക്കിട്ടത് കൊണ്ട് രാവിലെ എന്നെ സഹായിക്കാന്‍ വരില്ല എന്ന് . പക്ഷെ പതിവിനു വിപരീതമായി , ഞാന്‍ പള്ളിയില്‍ നിന്ന് വരുമ്പോള്‍ ഭക്ഷണം തനിയെ എടുത്തു കഴിച്ചു (പാവം ഇന്നലെ അത്താഴ പട്ടിണി കിടന്നതല്ലേ . വിശന്നു കാണും :) ) മാര്‍ക്കെറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൊണ്ട് വന്നു , വീണു കിടന്നു പണിയുന്ന ആളെ ആണ് കണ്ടത്‌ .

സത്യത്തില്‍ എനിക്ക് ചിരി വന്നു . പക്ഷെ അത്ര എളുപ്പം തോറ്റു കൊടുക്കാന്‍ പാടില്ലെല്ലോ എന്നോര്‍ത്ത് ഞാന്‍ ബലം പിടിച്ചു നിന്നു . പക്ഷെ ഉച്ചക്ക് ഊണ് കഴിക്കുന്നതിനു മുന്നേ എപ്പോഴോ ഞങ്ങളുടെ പിണക്കം ആവിയായി പോയി ...!

പിന്നെ വീട്ടില്‍ പ്ലാസ്റ്റിക്‌നെ ചൊല്ലി യുദ്ധം ഉണ്ടായിട്ടില്ല , ഞങ്ങള്‍ പ്ലാസ്റ്റിക്‌ കുപ്പിയില്‍ തന്നെ വെള്ളം വെക്കുന്നു , മൈക്രോ വേവ് പ്ലാസ്റ്റിക്‌ കന്റൈനെര്‍ മാത്രമേ ഞാന്‍ ഫ്രിഡ്ജില്‍ ഉപയോഗിക്കരുല്ലു‌ , കൂടാതെ ഭര്‍ത്താവ് പതിവ് പോലെ സിഗരറ്റും വലിക്കുന്നു ..!!

ഇനി മേലാല്‍ ഇ-മെയില്‍ ഫോര്‍വാര്ട്സ് അയക്കുമ്പോള്‍ സ്വയം പാര വരാത്തത് മാത്രം അയക്കാന്‍ ശ്രദ്ധിച്ചു കൊണ്ട് ഞാനും ...!!

Tuesday, October 6, 2009

എന്റെ മുറ്റത്തെ സുന്ദരികള്‍.....






















എന്നെ പോലെ പൂക്കളെ പ്രണയിക്കുന്നവര്‍ക്ക് പോസ്റ്റ് സമര്‍പ്പിക്കുന്നു....ഇതെല്ലാം എന്റെ തൊടിയിലെ ഞങ്ങള്‍ നാല് പേരും കൂടി ഓമനിച്ചു വളര്‍ത്തുന്നവ.. ഇവയില്‍ പലതിന്റെയും പേരുകള്‍ പോലും അറിയില്ല.. കണ്ടവര്‍ കണ്ടവര്‍ അഭിപ്രായം അറിയിക്കണേ..ചുമ്മാ കണ്ടിട്ട് പോയാല്‍ സുന്ദരിമാര്‍ക്ക് സങ്കടംവന്നാലോ? :)







Friday, September 25, 2009

മഴ പെയ്യുമ്പോള്‍ ...


ഒരു കാലത്തും അവസാനിക്കാത്ത ഒരു ആത്മബന്ധം ആണ് എനിക്ക് മഴയോടുള്ളത് .എന്റെ എല്ലാ ഓര്‍മകളിലും മഴയുടെ വശ്യമായ , മോഹിപ്പിക്കുന്ന സാന്നിധ്യം ഉണ്ട് .

പണ്ട് ചെറിയ കുട്ടിയായിരുന്നപ്പോള്‍ മറ്റാരും കാണാതെ മഴ വെള്ളത്തില്‍ തിമിര്‍ത്തു നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു .അന്ന് ഞാന്‍ ഒന്നിലോ രണ്ടിലോ പഠിക്കുമ്പോള്‍ ഒരു ദിവസം അമ്മ കാണാതെ ഞാനും ചേച്ചിയും കൂടി മഴ വെള്ളത്തില്‍ കളിക്കുകയായിരുന്നു . മുറ്റത്തു കൂടെ ഒഴുകി എവിടേക്കോ പോയിരുന്ന ഒരു ചെറിയ തോടിന്റെ വക്കത്താണ് കളി . മഴയില്‍ ഒഴുകി വരുന്ന ചെറിയ മീനുകളെ കാല്‍ കൊണ്ട് തട്ടി തെറിപ്പിച്ചു പിടിക്കുകയായിരുന്നു .രണ്ടു പേരുടേയും ഉടുപ്പ് നന്നായി നനഞ്ഞിട്ടുണ്ട് . അമ്മ പെട്ടെന്ന് പുറകില്‍ എത്തി . ചേച്ചി അപ്പോഴേക്കും അമ്മയുടെ കൈയ്യില്‍ നിന്നും അടി കിട്ടാതെ ഇരിക്കാന്‍ വേണ്ടി കൈയ്യില്‍ അപ്പൊ പിടിച്ച മീനിനെ പെട്ടെന്ന് വായിലെക്കെടുത്തിട്ടു !! എന്നേക്കാള്‍ സാമര്ത്യക്കാരിയായിരുന്നു ചേച്ചി . ചേച്ചിയെ നോക്കി വായും പൊളിച്ചു നിന്ന എന്റെ നില്‍പ്പും , മീന്‍ വായില്‍ പിടിച്ചു നിര്‍ത്തിയ ചേച്ചിയുടെ മുഖ ഭാവവും കണ്ടപ്പോ അമ്മക്ക് കാര്യം പിടികിട്ടി .അന്ന് ഞങ്ങളെ അമ്മ അടിച്ച അടി ഇപ്പോഴും മറന്നിട്ടില്ല , പിന്നീട് ഓര്‍ത്തു ഞങ്ങള്‍ ഒരുപാട് ചിരിച്ചിട്ടുണ്ടെങ്കിലും .

തലേന്ന് പെയ്ത മഴയില്‍ പൊഴിഞ്ഞു ചിതറി വീണ വാകപ്പൂക്കള്‍ നിറഞ്ഞ വഴിയിലൂടെ , തനിച്ചു ഞാന്‍ എപ്പോഴോ നടന്നു പോയിട്ടുണ്ട് .ഇരു വശവും നില്‍ക്കുന്ന വാക മരങ്ങളുടെ ചില്ലകള്‍ തമ്മില്‍ ഒരുമിച്ചു ചേര്‍ന്ന് എന്തോ സ്വകാര്യം പറയുന്നുണ്ടായിരുന്നു.വിളറിയ ഒരു പ്രകാശം മാത്രമേ അപ്പോള്‍ എന്റെ ചുറ്റിലും ഉണ്ടായിരുന്നുള്ളൂ . ഒരു പക്ഷെ അത് ഒരു സ്വപ്നത്തില്‍ ആയിരുന്നിരിക്കാം ...

വായിക്കാന്‍ നല്ല ഒരു ബുക്കും, കൂട്ടിനു പേമാരിയും ഉണ്ടെങ്കില്‍,ഞാന്‍ പണ്ടൊക്കെ ലീവ് എടുത്തു ഇരുന്നു മഴയും ബുക്കും ഒരുമിച്ചു ആസ്വദിക്കുമായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞപ്പോള്‍, കുട്ടികളും ആയപ്പോള്‍, ലീവ് ഉള്ളത് എല്ലാം അവര്‍ക്കായി മാറ്റി വെച്ചു. എനിക്കും മഴക്കും പുസ്തകങ്ങള്‍ക്കും മാത്രമായി സ്വകാര്യ സമയങ്ങള്‍ ഇല്ലാതായി.


തകര്‍ത്തു പെയ്യുന്ന മഴയില്‍ അടച്ചു മൂടി കെട്ടിയ ബസില്‍ മറ്റൊന്നും ചെയ്യാനാകാതെ കണ്ണടച്ച് ഇരിക്കുവാന്‍ എത്ര സുഖമാണ് . മഴയിലും ആരെയോ ഒക്കെ വാശിയോടെ തോല്‍പ്പിക്കാന്‍ പാഞ്ഞു പോകുന്ന ബസില്‍ , തീര്‍ത്തും അപരിചിതരായ കുറെ മനുഷ്യര്‍ മാത്രം ! അപ്പൊ നമുക്ക് വീടില്ല , ബന്ധുക്കള്‍ ഇല്ല , കുട്ടികള്‍ ഇല്ല , ചുറ്റുപാടുകള്‍ ഒന്നും ഇല്ല , മഴയുടെ ദ്രുത താളം മാത്രം കേള്‍ക്കാം .അപൂര്‍വമായ ഒരു സ്വാതന്ത്ര്യമാണ് മഴ അപ്പോള്‍ എനിക്ക് തരുന്നത് . മഴ മാറുമ്പോള്‍ നമ്മള്‍ വീണ്ടും യാദര്ത്യത്തിലേക്ക് തപ്പി തടഞ്ഞു എഴുന്നേല്‍ക്കുന്നു ! എനിക്ക് ഇവിടെ മഴ ഒരു ഇന്ദ്രജാലക്കാരനാണ് .


കഥകള്‍ പറയാന്‍ എത്തുന്ന , ഒരിക്കലും കണ്ടിട്ടില്ലാത്ത കൂട്ടുകാരനും എനിക്കും ഇടയില്‍ മഴ എത്രയോ പ്രാവശ്യം പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു . എന്നെ പോലെ തന്നെ മഴയെ പ്രണയിക്കുന്ന അവന്‍ ഒരിക്കല്‍ പറഞ്ഞു , ഞാന്‍ നിന്നെ കാണാന്‍ ഒരു മഴയില്‍ വരാം എന്ന് . നമുക്ക് മഴ നനഞ്ഞു നടക്കാം എന്ന് പറഞ്ഞു മോഹിപ്പിച്ചു കടന്നു പോയ അവനെ കാത്തു ഞാനും മഴയും ഇരുന്നു . മഴക്കാലം കടന്നു പോയി . കൂട്ടുകാരന്‍ ഇനി ഒരിക്കലും വരില്ല എങ്കിലും മഴ തീര്‍ച്ചയായും വരും . വരാതെ വയ്യല്ലോ . മഴ വരുമ്പോള്‍ വീണ്ടും എനിക്ക് കാത്തിരിക്കാതെ വയ്യല്ലോ ..


കിടപ്പ് മുറിയില്‍ AC പിടിപ്പിക്കണം എന്ന ആവശ്യം പല കുറി ഞാന്‍ തള്ളി കളഞ്ഞു . രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ എനിക്കിപ്പോ ജനാലകള്‍ തുറന്നിടാം . എവിടെ നിന്നോ ഓടി അടുക്കുന്ന മഴയ്ക്ക് വേണ്ടി കാതോര്‍ക്കാം . ഒടുക്കം അടുത്തെത്തി വാരിപുണരുന്ന മഴയുടെ താരാട്ട് കേട്ട് ഉറങ്ങാം . AC വെച്ചാല്‍ കൃത്രിമമായ തണുപ്പല്ലേ കിട്ടൂ ? ഒരു മഴയുടെ വരവും , ഇടിമിന്നലിന്റെ മുഴക്കവും , ബഹളവും ഒന്നും അറിയാതെ ചുമ്മാ യന്ത്രികമായിപ്പോവില്ലേ നമ്മുടെ ജീവിതം ? അത് കൊണ്ട് ജനാലകള്‍ തുറന്നു കിടക്കട്ടെ , മഴ പെയ്യട്ടെ , എല്ലാ അഹങ്കാരത്തോട്‌ കൂടെയും ..കാത്തിരിക്കാന്‍ എന്തെങ്കിലും വേണ്ടേ നമുക്ക് ?ഒരു നനുത്ത മഴയെങ്കിലും ? :-)

Thursday, September 10, 2009

ഓണ സമ്മാനം

ഇത്തവണയും നാട്ടില്‍ പോവുന്നതിനു മുന്‍പ് പതിവ് പോലെ അടുത്ത വീട്ടില്‍ താക്കോല്‍ ഏല്‍പ്പിക്കാന്‍ ഞാന്‍ പോയി . എപ്പോഴും അങ്ങനെ ആണ് ചെയ്യുന്നത് . വീട്ടില്‍ രണ്ടു നായകളുണ്ട് . അവയ്ക്ക് കൊടുക്കാന്‍ ഉള്ള ഭക്ഷണം ഡൈനിങ്ങ്‌ ടേബിള്‍ ഇല്‍ വെക്കുകയാണ് പതിവു . അടുത്ത വീട്ടുകാര്‍ക്ക് വീടിന്റെ കീ കൊടുത്താല്‍ അവര്‍ ന്യൂസ് പേപ്പര്‍ എല്ലാം മുറ്റത്ത്‌ ചിതറി കിടക്കാതെ , അതെടുത്ത് വെയ്ക്കുകയും വൈകിട്ട് ലൈറ്റ് ഇട്ടിട്ടു , രാവിലെ അത് ഓഫ്‌ ചെയ്യുകയും ആണ് പതിവ്..കള്ളന്മാര്‍ ധാരാളം ഉള്ളതല്ലേ ?


ഇവിടെ ടൌണില്‍ ആണ് താമസമെങ്കിലും , ഞങ്ങള്‍ ഈ വീട്ടുകാരോട് നല്ല അടുപ്പത്തില്‍ ആണ്. ഈ അയല്‍ക്കാരെ വീട് ഏല്‍പ്പിച്ചാണ് എപ്പോഴും ഞങ്ങള്‍ പോവാറ് . എന്റെ നായകളും ഇവരോട് ഇണക്കമാണ് . ഞങ്ങള്‍ വീട്ടില്‍ ഇല്ല എന്ന വിവരം ഈ അയല്‍ക്കാരോട് മാത്രമേ പറയാറുള്ളൂ .

ഉത്രാടത്തിന്റെ അന്ന് രാവിലെ ഞങ്ങള്‍ 9 മണി ആയപ്പോഴാണ് ഇറങ്ങിയത്‌ . ഞാന്‍ കീ കൊടുക്കാന്‍ ചെല്ലുമ്പോ അവിടത്തെ അമ്മ എത്തിയിട്ടുണ്ട് . ഓണത്തിന് വന്നതാണ് .ഈ അമ്മയ്ക്ക് ഞങ്ങളെ വലിയ കാര്യം ആണ്. ഞങ്ങള്‍ ഇവിടെ താമസത്തിന് വരുമ്പോള്‍ അമ്മ അയല്‍വക്കത്തെ വീട്ടില്‍ തന്നെ ആയിരുന്നു താമസം . അവര്‍ക്ക് രണ്ടു പെണ്മക്കളും മറ്റെല്ലാം ആണ്‍ മക്കളും ആണ്. അതിലെ മൂത്ത മകള്‍ക്ക് വേണ്ടി പണിത വീട് ആണ് ഞങ്ങള്‍ വാങ്ങിയത്‌ . പഴയ ഒരു തറവാട് പോലത്തെ വീട്ടിലാണ് അന്ന് കല്യാണം കഴിഞ്ഞ ഇളയ മകളും കുടുംബവും അമ്മയുമായി താമസിച്ചിരുന്നത് .

4-5 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാഗം വെച്ചപ്പോള്‍ തറവാട് ഇളയ മകള്‍ക്ക് കൊടുത്തു (നായര്‍ കുടുംബമാണ് ), ഇളയ മകള്‍ അത് പൊളിച്ചു പുതിയ മാതിരി വീട് വെച്ചു. അമ്മ മൂത്ത മകളുടെ കൂടെ പോയി, കാരണം മൂത്ത മകളുടെ ഭര്‍ത്താവ് അതിനിടെ മരിച്ചു പോയിരുന്നു . മൂത്ത മോള്‍ക്ക്‌ കൂട്ടിനായിട്ടാണ് അമ്മ പോയത്‌ .എന്നാലും എന്തെങ്കിലും വിശേഷ ദിവസം വരുമ്പോള്‍ അമ്മ എത്തും. അമ്മ മാത്രമല്ല മറ്റെല്ലാരും എത്തും. ആകെപ്പാടെ ഒച്ചയും ബഹളവും ആയിരിക്കും പിന്നെ .

ഞാന്‍ ചെല്ലുമ്പോള്‍ അമ്മ രാവിലത്തെ കാപ്പി കുടിച്ചു കൊണ്ടിരിക്കുകയാണ് . അവിടത്തെ മകളോട് ഞാന്‍ പോകുന്ന വിവരം പറഞ്ഞിട്ട് പതിവ് കാര്യങ്ങള്‍ എല്ലാം ഒര്മിപ്പിച്ചിട്ടു താക്കോല്‍ ഏല്പിച്ചു . എന്റെ ശബ്ദം കേട്ടിട്ട് അമ്മ കഴിക്കുന്നിടത്ത് നിന്നും എഴുന്നേല്‍ക്കാന്‍ പോയപ്പോ , അവിടത്തെ മകള്‍ എന്നോട് പറഞ്ഞു, അമ്മ വന്നിട്ടുണ്ട് എന്ന്. അമ്മയ്ക്ക് ഷുഗറിന്റെ അസുഖം ഉണ്ട് . ഇതിനിടെ രണ്ടു പ്രാവശ്യം ഹോസ്പിറ്റലില്‍ കിടത്തിയിരുന്നു .

അമ്മയുടെ അസുഖ വിവരം അറിയാന്‍ വേണ്ടി കൂടെ ഞാന്‍ അകത്തേക്ക് കയറി ചെന്നു . അമ്മ അവിടെ ഇരുന്നു ഇടിയപ്പം കഴിക്കുകയായിരുന്നു . എന്നോട് വിശേഷങ്ങള്‍ ഒക്കെ ചോദിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു, ഇത്തവണ ഓണം ഉണ്ണാന്‍ പറ്റും എന്ന് കരുതിയതല്ല , പിന്നെ എന്റെ മക്കളെ വിഷമിപ്പിക്കാതെ ഇരിക്കാനാവും , എന്നെ അങ്ങോടു വിളിച്ചില്ല എന്ന്. ഞാന്‍ അടുത്ത് നിന്ന് ആശ്വസിപ്പിക്കുന്നതിനിടയില്‍ , അമ്മ ഇടിയപ്പം കറി ഒഴിച്ച് കുഴക്കുന്നത് കണ്ടു. എന്നിട്ട് എല്ലാരേയും അത്ഭുതപ്പെടുത്തികൊണ്ട് ഒരു ഉരുള എന്റെ വായിലേക്ക് വെച്ച് തന്നു .അത് കൊണ്ടും തീര്‍ന്നില്ല ആ അമ്മയുടെ സ്നേഹം..പോകാന്‍ യാത്ര ചോദിച്ചപ്പോ എന്റെ രണ്ടു കവിളിലും ഉമ്മയും തന്നു. അറിയാതെ , എന്റെ കണ്ണ് നിറഞ്ഞു പോയി ...


വീട്ടില്‍ അപ്പോഴേക്കും കാര്‍ മുറ്റത്തേക്ക്‌ ഇറക്കി , കുട്ടികള്‍ ഹോണ്‍ അടി തുടങ്ങിയിരുന്നു . ഞാന്‍ എന്താ യാത്ര പറയാന്‍ പോയിട്ട് കാണാത്തത് എന്ന അക്ഷമയോടെ ഭര്‍ത്താവും നോക്കി നില്‍ക്കുന്നുണ്ട്‌ . നിറഞ്ഞ കണ്ണോടെ ഞാന്‍ ഓടി ചെന്നു കാറില്‍ ഇരുന്നു, എന്നിട്ട് നടന്ന സംഭവം പറഞ്ഞു. കൊറച്ചു നേരത്തേക്ക് പുള്ളിക്കാരനും മിണ്ടിയില്ല ... കാരണം, അദ്ദേഹതിനറിയാം, നമ്മളെ നമ്മുടെ വേണ്ടപ്പെട്ടവര്‍ പോലും ഒന്ന് കൊഞ്ചിക്കാന്‍ മടിക്കുമ്പോള്‍ , ഒരു രക്തബന്ധവും ഇല്ലാത്ത , കണ്ടു പരിചയം മാത്രം ഉള്ള, ആ അമ്മ എനിക്ക് മാത്രമായിട്ടു ഒരു ഓണ സമ്മാനം തന്നു എന്നു.


നാട്ടില്‍ പോയി എല്ലാവരുടെയും കൂടെ ഇരുന്നു പായസത്തോടെ ഓണ സദ്യ ഉണ്ടപ്പോഴും , ഈ അമ്മ തന്ന ആ ഒരു പിടി ഇടിയപ്പത്തിന്റെ സ്വാദിനോളം ആയില്ല ഒന്നുമൊന്നും .ഇപ്പോഴും നന്മ നിറഞ്ഞ, നമ്മളെ നമ്മള്‍ പോലും അറിയാതെ സ്നേഹിക്കുന്ന ആളുകള്‍ നമ്മുടെ ചുറ്റിനും ഉണ്ട് എന്ന തിരിച്ചറിവില്‍ ഞാന്‍ ഈ പോസ്റ്റ്‌ ആ നല്ല അമ്മയ്ക്ക് സമര്‍പ്പിക്കുന്നു .

Sunday, August 30, 2009

ഓണം വിരുന്നെത്തി


ഓണം എത്തി . ഇത്തവണ ഓണം ലീവ് എടുക്കാതെ തന്നെ ആഘോഷിക്കാന്‍ പറ്റും . 1,2,4 അവധിയും 3നു RH മാണ് . അപ്പോ തിങ്കളാഴ്ച്ച ഓഫീസില്‍ പോയാല്‍ പിന്നെ അടുത്ത തിങ്കളാഴ്ച്ച ചെന്നാല്‍ മതി. പലരും ബുദ്ധിപൂര്‍വ്വം തിങ്കളാഴ്ച്ച ഒരു ദിവസം ലീവ് എഴുതി കൊടുത്തു . അപ്പൊ സ്കൂള്‍ പൂട്ടിയത് പോലെ 9 ദിവസം ഓണാഘോഷം അടിച്ചു പൊളിക്കാം .


ഇത്തവണയും പതിവ് പോലെ നാട്ടില്‍ പോവുന്നുണ്ട് . കൊറച്ചു ദിവസത്തേക്ക് ഗ്രാമത്തിന്റെ കുളിര്‍മയും ശാന്തതയും ഒക്കെ ഏറ്റു വാങ്ങി മടങ്ങി വരാം . കുട്ടികള്‍ക്കും ഓണ പരീക്ഷ കഴിഞ്ഞത് കൊണ്ട് നാട്ടില്‍ പോയി തകര്‍ക്കാന്‍ തിരക്കായി . അപ്പൊ പോയി വന്നതിനു ശേഷം വീണ്ടും കാണാം.


എന്റെ ബൂലോക സുഹൃത്തുക്കള്‍ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു.


ഇതിനോടൊപ്പം ഓഫീസിലെ ഓണ പൂക്കളത്തിന്റെ ഇമേജ് ഇട്ടിട്ടുണ്ട് .

Monday, August 24, 2009

വീണ്ടും ഒരു പിറന്നാള്‍

ജൂണ്‍ ഒന്നാം തീയതി . കോരി ചൊരിയുന്ന മഴ . ചേട്ടന്റെ കൈയും പിടിച്ചു ഒരു നാല് വയസ്സുകാരി ആദ്യമായിട്ട് സ്കൂളിന്റെ പടി ചവിട്ടി .. ചേട്ടന്‍ അന്ന് തേവര കോളേജില്‍ Bsc ക്ക് പഠിക്കുന്നു . ചേട്ടന്റെ കൂടെ ഒരു കൂട്ടുകാരന്‍ കൂടി ഉണ്ട് . റോബര്‍ട്ട്‌ എന്നാണ് പേര്.

കുറെ നാളത്തെ വാശിയാണ് അഞ്ചു വയസ്സിനു മുന്നേ തന്നെ സ്കൂളിലേക്കുള്ള എന്റെ പുറപ്പാടിന്റെ പിന്നില്‍ . രാവിലെ എണീറ്റാല്‍ വീട്ടിലെ എല്ലാവരും, നാല് ചേട്ടന്മാരും നാല് ചേച്ചിമാരും വലിയ ഗമയില്‍ ഉടുത്തൊരുങ്ങി ചോറ് പൊതിയുമായിട്ടു സ്ഥലം വിടും . കോളേജിലേക്കും സ്കൂളിലേക്കുമുള്ള ഓട്ടമാണ് . എനിക്ക് മാത്രം പോവാന്‍ ഒരു സ്ഥലവും ഇല്ല. വീട്ടില്‍ അമ്മയും ഞാനും മാത്രം. തൊട്ടടുത്തുള്ള തറവാട്ടിലും ഇത് തന്നെ സ്ഥിതി . അവിടെയും എല്ലാരും രാവിലെ സ്കൂളില്‍ പോവുന്നു. വരുന്നു.

ഒറ്റയ്ക്ക് കളിച്ചും വഴക്കിട്ടും മടുത്തപ്പോ വാശി തുടങ്ങി 'എനിക്കും സ്കൂളില്‍ പോവണം ' വാശി കൂടിയാല്‍ പിന്നെ കരച്ചിലാണ് ആയുധം . അവസാനം അപ്പച്ചന്‍ തീരുമാനിച്ചു ഇവളെയും അടുത്ത വര്ഷം മുതല്‍ പറഞ്ഞു വിടാം എന്ന്. അപ്പച്ചന് കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റില്‍ ആണ് ജോലി. എന്നെ സ്കൂളില്‍ കൊണ്ട് ചേര്‍ക്കാന്‍ ഒന്നും നേരമില്ല . അല്ലെങ്കിലും ആദ്യത്തെ ആള്‍ഒന്നുമല്ലല്ലോ വലിയ ഒരു സംഭവം ആക്കാന്‍ !.

അങ്ങനെ എന്നെ എറണാകുളത്തെ അന്ഗ്ലോ ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ക്കാനുള്ള ദൗത്യം തൊട്ടടുത്തുള്ള കോളേജില്‍ പഠിക്കുന്ന ചേട്ടന്റെ തലയില്‍ വീണു . അങ്ങനെയാണ് ചേട്ടനും ഞാനും റോബര്‍ട്ട്‌ചേട്ടനും കൂടിയുള്ള യാത്ര . മഴ പേമാരി പോലെ പെയ്യുന്നു . ഉടുപ്പൊക്കെ വല്ലാതെ നനഞ്ഞു . എനിക്ക് കുഞ്ഞു കുടയൊന്നും ഇല്ല. ചേട്ടന്റെ കുടയിലാണ് കൂട്ടിക്കൊണ്ടു പോയത്‌ .

അവിടെ ചെന്നപ്പോ ഹെഡ് മിസ്ട്രെസ്സ് register ഇല്‍ ചേര്‍ക്കാന്‍ ജനന തീയതി ചോദിച്ചു . ചേട്ടന് എങ്ങനെ അറിയാന്‍?? അല്ലെങ്കില്‍ തന്നെ ഇത് വല്ലതും ആരെങ്കിലും ഓര്‍ത്തിരിക്കുന്നോ ? ചേട്ടന് തീയതി പറയാന്‍ സംശയം വന്നപ്പോള്‍ എന്നോട് ചോദ്യഭാവത്തില്‍ ഹെഡ് മിസ്ട്രെസ്സ് നോക്കി . അവര്‍ ഒരു അന്ഗ്ലോ ഇന്ത്യന്‍ സ്ത്രീ ആണ്. പേര് ക്ലാര പാദുവ . ചെറിയ ഫ്രോക്ക്‌ ആണ് ഇട്ടിരിക്കുന്നത് . നരച്ച തല മുടി ബോബ് ചെയ്തിട്ടുണ്ട് . ഞാന്‍ അവരുടെ ചന്തം നോക്കി ഇരിക്കുമ്പോഴാ അവരുടെ ചോദ്യം . കൊച്ചിന്റെ date of birth എന്നാണ് എന്ന്. എനിക്ക് സംശയമേ ഇല്ല. ഞാന്‍ പറഞ്ഞു 'ഓഗസ്റ്റ്‌ 24'. ചേട്ടന് അപ്പോഴും തീര്‍ച്ചയില്ല. ചേട്ടന്റെ സംശയം കണ്ടപ്പോള്‍ എനിക്കും ഉറപ്പില്ലതായി . ഓഗസ്റ്റ്‌ ആണെന്ന കാര്യത്തില്‍ മാത്രം സംശയം ഇല്ല.

ഏതായാലും ക്ലാര ടീച്ചര്‍ തീരുമാനമെടുക്കാന്‍ ഒട്ടും വൈകിയില്ല . ഓഗസ്റ്റ്‌ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെല്ലോ . ശരി, ഓഗസ്റ്റ്‌ 1 കിടക്കട്ടെ ! !! എന്നോടും സമ്മതം ചോദിച്ചു, ഓഗസ്റ്റ്‌ 1 ഇടാം എന്ന്. എനിക്കും തോന്നി , കൊള്ളാലോ എന്തായാലും കേള്‍ക്കാന്‍ ഒരു ഗമ ഉണ്ട്..24 നേക്കാള്‍ ഒന്ന് തന്നെ ഭേദം ! ! ഓര്‍ക്കാന്‍ എളുപ്പം ഉണ്ട്. അല്ലെങ്കിലും ഒരു നാല് വയസ്സുകാരിയുടെ വാക്കിനെക്കാള്‍ വില വലിയവരുടെ വാക്കിനല്ലേ ?

അങ്ങനെ സ്കൂളില്‍ ഞാന്‍ ഓഗസ്റ്റ്‌ ഒന്നാം തീയതി പിറന്ന ആളായി ..അതിന്റെ തുടര്‍ച്ച ആയിട്ട് ഇപ്പോഴും ഓഫീസ് രേഖകളില്‍ എന്റെ പിറന്നാള്‍ ഒന്നാം തീയതി ആണ്. ഇത്തവണയും ജൂലൈ അവസാന വാരം മുടങ്ങാതെ ഞങ്ങളുടെ DGM പിറന്നാള്‍ ആശംസാ കാര്‍ഡ്‌ അയച്ചു . അത് കിട്ടിയപ്പോള്‍ ഒരു വികാരവും തോന്നിയില്ല . അന്ന് എന്റെ പിറന്നാള്‍ അല്ലെല്ലോ . പക്ഷെ അന്ന് നടന്ന ഈ സംഭവം എന്റെ ഓര്‍മയില്‍ ഓടിയെത്തി . ഇത്രയും നാള്‍കഴിഞ്ഞിട്ടും ഓരോ ഒഫീഷ്യല്‍ പിറന്നാള്‍ ആശംസാ കാര്‍ഡ്‌ കിട്ടുമ്പോഴും മറക്കാതെ ഞാന്‍ ഇത് ഓര്‍ത്തിരിക്കുന്നു ! കൂടെഅന്നത്തെ മഴയുടെ തണുപ്പും കുളിരും!!

അപ്പൊ കാര്യം മനസ്സിലായില്ലെ ? അതെ, അത് തന്നെ. ഇന്ന് എന്റെ പിറന്നാള്‍ ആണ് . :)