Friday, December 23, 2011

സോദോം


ഈ അടുത്തയിടെ എന്റെ ഒരു സുഹൃത്ത് രാവിലെ മുതല്‍ ഒരു കഥ മനസ്സില്‍ കിടന്നു കറങ്ങുന്നു എന്ന മുഖവുരയോടെ ഒരു കഥ അയച്ചു തന്നു. കഥയുടെ തലേക്കെട്ടും എന്റെ പോസ്റ്റിന്റെ തലേക്കെട്ടും സെയിം സെയിം. കഥ ഇവിടെ അങ്ങനെ തന്നെ പകര്‍ത്തുന്നു..



"പുറത്തു ഇത് വരെ കേള്‍ക്കാത്ത ആരവം മുഴങ്ങി ഉയര്‍ന്നു കൊണ്ടിരുന്നു ..
മദ്യവും രക്തവും കൂടിച്ചേര്‍ന്ന ഗന്ധം ..രാത്രി മുഖം മറച്ചു വലിച്ച് കീറിയ രൂപങ്ങള്‍ ..അച്ഛന്‍ ,ചേട്ടന്‍, അദ്ധ്യാപകന്‍ ...പിന്നെ ....
വാതിലിനു പുറത്തു കിഴക്കന്‍ മലകളെ കീഴടക്കി എല്ലാ ആക്രോശങ്ങളെയും കരച്ചിലുകളേയും പറിച്ചെടുത്ത് ഒരു വലിയ കറുത്ത തിര ഇരച്ചു വന്നു .
അതിലേക്കു ചേരാന്‍ ചിറകുള്ള ഒരു കണ്ണുനീര്‍ തുള്ളി പോലെ അവള്‍ കൈകള്‍ വിരിച്ചു ...."

കഥ എന്തെങ്കിലും മനസ്സിലായോ? നമ്മുടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പശ്ചാത്തലത്തില്‍ വായിക്കണം ട്ടോ.

ഞാന്‍ മറുപടി എഴുതി...ഇങ്ങനെ..

"അപ്പോള്‍ ദൈവം ദൂതന്മാരെ അയച്ചു ...10 പേരെ കണ്ടെത്തുക, 5 പേരെ .., 3 പേരെ ...
ഒരാളെ എങ്കിലും.....!!!
ഒരു പക്ഷെ ആ ഒരാള്‍ കാരണം മുല്ലപ്പെരിയാര്‍ ഡാം നമ്മളിലേക്ക് ഇരച്ചു വരില്ല ..

(സ്വയം നന്നായില്ലെങ്കിലും, മറ്റാരെങ്കിലും ...ഒരാളെങ്കിലും നന്നായാല്‍ മതി എന്ന് ഗുണപാഠം !!) "

അല്ല എന്തായി നമ്മുടെ അണക്കെട്ടിന്റെ കാര്യം? നമ്മളെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന് നമ്മള്‍ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. എന്തൊക്കെ ബഹളമായിരുന്നു, ഹര്‍ത്താല്‍, മനുഷ്യച്ചങ്ങല, കത്തെഴുത്ത് മത്സരം, പത്തു ദിവസം കൂടി കഴിഞ്ഞാല്‍ എല്ലാരും എല്ലാം മറക്കും...സ്വന്തം തലയുടെ മുകളില്‍ വെള്ളം പൊങ്ങുമ്പോള്‍ മാത്രം ആത്മഗതം ചെയ്യും..പണ്ടേ പറഞ്ഞതല്ലേ?? പൊട്ടും പൊട്ടും എന്ന്. എതായാലും ഇത് വരെ ഡാം പൊട്ടിയിട്ടില്ലെങ്കിലും മറ്റൊരും ഡാം പൊട്ടി...daam999 !!

സമാധാനിക്കാം നമുക്ക്.. എന്തെങ്കിലുമൊക്കെ എവിടെ എങ്കിലും പൊട്ടുന്നുണ്ടല്ലോ എന്ന്.

ഇപ്പൊ പച്ചക്കറിക്ക് വില കൂടുമ്പോഴും, ചിക്കന് വില കൂടുമ്പോഴും ഒക്കെ നമ്മള്‍ പറയാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു...തമിഴ് നാട്ടിലെ പ്രശ്നം ആണെന്ന്.
സത്യത്തില്‍ തമിഴ് നാട്ടില്‍ അല്ലെല്ലോ പ്രശ്നം, നമ്മുടെ നാട്ടില്‍ അല്ലെ? ജീവനാണോ വെള്ളതിനാണോ കൂടുതല്‍ വില?

എന്തായാലും എന്നെങ്കിലും ഒരു ദിവസം മരിക്കണം, എന്നാല്‍ പിന്നെ എല്ലാര്ക്കും കൂടെ ഒരുമിച്ചു അങ്ങ് മരിക്കാം അല്ലെ? അതിനും വേണം ഒരു ഭാഗ്യം.

അടിക്കുറിപ്പ്: ക്രിസ്മസ് പുതുവത്സര ആശംസകള്‍ നേരുന്നു!!
ഡാം പൊട്ടിയില്ലെങ്കില്‍ വീണ്ടും കാണാം. എന്റെ മോള്‍ ക്രിസ്മസ് പരീക്ഷക്ക്‌ പഠിക്കുന്നതിനിടിയില്‍ എന്നോട് വന്നു രഹസ്യമായിട്ടു ചോദിച്ചു....അല്ല അമ്മെ, റിസള്‍ട്ട്‌ വരുന്നതിനു മുന്നേ ഡാം പൊട്ടില്ലേ? എന്ന്.

Tuesday, September 6, 2011


കഴിഞ്ഞ മാസം ഒരു ദിവസം. കൃത്യമായി പറഞ്ഞാല്‍ ആഗസ്റ്റ്‌ ഇരുപത്തിനാലാം തീയതി. വൈകിട്ട് ഓഫീസ് വിട്ടു ഞാന്‍ ബസ്‌ കാത്തു സ്റ്റോപ്പില്‍ നില്‍ക്കുകയാണ്.ഓണത്തിരക്ക് കാരണം ബസ്‌ ഒന്നും സമയത്തിന് വരുന്നില്ല. പോരാത്തതിനു പേമാരി പോലത്തെ മഴയും. എറണാകുളം മൊത്തത്തില്‍ ബ്ലോക്ക്‌ ആവുന്ന ദിവസങ്ങള്‍.ബസ്‌ വരുന്നതും കാത്തു അക്ഷമയായി ഞാന്‍ അങ്ങനെ നിന്നു.

അപ്പോഴാണ് രണ്ടു സ്ത്രീകള്‍ ബസ്‌ സ്റ്റോപ്പിലേക്ക് വന്നത്. എന്റെ ഓഫീസിനടുത്തു വളരെ പ്രസിദ്ധമായ ഒരു പള്ളിയുണ്ട്. കണ്ടപ്പോള്‍ തന്നെ മനസ്സിലായി അവര്‍ പള്ളിയില്‍ പോയിട്ട് വരുകാണെന്നു. എന്നെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു, എറണാകുളത്തേക്ക് ഇപ്പൊ ബസ്‌ ഉണ്ടോ എന്ന്. ഉവ്വ്, ബസ്‌ ഉണ്ട്, ഞാനും അത് കാത്തു നില്‍ക്കുകയാണെന്ന് പറഞ്ഞു..ഇപ്പോള്‍ ബസ്‌ കാത്തു നില്‍ക്കുന്നത് മൂന്നു പേര്‍..

സമയം ആറ് മണി ആവാറായി. ഇനി നേരിട്ടുള്ള ബസ്‌ കാത്തു നിന്നിട്ട് കാര്യം ഇല്ല. ഞാന്‍ അവരോടു നമുക്ക് കിട്ടുന്ന ബസില്‍ പോവാം എന്ന് പറഞ്ഞു. അവര്‍ക്ക് പോവേണ്ടത് ആലുവയിലേക്ക്, സ്ഥലം അറിയില്ല എന്ന് പറഞ്ഞു. ഞാന്‍ എന്റെ കൂടെ പോന്നോളാന്‍ പറഞ്ഞു പിന്നെ വന്ന ബസില്‍ കയറി.

ബസില്‍ എന്റെ കൂടെ അവരും കയറി. അല്പം കഴിഞ്ഞപ്പോള്‍ നേരെ ആലുവയിലേക്കുള്ള ബസ്‌ വന്നു. ഇത് പുറപ്പെടുന്നതിനു മുന്നേ ഞാന്‍ ചാടി ഇറങ്ങി ആലുവ ബസില്‍ കയറി. ഇറങ്ങാന്‍ നേരം ഞാന്‍ അവരെയും വിളിച്ചു. അവരും എന്റെ കൂടെ ഇറങ്ങി.

ഇവര്‍ രണ്ടു പേര്‍ക്കും എന്നേക്കാള്‍ പ്രായം ഉണ്ട്. ക്രിസ്ത്യന്‍ ആണെന്ന് എനിക്ക് തോന്നിയില്ല. അവര്‍ പള്ളിയില്‍ പോയതാണെന്ന് എന്നോട് പറഞ്ഞിരുന്നു. ആലുവ ബസില്‍ കയറാന്‍ ഞാന്‍ നില്‍ക്കുമ്പോ, അതില്‍ ഒരു സ്ത്രീ എന്റെ കൈയ്യില്‍ രണ്ടു കൈയും കൊണ്ട് പിടിച്ചു, എന്റെ കൈയ്യിലേക്ക് എന്തോ വെച്ച് തന്നു. എന്നിട്ട് പറഞ്ഞു..'വായില്‍ വെള്ളമില്ലാതെ ഉണങ്ങിയിരിക്കുവല്ലേ, ഇത് കഴിച്ചോ' എന്ന്.

ഒരു നിമിഷ നേരത്തേക്ക് ഞാന്‍ സ്തംഭിച്ചു നിന്നു പോയി. കൈയ്യില്‍ ഒരു ചെറിയ മിട്ടായി. അവരും ഒരു മിട്ടായി വായിലിട്ടിട്ടുണ്ട്. ഞാന്‍ മിണ്ടാതെ ബസില്‍ കയറി. തൊട്ടു പിറകിലെ സീറ്റില്‍ അവര്‍ രണ്ടു പേരും ഇരുന്നു. കൈയ്യില്‍ കിട്ടിയ മിട്ടായി ഞാന്‍ കുറച്ചു നേരം അങ്ങനെ തന്നെ വെച്ച്. തിന്നണോ വേണ്ടയോ എന്ന സംശയം ബാക്കി.

അപരിചിതര്‍ തരുന്ന ഒന്നും വാങ്ങി കഴിക്കരുതെന്ന് എന്റെ മകളെ ഗുണദോഷിക്കുന്ന ഞാന്‍. തിന്നില്ലെങ്കില്‍ അവര്‍ക്ക് എന്ത് തോന്നും എന്ന മറു വിചാരം. ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലം. വല്ല മയക്കുമരുന്നും ഇട്ട മിട്ടായി ആണോ ഇത്? സ്വര്‍ണത്തിനൊക്കെ ഇപ്പൊ എന്താ വില? അങ്ങനെ പലതും ആലോചിച്ചു ഞാന്‍ അങ്ങനെ ഇരുന്നു.

പിന്നെ തോന്നി, അവര്‍ അവരുടെ നല്ല മനസ്സ് കൊണ്ട് തന്നതാണെന്ന്, അവരുടെ നിഷ്കളങ്കത കൊണ്ട് തന്നതാണെന്ന്, എന്തോ ആവട്ടെ മനുഷ്യരില്‍ എനിക്കിപ്പോഴും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, ഞാന്‍ രണ്ടും കല്‍പ്പിച്ചു ആ മിട്ടായി തിന്നു.

പത്തു മിനിട്ട്. ഒന്നും സംഭവിച്ചില്ല. അപ്പോഴേക്കും ഞാന്‍ സ്വകാര്യമായ ഒരു കാര്യം ഓര്‍ത്തെടുത്തു...അന്നെന്റെ പിറന്നാള്‍ ആയിരുന്നു..!!! കുഞ്ഞായിരുന്നപ്പോള്‍ നമുക്ക് പിറന്നാളിന് മിട്ടായി കിട്ടുമായിരുന്നു..വലുതായാലോ? എന്റെ ഇത്തവണത്തെ പിറന്നാളിന് എനിക്ക് കിട്ടിയ ഒരേ ഒരു മിട്ടായി അതായിരുന്നു...!!

അടിക്കുറിപ്പ്: എല്ലാവര്ക്കും സമൃദ്ധിയുടെ പൊന്നോണം ആശംസിക്കുന്നു..
സസ്നേഹം,
രാധ.

Monday, July 18, 2011

മരണത്തിന്റെ താഴ്വരയില്‍........

ഓട്ടോ ഇറങ്ങി ഞാന്‍ ആ ഹോസ്പിടല്‍ ഗേറ്റ് കടന്നപ്പോ സമയം ഏതാണ്ട് നാല് മണിയേ ആയിട്ടുള്ളൂ...ആരെയും കാണുന്നില്ല. ശുദ്ധ ശൂന്യത. ഇതെന്തേ ഇങ്ങനെ എന്ന് അതിശയിച്ചു കൊണ്ട് ഞാന്‍ വലിയ പൂന്തോപ്പിന്റെ നടുവിലുള്ള റോഡില്‍ കൂടെ നടന്നു...കുറച്ചധികം നടക്കണം പ്രധാന കവാടത്തിന്റെ മുന്നിലെത്താന്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന, നല്ല ഭംഗിയായി പരിചരിക്കുന്ന തോട്ടം. അപ്പോഴും ആരെയും കാണുന്നില്ല, രോഗികളെ കാണാന്‍ വരുന്നവരോ, കണ്ടു കഴിഞ്ഞു മടങ്ങുന്നവരോ ആയിട്ട് ആരും ഇല്ല...ഞാന്‍ മാത്രം, തനിയെ വളരെ സാവധാനം നടന്നു കൊണ്ടിരിക്കുന്നു...


പ്രവേശന കവാടത്തില്‍ എത്തി. ശ്മശാന നിശ്ശബ്ധത എന്ന് പറഞ്ഞാല്‍ എങ്ങനെയോ അങ്ങനെ തന്നെ. മരണം ഒരു വലിയ പുതപ്പു കൊണ്ട് ആ ആശുപത്രി കെട്ടിടത്തിനെ അങ്ങനെ തന്നെ മൂടി പൊതിഞ്ഞു സ്വന്തം നെഞ്ചോടു ചേര്‍ത്ത് വെച്ചിരിക്കുന്നു. അകത്തു കടന്നപ്പോള്‍ എന്റെ കാലടി ശബ്ദങ്ങള്‍ മാത്രം!! reception ഇല്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ട്. ആവൂ, സമാധാനമായി, ഒരു മനുഷ്യ ജന്മത്തിനെയെങ്കിലും കണ്ടല്ലോ. വളരെ അധികം നീളമുള്ള ഒരു corridor . എവിടെയും ക്രൂശിതനായ യേശുവിന്റെ തൂങ്ങപ്പെട്ട രൂപങ്ങള്‍. ഒരു സാധാരണ ക്രിസ്ത്യന്‍ ഹോസ്പിടല്‍ വിസിറ്റ് ചെയ്യുമ്പോള്‍ ഉള്ള അന്തരീക്ഷം.


അവിടെ absent ആയത്, തിരക്ക് പിടിച്ചു ഓടി നടക്കുന്ന അന്തേവാസികളെ ആണ്. ദൂരെ ഒരു ആയ നിലം തുടക്കുന്നുണ്ട്. എനിക്ക് സന്ദര്‍ശിക്കേണ്ട മുറി നിശ്ചയമുണ്ടായിരുന്നത് കൊണ്ട് ഞാന്‍ രണ്ടാം നിലയിലേക്കുള്ള പടികള്‍ കയറി. എന്റെ ചെരിപ്പിന്റെ ശബ്ദം വളരെ കുറച്ചു , മരിക്കാന്‍ കിടക്കുന്നവരെ ആ ശബ്ദം കൊണ്ട് പോലും വേദനിപ്പിക്കാതെ വളരെ സാവധാനം ആണ് ഞാന്‍ നടന്നത്.

അതെ, ഞാന്‍ കയറി ചെന്നത് ഒരു പാലിയേടീവ് കെയര്‍ ഹോസ്പിറ്റലില്‍ ആയിരുന്നു....50 പേരെ കിടത്തി ചികില്‍സിപ്പിക്കാവുന്ന ഒരു വലിയ ആശുപത്രി. അവിടെ ഇപ്പോള്‍ 14 പേര്‍ മാത്രം. അതിലൊരാള്‍ എന്റെ ചേച്ചിയുടെ ഭര്‍ത്താവ്. ഈ ലോകത്തിലെ എല്ലാ ഓര്‍മകളില്‍ നിന്നും വിടുതല്‍ വാങ്ങി, പരലോകത്തിലേക്കു പാതി വഴിയിലേറെ ദൂരം തനിയെ താണ്ടി കഴിഞ്ഞിരിക്കുന്നു. അതിനു സഹായിക്കാന്‍ ധാരാളം കൊച്ചു കൊച്ചു കന്യാസ്ത്രീകളും, നേഴ്സ് മാരും.

ആര്‍ക്കും ഇവിടെ പരാതി ഇല്ല, പരിഭവങ്ങളും ഇല്ല. മരണത്തിന്റെ തണുത്ത കൈകള്‍ വന്നു തലോടി വിളിച്ചു കൂടെ കൂട്ടി കൊണ്ട് പോവാനുള്ള നിമിഷങ്ങള്‍ മാത്രം കാത്തു കിടക്കുന്നവര്‍. ഇവിടെ അവര്‍ വേദന അറിയുന്നതേയില്ല..എല്ലാം ഒരു ചെറു മയക്കത്തില്‍...പ്രാര്‍ത്ഥനകളുടെ നടുവില്‍..ഒരു പൂവ് കൊഴിയുന്നത് പോലെ കടന്നു പോവും...എത്ര ആശ്വാസകരമായ മരണം. oxygen ട്യൂബ് ഇല്ല, ventilator ഇല്ല, ICCU ഇല്ല. കൂടെയുള്ളവരെ കരയിപ്പിക്കുന്ന ബില്ലുകളും ഇല്ല. രോഗിക്കുള്ള ഭക്ഷണം, മരുന്ന്, മുറി വാടക എല്ലാം സൌജന്യം.ഇനി അഥവാ നമുക്ക് എന്തെങ്കിലും കൊടുത്തെ പറ്റൂ എന്നുണ്ടോ? എങ്കില്‍ donation നല്‍കാം.

സേവനം മാത്രം ലക്‌ഷ്യം വെച്ചിട്ടുള്ള ഒരു സ്ഥാപനം ആണ് ഇത്. എത്രയോ കാരുണ്യത്തോടെ ആണ് ഇവിടെയുള്ള നേഴ്സ് മാര്‍ പെരുമാറുന്നത്. അല്ലെങ്കിലും ഈ ലോകത്തിലെ എല്ലാ നരക യാതനകളും അനുഭവിച്ചു തിരിച്ചു വരാന്‍ ആവാത്ത യാത്ര തുടങ്ങിയ ആളുകളെ ആര്‍ക്കു വേദനിപ്പിക്കാന്‍ ആവും. ഞാന്‍ ചെല്ലുമ്പോള്‍ ശാന്തമായ ഉറക്കത്തില്‍ ആണ് ചേട്ടന്‍. ഭക്ഷണം കഴിക്കാന്‍ ട്യൂബ് ഇട്ടിട്ടുണ്ട്, യൂറിന്‍ പോവാനും ഉണ്ട്. പണിപ്പെട്ടു ശ്വാസം കഴിക്കുന്നു..കുറെ ഏറെ നേരം ചേച്ചിയുടെ അടുത്തും, നോക്കാന്‍ നിര്‍ത്തിയിരിക്കുന്ന ആയയുടെ അടുത്തും സംസാരിച്ചിരുന്നു. അതിനിടയില്‍ എന്നെയും വന്നു അവിടത്തെ നേഴ്സ് മാര്‍ പരിചയപ്പെട്ടു. നമ്മുടെ വിഷമങ്ങളും അവരോടു പറയാം. ചേച്ചിക്ക് അവര്‍ counselling കൊടുക്കുന്നുണ്ട്.

വളരെ ശാന്തമായ മനസ്സോടെ ആണ് ഞാന്‍ അവിടെ നിന്നിറങ്ങിയത്. മനസ്സില്‍ ഉറപ്പിച്ചു..ഭാവിയില്‍ എന്റെ മരണം ഇത് പോലെയുള്ള അസുഖം മൂലമാണെങ്കില്‍ തീര്‍ച്ചയായും ഇവിടെ അഡ്മിറ്റ്‌ ആവണം എന്ന്. എങ്കില്‍ ICCU ന്റെ വെളുത്ത ചുമരുകള്‍ മാത്രം കണ്ടു മനം മടുക്കാതെ , ഓര്‍മയുടെ ഏതേലും പ്രകാശം വീഴുമ്പോള്‍ സ്നേഹിക്കുന്നവരെ കണ്ടു അവരുടെ നടുവില്‍ അങ്ങനെ പോവാമായിരുന്നു...നേരത്തെ പറഞ്ഞു വെക്കണം.

ശാന്തമായ മരണത്തിനും ഭാഗ്യം വേണമല്ലോ...അല്ലെ?

അടിക്കുറിപ്പ്: ഞാന്‍ കണ്ടു രണ്ടു നാള്‍ കഴ്ഞ്ഞപ്പോ ചേട്ടന്‍ ശാന്തമായി യാത്ര പൂര്‍ത്തിയാക്കി..!!!

Sunday, March 27, 2011

തിരക്കില്‍...


ഞാന്‍ അല്‍പ്പം തിരക്കില്‍ ആണ് ട്ടോ. കുട്ടികള്‍ക്ക് പരീക്ഷാ ചൂട്, പുറത്തു തിരഞ്ഞെടുപ്പിന്റെ ചൂട്, എന്റെ ഉള്ളിലും ഓഫീസിലെ accounts ക്ലോസിംഗ് ന്റെ ചൂട്. ഭാഗ്യത്തിന് ഇത്തവണയും election ഡ്യൂട്ടി വന്നില്ല. സ്ത്രീകളെ ഒഴിവാക്കി ആണ് ഓഫീസില്‍ ഡ്യൂട്ടി വന്നിരിക്കുന്നത്.

എല്ലാവരോടും അല്പം നാളത്തേക്ക് വിട. വീണ്ടും trial balance ഒക്കെ ഓഡിറ്റ്‌ ചെയ്തു കൊടുത്തു കഴിഞ്ഞിട്ട് സ്വസ്ഥമായിട്ട് ഇതിലെ വരാം ട്ടോ.

സസ്നേഹം,
രാധ.

Tuesday, March 1, 2011

മരിച്ചവര്‍ തിരിച്ചു വരുമോ?


കുഞ്ഞുന്നാള്‍ മുതലേ കഥകള്‍ കേള്‍ക്കാന്‍ വളരെ അധികം താല്പര്യം ഉണ്ടായിരുന്നു എനിക്ക്. അത് വളര്‍ന്നപ്പോള്‍ പുസ്തക വായനയിലേക്ക് നീണ്ടു. ഇപ്പോഴും വായിക്കാന്‍ ഒരു പുതിയ പുസ്തകം ഇല്ലെങ്കില്‍ ഒരു തരം ശ്വാസം മുട്ടല്‍ ആണ്. അത് കൊണ്ട് തന്നെ അടുത്ത് അറിയാവുന്നവര്‍ പലപ്പോഴും ഗിഫ്റ്റ് തരുന്നത് പുസ്തകങ്ങള്‍ ആണ്. അങ്ങനെ ആണ് മാര്‍കേസിന്റെ തിരഞ്ഞെടുത്ത കുറച്ചു കഥകള്‍ വായിക്കാന്‍ ഇടയായത്.

അതില്‍ ഒരു കഥയുണ്ട്. തന്റെ മരിച്ചു പോയ കുഞ്ഞു മകളുടെ മൃതദേഹം അഴുകുന്നില്ല എന്ന് കണ്ടു ഒരു പിതാവ് അവളെ ഒരു ചെറിയ പെട്ടിയിലാക്കി Rome ലേക്ക് കൊണ്ട് പോവുകയാണ്. അവള്‍ വിശുദ്ധ ആണെന്ന് സമ്മതിപ്പിക്കാന്‍. പോകുന്ന വഴിയില്‍ അദ്ദേഹം ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ ഈ പെട്ടി കൂടെ ഉണ്ട്. ഇടയ്ക്കിടെ മകളുടെ സുന്ദരമായ മുഖം ഇദ്ദേഹം കാണുകയും ചെയ്യുന്നുണ്ട്, മറ്റു യാത്രികരോട് ഇതേ കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്.(Strange Pilgrims)

ഈ കഥ വായിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ ഒരു പോറല്‍ പോലെ ഒരു ചോദ്യം ഇടയ്ക്കിടെ പൊന്തി വരുന്നുണ്ട്. ചോദിക്കട്ടെ?

നിങ്ങളില്‍ ആര്ക്കെങ്ങിലും നിങ്ങളുടെ പ്രിയപ്പെട്ട മരിച്ചു പോയവരെ വീണ്ടും കാണാന്‍ ആഗ്രഹം ഉണ്ടോ? അങ്ങനെ കണ്ടാല്‍ എന്താവും പ്രതികരണം? സന്തോഷം ഉണ്ടാകുമോ? അതോ സങ്കടം?

എനിക്ക് ഇത് രണ്ടുമുണ്ടാവില്ല തീര്‍ച്ച. എനിക്ക് പേടിയാവും. ഉറപ്പ്.മരിച്ചു പോയവര്‍ എത്ര പ്രിയപ്പെട്ടവര്‍ ആയാലും വീണ്ടും അവരെ കാണുന്നത് എനിക്ക് ഒരിക്കലും സന്തോഷകരം ആവാന്‍ വഴിയില്ല. അങ്ങനെ ഒരു അവസ്ഥ ഓര്‍ക്കാന്‍ തന്നെ ബുദ്ധിമുട്ട് ആണ്.സ്വപ്നങ്ങളില്‍ അവരെ ചിലപ്പോള്‍ കാണാറുണ്ട്. അത് പക്ഷെ ഒരിക്കലും ഭീതിജനകം അല്ല. കാരണം അപ്പോള്‍ അവര്‍ മരിച്ചവര്‍ എന്ന രീതിയില്‍ അല്ല കാണുന്നത്. ജീവിച്ചിരിക്കുന്ന അവരുടെ കൂടെ ഞാന്‍, അങ്ങനെ.

പണ്ട് ഒരിക്കെ അമ്മ പറഞ്ഞു കേട്ടിട്ടുള്ളതാണ്. ഞങ്ങള്‍ താമസിച്ചിരുന്നത് ഇന്നത്തെ കൊച്ചിന്‍ ഷിപ്‌യാര്‍ഡ്‌ ഇരിക്കുന്ന സ്ഥലത്തായിരുന്നു. ഷിപ്‌യാര്‍ഡ്‌നു വേണ്ടി സ്ഥലം കൊടുത്തതാണ് ഞങ്ങള്‍ . അപ്പൊ അവിടെ ഞങ്ങളുടെ ഒരു പള്ളിയും ഉണ്ടായിരുന്നു. വരവുകാട്ടു കുരിശു പള്ളി. ഈ പള്ളിയും പൊളിച്ചു കളയേണ്ടി വന്നു. അപ്പൊ പള്ളിയുടെ കൂടെ ഉള്ള സെമിത്തേരിയില്‍ മരിച്ചവരെ അടക്കിയത് എന്ത് ചെയ്യണം എന്നായി പ്രശ്നം. പള്ളിയുടെ ഇടവക പള്ളിയിലേക്ക് (അംബികാപുരം) ഈ പള്ളി ചേര്‍ക്കാന്‍ തീരുമാനിച്ചു, അവിടെ ഉള്ള എല്ലാ മരിച്ചവരുടെ ബന്ധുക്കളും സെമിത്തേരിയില്‍ അടക്കിയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴികള്‍ മാന്തി ബാക്കിയുള്ള അവശിഷ്ടങ്ങള്‍ എല്ലാം കൂടെ ഇടവക പള്ളിയില്‍ ഒരു പൊതു കുഴിയില്‍ അടക്കം ചെയ്യാന്‍ അനുവദിച്ചു.

അങ്ങനെ മരിച്ചവരുടെ എല്ലാം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മത പുരോഹിതന്മാര്‍ വന്നു കര്‍മങ്ങള്‍ ചെയ്തു കുഴികള്‍ എല്ലാം തുറന്നു. 4 - 5 കൊല്ലങ്ങള്‍ക്ക് മുന്‍പ് മരിച്ച ഒരു ചേടത്തി ഉണ്ടായിരുന്നു. പള്ളന്‍സ്‌ കുടുംബത്തിലെ ആണ്. ചേടത്തിയുടെ കുഴി മാന്തിയപ്പോള്‍ ചേടത്തിക്ക് ഒരു കുഴപ്പവും വരാതെ അങ്ങനെ തന്നെ ഇരിക്കുന്നു. നഖങ്ങള്‍ നീണ്ടും ഇരിക്കുന്നു!!! കുഴി തുറന്നവരും കണ്ടു നിന്നവരും ആകെ അമ്പരന്നു. പിന്നെ ചേടത്തിയെ അപ്പോള്‍ മരിച്ചവരെ അടക്കുന്ന കര്‍മ്മങ്ങള്‍ എല്ലാം ചെയ്തു വീണ്ടും പുതിയ സെമിത്തേരിയില്‍ അടക്കം ചെയ്തു. ഇത് ഉണ്ടായ സംഭവം. പിന്നീട് പറഞ്ഞു കേട്ടത്, ചേടത്തിയുടെ മക്കള്‍ വയസ്സ് കാലത്ത് അമേരിക്കയില്‍ നിന്ന് ചേടത്തിക്ക് മരുന്നുകള്‍ അയച്ചു കൊടുത്തിരുന്നു. അതിന്റെ ഒക്കെ സൈഡ് effects കൊണ്ടാണ് ശരീരം അഴുകാതെ ഇരുന്നത് എന്ന്. അമ്മയുടെ ചെറുപ്പ കാലത്ത് നാട്ടില്‍ ഒത്തിരി പുകിലുണ്ടാക്കിയ ഒരു സംഭവമായിരുന്നു ഇത്.

ചെറുപ്പത്തിലെ ഇങ്ങനെ ഒക്കെ ഉള്ള കഥകള്‍ കേട്ട് വളര്‍ന്നത്‌ കൊണ്ടാവാം എനിക്ക് ഇപ്പോഴും മൃതദേഹങ്ങള്‍ കാണുന്നത് പേടിയാണ്. മരിച്ചവര്‍ ജീവന്‍ വെച്ച് തിരിച്ചു വരുന്ന കാര്യം ഓര്‍ക്കാനേ വയ്യ.

നിങ്ങള്‍ക്കോ?

Monday, January 31, 2011

ശീലിച്ചു പോയ വട്ടുകള്‍..

മൂന്നു നാല് മാസങ്ങള്‍ക്ക് മുന്നേ, ഒരു ദിവസം ഞങ്ങള്‍ 4 പേരും കൂടി ഒബരോണ്‍ മാളില്‍ പോയി. വളരെ ആകസ്മികമായിട്ടു അവിടെ വെച്ച് എന്റെ ഒരു വര്ഷം സീനിയര്‍ ആയിട്ട് സ്കൂളില്‍ പഠിച്ച ലാലിയെ കണ്ടു മുട്ടി. എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ലേഖയുടെ കസിന്‍ ആയിരുന്നു ഈ കുട്ടി. ഞാന്‍ ഒന്‍പതില്‍ എത്തിയപ്പോ ലാലി പത്തു കടന്നു സ്കൂളില്‍ നിന്ന് പോയി. അതിനു ശേഷം ഇത് വരെ നേരില്‍ കണ്ടിരുന്നില്ല. കത്തിലൂടെ അല്‍പ കാലം കൂടി ഞങ്ങള്‍ ബന്ധം പുലര്‍ത്തിയിരുന്നു.


എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടിട്ടും ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റി എന്നത് തന്നെ അത്ഭുതം! എന്നെ കണ്ട സന്തോഷത്തില്‍ ലാലി കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെയും മകനെയും പരിചയപ്പെടുത്തി. തിരിച്ചു ഞാനും എന്റെ കുടുംബത്തിനെ പരിചയപ്പെടുത്തി ഒരു 5 മിനിറ്റ് സംസാരിച്ചു, അവള്‍ പാലാരിവട്ടം ആണ് താമസം എന്ന് പറഞ്ഞു. പരസ്പരം മൊബൈല്‍ ഫോണ്‍ നമ്പറും കൈമാറി ഞങ്ങള്‍ പിരിഞ്ഞു.

അതിനടുത്ത ആഴ്ച ഞാന്‍ ഒരു മീറ്റിംഗില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ എന്റെ മൊബൈലില്‍ ലാലിയുടെ കാള്‍ വന്നു. എടുക്കാന്‍ നിവൃത്തിയില്ലാത്തത് കൊണ്ട് ഞാന്‍ അത് സൈലന്റ് മോഡിലേക്ക് ഇട്ടു.തൊട്ടു അടുത്ത ദിവസവും അവളുടെ കാള്‍ വന്നു...അന്ന് ഞാന്‍ സീറ്റില്‍ ഉണ്ടായിരുന്നില്ല, തിരിച്ചു വന്നപ്പോ missed കണ്ടു. എന്ത് കൊണ്ടോ എനിക്ക് അവളെ തിരിച്ചു വിളിക്കാന്‍ തോന്നിയില്ല. പ്രത്യേകിച്ച് കാരണമൊന്നും എനിക്ക് പറയാനും അറിയില്ല, പക്ഷെ, എന്തോ വര്‍ഷങ്ങള്‍ക്കു മുന്നേ മുറിഞ്ഞ ഒരു ബന്ധം കൂട്ടിച്ചേര്‍ക്കാന്‍ മനസ്സിന് വല്ലാത്ത ഒരു മടുപ്പ് തോന്നി.

രണ്ടു തവണ വിളിച്ചിട്ടും ഞാന്‍ respond ചെയ്യാതിരുന്നത് കൊണ്ട് ഇനി അവള്‍ വിളിക്കില്ല എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. പക്ഷെ എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട്, വീണ്ടും അവള്‍ വിളിച്ചു. അപ്പോഴേക്കും ഞാന്‍ മനസ്സ് കൊണ്ട് തീരുമാനമെടുത്തിരുന്നു , ഇനിയും അവളുമായിട്ട് പുതിയ ഒരു കൂട്ടുകെട്ട് സ്ഥാപിക്കാന്‍ വയ്യ, എനിക്ക് ആണെങ്കില്‍ ഓഫീസ് ടൈമില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തീരെ കുറവും ആണ്. ഉള്ള കൂട്ടുകാരെ തന്നെ വിളിക്കാന്‍ നേരവും കിട്ടുന്നില്ല.

എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവള്‍ എന്നെ നിരന്തരം ഫോണില്‍ വിളിച്ചു കൊണ്ടിരുന്നു..അവളുടെ നമ്പര്‍ കാണുമ്പോള്‍ എല്ലാം ഞാന്‍ ഫോണ്‍ സൈലന്റ് ഇല്‍ ഇട്ടു കൊണ്ടിരുന്നു. ഞാന്‍ വിചാരിച്ചു എന്ത് കൊണ്ട് ഇവള്‍ എന്റെ നമ്പര്‍ തെറ്റി എന്ന് കരുതുന്നില്ല? എന്ത് കൊണ്ട് ഞാന്‍ സിം മാറി എന്ന് കരുതുന്നില്ല എന്നൊക്കെ ആലോചിച്ചു. അവള്‍ ഇതിനിടയില്‍ എന്നെ ഒരു 25 തവണ വിളിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തില്ല. അത് പോലെ തന്നെ ഒരിക്കല്‍ പോലും അവളുടെ കാള്‍ കട്ട്‌ ചെയ്തും ഇല്ല.

അതിനിടെ 3 ആഴ്ച മുന്നേ ഒരു ദിവം അവളുടെ കാള്‍ വരുമ്പോ ഞാന്‍ auditors ന്റെ കൂടെ ഇരിക്കയായിരുന്നു. കാള്‍ അവളുടെ ആണെന്ന് മനസ്സിലായതും ഞാന്‍ കട്ട്‌ ചെയ്തു. പിന്നീട് അതെ കുറിച്ച് ഓര്‍ത്തതും ഇല്ല. പക്ഷെ അതിനു ശേഷം അവളുടെ വിളികള്‍ വന്നിട്ടില്ല..ഒരിക്കല്‍ പോലും, അബദ്ധത്തില്‍ പോലും!!! അവളുടെ വിളികള്‍ വരാതെ ആയപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. പതിവിനു പകരം ഞാന്‍ അവസാനത്തെ തവണ അവളുടെ കാള്‍ കട്ട്‌ ചെയ്യുക ആണല്ലോ ഉണ്ടായത് എന്ന്.

ഇപ്പോള്‍ ഈ ഇടപാടുകള്‍ നടന്നിട്ട് ഒരു 20 ദിവസം എങ്കിലും ആയി കാണും. ഇനിയും അവള്‍ വിളിക്കും എന്ന് ഞാന്‍ കരുതുന്നില്ല. വേണമെങ്കില്‍ എനിക്ക് തിരിച്ചു വിളിക്കാമല്ലോ? പക്ഷെ ഞാന്‍ വിളിക്കില്ല, അവള്‍ എന്നെ വിളിക്കുന്നില്ലല്ലോ എന്ന മനസ്താപവും ഉണ്ട്. വല്ലാത്ത അസുഖം തന്നെ അല്ലെ ഇത്?ഇനിയും അവള്‍ വിളിക്കും അപ്പൊ എനിക്ക് സംസാരിക്കാമല്ലോ കൂട്ടുകാരിയോട് എന്ന് പറഞ്ഞു ആരും ആശ്വസിപ്പിക്കണ്ട ട്ടോ..

അവള്‍ ഇനിയും വിളിച്ചാലും....ഞാന്‍ ഫോണ്‍ എടുക്കില്ല..!!! പക്ഷെ അവളുടെ ഫോണ്‍ കാള്‍ വന്നിരുന്നപ്പോള്‍ ഞാന്‍ അവളെ ഓര്‍ത്തിരുന്നു...ഇപ്പൊ അവളെ മിസ്സ്‌ ചെയ്യുന്നു..

ഇത് പോലുള്ള വട്ടു നിങ്ങള്‍ക്കും ഉണ്ടോ? ഇത് പോലെ ആരെങ്കിലും തുടരെ ശല്യപ്പെടുത്തിയിട്ടും തിരിഞ്ഞു നോക്കാതെ ഇരുന്നിട്ട് അവര്‍ ഇനി ഒരിക്കലും വരാതെ ആകുമ്പോ സങ്കടപ്പെടുന്ന സ്വഭാവം? അതോ നമ്മള്‍ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ അല്ലെ? അവരെ നമ്മള്‍ മിസ്സ്‌ ചെയ്യുന്നു എന്നത് പോലും അവരെ അറിയിക്കാതെ മനസ്സില്‍ മാത്രം ഒതുക്കുന്ന പാവങ്ങളല്ലേ സത്യത്തില്‍ നമ്മള്‍?

Sunday, January 9, 2011

കാത്തിരുന്ന പ്രഭാതം...!!!


ഇത്തവണ ന്യൂ ഇയര്‍ ശനിയാഴ്ച ആയതു ഉപകാരം ആയി. തലേ ദിവസത്തെ 31 ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു RH ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അതിനു കരുണാകരനെ വേണം നന്ദി പറയാന്‍. ക്രിസ്മസ് പ്രമാണിച്ച് 24 നാണ് RH കരുതി വെച്ചിരുന്നത്. അന്ന് പൊതു അവധി ആയിക്കിട്ടിയത് കൊണ്ട് Dec 31 ലേക്ക് RH എടുത്തു. മൂന്നു ദിവസം അടുപ്പിച്ചു കിട്ടിയപ്പോ എവിടെക്കെങ്കിലും പോയാലോ എന്ന പദ്ധതി ഇട്ടു. ക്രിസ്മസിന് നാട്ടില്‍ പോയതാണ്. അങ്ങനെ കുട്ടികളെയും കൂട്ടി കന്യാകുമാരി, കോവളം, പൊന്മുടി അങ്ങനെ ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്തു.

വീടും പട്ടികളെയും, ചെടികളെയും ഒക്കെ അയല്‍ക്കാരെ ഏല്‍പ്പിച്ചു വെള്ളിയാഴ്ച വെളിപ്പിനു ഞങ്ങള്‍ സ്ഥലം വിട്ടു. വൈകിട്ട് സണ്‍ സെറ്റ് കാണാന്‍ കന്യാകുമാരിയില്‍ എത്തണം അതായിരുന്നു പ്ലാന്‍. ഞങ്ങളുടെ കാറില്‍ തന്നെ യാത്ര. ഉദ്ദേശിച്ചത് പോലെ തന്നെ നാല് മണിയായപ്പോള്‍ കന്യാകുമാരിയില്‍ എത്തി. ഹോട്ടല്‍ റൂമില്‍ സാധനങ്ങള്‍ ഇറക്കി വെക്കാന്‍ കൂടി മെനക്കെടാതെ ഞങ്ങള്‍ നേരെ കടല്‍ തീരത്തേക്ക് പോയി.


Dec 31st ആയതു കൊണ്ട് നല്ല തിരക്ക്..ബീച്ചില്‍ കുറെ നേരം അലഞ്ഞു തിരിഞ്ഞു നടന്നപ്പോഴേക്കും അസ്തമയത്തിനു സമയം ആയി..ഏറ്റം നല്ല സ്ഥലത്ത് തന്നെ നിന്ന് കൊണ്ട് കാണണം എന്നാ വാശിയില്‍ സണ്‍ സെറ്റ് വ്യൂ tower ഇല്‍ തന്നെ കയറി. നല്ല കടല്‍ കാറ്റ്.. പടിഞ്ഞാറോട്ട് നോക്കി വായും പൊളിച്ചു നിന്നത് തന്നെ മിച്ചം..സണ്‍ സെറ്റ് കാണാന്‍ പറ്റിയില്ല..കാര്‍ മേഘം വന്നു മറച്ചു. അലപം നിരാശയോടെ എല്ലാരും 6.30 മണി വരെ നോക്കി നിന്നിട്ട് പിരിഞ്ഞു..

രാത്രി കിടക്കാന്‍ നേരം ഹോട്ടല്‍ കാരോട് അനേഷിച്ചു ഉദയം എപ്പോള്‍ എന്ന് അറിഞ്ഞു വെച്ച്.. ഉറങ്ങാന്‍ കിടന്നു..അങ്ങനെ കിടക്കാന്‍ പറ്റില്ലെല്ലോ...TV യില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍, മൊബൈലില്‍ നാട്ടില്‍ നിന്ന് ബന്ധുക്കളുടെയും കൂട്ടുകാരുടെയും വിളികള്‍..അങ്ങനെ ഉറങ്ങിയപ്പോള്‍ മണി ഒന്ന്...മൊബൈലില്‍ മറക്കാതെ 5 മണിക്ക് അലാറം വെച്ചു.

രാവിലെ തന്നെ എണീറ്റ്‌.. ജനലില്‍ കൂടെ പുറത്തേക്കു നോക്കിയപ്പോ പള്ളി പെരുന്നാളിന് ആളുകള്‍ പോകുന്നത് പോലെ റോഡ്‌ നിറച്ചും ആളുകള്‍ കടല്‍ പുറത്തേക്കു പൊയ്ക്കൊണ്ടിരിക്കുന്നു...തിരക്ക് പിടിച്ചു കുട്ടികളെ വിളിച്ചു എഴുന്നേല്‍പ്പിച്ചു ... 5.30 മണിയോടെ ഞങ്ങളും കടപ്പുറത്ത് എത്തി. ആഹാ, അവിടെ ചെന്നപ്പോ ഇന്നലെ കണ്ടതിനേക്കാള്‍ ഇരട്ടി ആളുകള്‍. നില്ക്കാന്‍ പോലും സ്ഥലം ഇല്ല. എവിടേം ഇരുട്ട്..സമയം 5.30 ആണെന്ന് ഓര്‍ക്കണം. പിന്നെ ഒരു ഗുണം ഉണ്ട് ഒരേ സ്ഥലത്ത് തന്നെ നിന്നാല്‍ മതി. ഇന്നലെ നോക്കിയത് പടിഞ്ഞാറേക്ക്‌ ആണെങ്കില്‍ ഇന്ന് കിഴക്കോട്ടു..നോട്ടം മാത്രം മാറ്റിയാല്‍ മതി. ഒരു കണക്കിന് ഞങ്ങള്‍ വലിഞ്ഞു ഒരു മതില് മുകളില്‍ കയറി പറ്റി. നാനാ ജാതി ആളുകള്‍ ഉണ്ട് അവിടെ. ഉറങ്ങി കിടക്കുന്ന കൊച്ചു കുട്ടികളെ വരെ തോളിലിട്ടു അമ്മമാര്‍ ഉണ്ട്. പല ഭാഷകള്‍..മിക്കവരുടെ കൈയ്യിലും കാമറകള്‍ ഉണ്ട്..ചിലരുടെ കൈയ്യില്‍ vedeo യും.

എല്ലാവരും ആകാംഷയോടെ ആകാശം നോക്കി നില്‍ക്കുന്നു...ആ ഒരു ഫീലിംഗ് തന്നെ ഒരു വല്ലാത്ത effect തന്നു
... പുള്ളിക്കാരന്‍ ക്യാമറ ഒക്കെ റെഡി ആക്കി വെച്ചു നില്‍ക്കുക ആണ്.. ഞാന്‍ ആണ് വളരെ comfortable ആയിട്ട് ഒരു മതിലിന്റെ മുകളില്‍ കയറി ഇരിക്കുന്നത്..കുട്ടികള്‍ രണ്ടും എന്റെ അടുത്ത് എന്നെ തൊട്ടു കൊണ്ട് നില്‍ക്കുന്നു...സമയം ആറ്. ഉദയം ഇപ്പോഴാണ് എന്നാണ് അറിഞ്ഞത്‌. ചെറിയ ഒരു ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറം ആകാശത്ത് കണ്ടു തുടങ്ങി..പുതു വര്‍ഷത്തിലെ പുത്തന്‍ പ്രഭാതം പൊട്ടി വിരിയുന്നത് കാണാന്‍ എല്ലാരും നെഞ്ഞിടിപ്പോടെ ഒരേ സ്ഥലത്തേക്ക് നോക്കി നില്‍ക്കുന്നു...


സമയം കടന്നു പോയി..ഒന്നും സംഭവിച്ചില്ല...!!!! പതിയെ ചുവപ്പ് നിറം മായാന്‍ തുടങ്ങി...അപ്പോഴേക്കും സമയം 6.15 ആയി. പതിയെ കാര്യം എല്ലാര്ക്കും പിടികിട്ടി തുടങ്ങി...ഇന്നും കാര്‍ മേഘം തന്നെ വില്ലന്‍..!! സമയം 6.30 ഇപ്പോഴും സൂര്യനെ കാണാനേ ഇല്ല...പുള്ളി അങ്ങനെ ന്യൂ ഇയര്‍ നു എല്ലാരേം ഒന്ന് കബളിപ്പിച്ചു എവിടെയോ മറഞ്ഞിരിക്കുന്നു...!!! അപ്പോഴേക്കും ജനങ്ങള്‍ പതിയെ പിരിഞ്ഞു തുടങ്ങി..ഞങ്ങള്‍ നാല് പേരും വളരെ നിരാശയില്‍ ആയി..ഇവിടെ വരെ വന്നിട്ടും ഒന്നും കണ്ടില്ല, അസ്തമയവും ഇല്ല, ഉദയവും ഇല്ല...!!!

പക്ഷെ, ഞങ്ങളെ അതിശയിപ്പിച്ച ഒരു സംഗതി കണ്ടു...മറ്റാരുടെയും മുഖത്ത് അത്ര വലിയ നിരാശ ഒന്ന് കണ്ടില്ല..ഒരു പക്ഷെ ഇവിടെ ഉദയം അങ്ങനെ എന്നും കാണാന്‍ പറ്റുന്ന ഒരു കാര്യം അല്ലായിരിക്കാം...ആവോ അറിയില്ല. പിന്നെ ഞങ്ങള്‍ വിവേകാനന്ദ പാറ വരെ പോയി..അവിടേക്ക് 7.45 നു ആരംഭിക്കുന്ന ബോട്ട് സര്‍വീസ് നു 6.30 മുതലേ നീണ്ട ക്യൂ. ..! അത്രത്തോളം വന്നിട്ട് ഒന്ന് കാണാതെ മടങ്ങാന്‍ മനസ്സ് സമ്മതിക്കാതെ ഇരുന്നത് കൊണ്ട് 3 മണിക്കൂര്‍ സമയം കളഞ്ഞു അവിടെ വരെ പോയി വന്നു. ഉച്ചയോടെ കന്യാകുമാരിയില്‍ അതി ശക്തിയായ മഴ തുടങ്ങി...തമിഴ്നാട്ടില്‍ മഴ പെയ്താല്‍ ഉള്ള അവസ്ഥ അറിയാലോ..ഒരു പാത്രത്തില്‍ വെള്ളം വീഴുന്നത് പോലെ ഇരിക്കും, എവിടേക്കും ഒഴുകി പോവില്ല...ഞങ്ങള്‍ മടങ്ങി..

ഇതോടൊപ്പം ഞങ്ങള്‍ ഉറക്കം കളഞ്ഞു കാത്തിരുന്നു എടുത്ത കന്യാകുമാരിയിലെ പ്രഭാതത്തിന്റെ ചിത്രം ഇടുന്നു...അതോടൊപ്പം എന്റെ എല്ലാ ബൂലോക കൂട്ടുകാര്‍ക്കും എന്റെ നവ വത്സര ആശംസകള്‍! എന്റെ കാര്യം പോയിക്കിട്ടി എന്നാണ് തോന്നുന്നത്..തുടക്കമേ നിരാശയില്‍ ആണ്...ഹി ഹി.

Thursday, November 4, 2010

വിശ്വസിക്കുമോ...?

രണ്ടു മൂന്നു ദിവസമായി വളരെ അധികം തിരക്ക് പിടിച്ച ജോലിയില്‍ ആയിരുന്നു ഞാന്‍. ഞങ്ങളുടെ ശമ്പള വര്‍ധന വന്നത് പ്രമാണിച്ച് മൂന്നു കൊല്ലത്തെ ശമ്പള കുടിശിഖ റിലീസ് ചെയ്യുന്ന തിരക്കില്‍ ആയിരുന്നു. അപ്പോഴാണ്‌ മൊബൈലില്‍ ഒരു കാള്‍ വരുന്നത് കണ്ടത്. 'gauri calling..' ഒരു നിമിഷം സന്തോഷവും, അടുത്ത നിമിഷം ഞെട്ടലും ഉണ്ടായി.. എന്തായാലും കാള്‍ ഞാന്‍ എടുത്തില്ല. അല്ലെങ്കിലും തിരക്ക് തലയില്‍ കയറിയാല്‍ ആദ്യം ഞാന്‍ അവഗണിക്കുന്നത് എന്റെ മൊബൈലിനെ ആണ്...കൂട്ടുകാരോടല്ലേ കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവൂ...തിരക്ക് ഒഴിവാകുമ്പോ വിളിക്കാം എന്ന് മനസ്സില്‍ കുറിച്ചിട്ടു.

സന്തോഷം ഉണ്ടായത്, അവള്‍ വിളിച്ചിട്ട് ഏകദേശം ഒരു ആറ് മാസം ആയി കാണും. വിശേഷങ്ങള്‍ അറിഞ്ഞിട്ടും അത്രയും കാലം തന്നെ ആയി.. എന്നാല്‍ സംസാരിച്ചു തുടങ്ങുമ്പോഴേക്കും ഞങ്ങള്‍ വിശേഷങ്ങള്‍ അന്യോന്യം പറഞ്ഞു ഗാപ്‌ തീര്‍ക്കുകയാണ് പതിവ്. പക്ഷെ ഞെട്ടല്‍ ഉണ്ടായത് മറ്റൊരു കാര്യം ഓര്‍ത്തിട്ടാണ്. തലേ ദിവസം രാവിലെ ഓഫീസിലേക്ക് വരുമ്പോ മനസ്സില്‍ പെട്ടെന്ന് തോന്നി..ഗൌരിയുടെ വിശേഷങ്ങള്‍ അറിഞ്ഞിട്ടു കുറെ നാള്‍ ആയല്ലോ, ഇനി മൊബൈല്‍ നമ്പര്‍ എങ്ങാനും മാറി കാണുമോ എന്നൊക്കെ വെറുതെ മനസ്സില്‍ തോന്നിയിരുന്നു...അങ്ങനെ തന്നെ ആ ചിന്ത വിട്ടു കളയുകയും ചെയ്തു. അവളെ പറ്റി അതിനു മുന്‍പോ അതോ മാസങ്ങള്‍ക്ക് മുന്‍പോ ഞാന്‍ ഓര്‍ത്തിട്ടേ ഇല്ല...പല വിധ തിരക്കുകള്‍ക്കിടയില്‍ നിറം മങ്ങി പോയ ഒരു ബന്ധം ആയിരുന്നു ഞങ്ങളുടേത്..പിന്നെ എന്തെ, ഇന്നലെ ഞാന്‍ ഓര്‍ത്തു..അവള്‍ കൃത്യമായി ഇന്ന് വിളിക്കുകയും ചെയ്തു...? ഈ ഒരു മാസത്തിനിടയില്‍ ഇത് എന്റെ മൂന്നാമത്തെ അനുഭവം ആണ്!!

പണ്ട് ടി വി യില്‍ infontainment അവതരിപ്പിച്ചിരുന്ന ഒരു ലേഡി ഉണ്ടായിരുന്നു. എന്റെ പ്രായം ആണ്. രേഖ മേനോന്‍ എന്നാണ് പേര്. എനിക്ക് ഏറെ ഇഷ്ടമായിരുന്നു അവളുടെ പ്രോഗ്രാംസ്.ഒരു ക്വിസ് പ്രോഗ്രാം ആയിരുന്നു അത്. ഏതാണ്ട് മൂന്നു വര്ഷം മുന്നേ ആയിരിക്കണം ആ പ്രോഗ്രാം. വളരെ ലൂസ്‌ ആയിട്ട് ഡ്രസ്സ്‌ ചെയ്യുന്ന ഒരു ലേഡി ആയിരുന്നു അവര്‍.അവരുടെ ചടുലമായ സംഭാഷണം ആണ് എനിക്കേറെ പ്രിയം.. her individuality sparkles in her careless style!! കഴിഞ്ഞ ആഴ്ച അടുക്കളയില്‍ എന്തോ ചെയ്തു കൊണ്ടിരുന്നപ്പോ വെറുതെ മനസ്സിലേക്ക് രേഖ ഓടി വന്നു.. അവരുടെ പ്രോഗ്രാം, അവരിപ്പോ ഫീല്‍ഡില്‍ ഉണ്ടോ എന്നൊക്കെ ഒരു ചിന്ത ഓടി പോയി.ഒരു പക്ഷെ ഞാന്‍ സ്ഥിരം ടി വി പ്രേക്ഷക അല്ലാത്തത് കൊണ്ടാവും ഇവരെ ഞാന്‍ കാണാറില്ല.ഈ രേഖയെ കുറിച്ച് എനിക്ക് അതിനു മുന്നേ ഇങ്ങനെ ചിന്ത വന്നിട്ടില്ല. അല്ലെങ്കിലും ചിന്തിക്കാന്‍ വേണ്ടുന്ന സംഭവങ്ങള്‍ അല്ലെല്ലോ നിരന്തരം നമ്മുടെ മനസ്സില്‍ ഓടി കൊണ്ടിരിക്കുന്നത്!! പക്ഷെ, ഇതേ രേഖ പിറ്റേ ദിവസം ആരെയോ ഇന്റര്‍വ്യൂ ചെയ്യുന്നതായിട്ട്‌ ഞാന്‍ ടി വിയില്‍ കണ്ടു പകച്ചിരുന്നു പോയി!!

ഇതിനു telepathy എന്ന് കരുതാമോ? എന്നാല്‍ എപ്പോഴും നമ്മള്‍ ചിന്ത്ക്കുകയോ നമ്മളോട് വളരെ അധികം അടുപ്പമുള്ളവരുടെ കാര്യത്തിലോ ഒന്നും ഇങ്ങനെ സംഭവിക്കാറില്ല. ആളുകളുടെ കാര്യത്തില്‍ മാത്രം അല്ല ഈ ചിന്തകള്‍.ഞാന്‍ പതിവായി എന്റെ ഓഫീസില്‍ വരുന്ന ഒരു കച്ചവടക്കാരന്റെ കൈയ്യില്‍ നിന്നും കശുവണ്ടി വാങ്ങി വീട്ടില്‍ കൊണ്ട് വരാറുണ്ട്. ഞങ്ങള്‍ക്ക് നാല് പേര്‍ക്കും വളരെ ഇഷ്ടം ആണ്. അതിനിടെ അദ്ദേഹത്തിനു കോലെസ്ട്രോള്‍ ചെറിയ തോതില്‍ ഉണ്ടെന്നു കണ്ടു പിടിച്ചതില്‍ പിന്നെ നട്സ് വാങ്ങല്‍ ഞാന്‍ നിര്‍ത്തി.ഒരു മൂന്നു മാസമായിട്ടു ഞങ്ങള്‍ കഴിച്ചിട്ടേ ഇല്ല. പണ്ട് മുതലേ അങ്ങനെ ആണ്..ഒരാള്‍ക്ക് കഴിക്കാന്‍ പാടില്ലാത്ത വസ്തു മറ്റുള്ളവരും വീട്ടില്‍ വാങ്ങി കഴിക്കില്ല. ഒരു മോറല്‍ സപ്പോര്‍ട്ട്. അപ്പോഴാണ്‌ നട്സ് കച്ചവടക്കാരന്‍ രണ്ടു ആഴ്ച മുന്നേ ‍ ഓഫീസില്‍ വന്നത്. വാങ്ങിക്കാനും കഴിക്കാനും കൊതി ഉണ്ടായെങ്കിലും വാങ്ങിച്ചില്ല.


പക്ഷെ, അന്ന് വൈകിട്ട് വിശന്നു തളര്‍ന്നു ഏഴേ കാല്‍ മണിക്ക് വീട്ടില്‍ എത്തിയപ്പോ ഡൈനിങ്ങ്‌ ടേബിളില്‍ ഒരു ഗിഫ്റ്റ് ബോക്സില്‍ നിറയെ നട്സ് എന്നെയും കാത്തിരിപ്പുണ്ട്‌ !! ഏതോ client അദ്ദേഹത്തിനു ഗിഫ്റ്റ് കൊടുത്തതാണ്. എനിക്ക് അപ്പൊ ഉണ്ടായ സന്തോഷം പറയണ്ട. ഒരു നിമിഷം കൊണ്ട് ഞാന്‍ ഒരു കൊച്ചു കുട്ടിയായിട്ടു മാറി.


ഇന്ന് രാവിലെയും എന്തെങ്കിലും പോസ്റ്റ്‌ ഇടണമല്ലോ എന്ന ചിന്ത മനസ്സില്‍ വന്നപ്പോ പതിവായി വന്നു എനിക്ക് കമന്റ്‌ ഇടുന്ന അനിയന്‍, ബ്ലോഗ്ഗര്‍ ശ്രീ, കഴിഞ്ഞ പോസ്റ്റില്‍ കമന്റ്‌ ഇട്ടില്ലെല്ലോ എന്ന് വെറുതെ മനസ്സില്‍ തോന്നി. ശരി എങ്കില്‍ ഇന്ന് ശ്രീ പുതിയ പോസ്റ്റ്‌ വല്ലതും ഇട്ട്ടിട്ടുണ്ടോ എന്ന് നോക്കാം എന്ന് കരുതി ഞാന്‍ എന്റെ ബ്ലോഗ്‌ തുറന്നപ്പോ ശ്രീ എന്റെ പോസ്റ്റില്‍ കമന്റ്‌ ഇട്ടിരിക്കുന്നത് കണ്ടു..! ഇതിനൊക്കെ വേണേല്‍ co incidence എന്ന് പറയാം. പക്ഷെ എന്തോ ഇത് എന്നെ ഭയപ്പെടുത്തുന്നു. സമാന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. ആര്‍ക്കെങ്കിലും ഇതേ കുറിച്ച് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ ഇവിടെ പങ്കു വെക്കാം കേട്ടോ...അറിയാന്‍ താല്പര്യം ഉണ്ട്. വീട്ടില്‍ ഇതൊന്നും പറഞ്ഞില്ല..ഇതൊക്കെ നിന്റെ ഓരോ തരം വട്ടുകള്‍ എന്നെ പറയൂ...ഹി ഹി.

ചിലപ്പോ വട്ടു തന്നെ ആവാം. :-)







Sunday, October 10, 2010

ഒരു ഓംലെറ്റിന്റെ കഥ.


വളരെ അധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്..ഞാന്‍ ഒന്‍പതില്‍ പഠിക്കുന്ന കാലത്തുണ്ടായ സംഭവം ആണ് ഇവിടെ ഇപ്പൊ ഓര്‍ക്കുന്നത്.

എന്റെ ചേട്ടന് കല്യാണം കഴിഞ്ഞു ഒരു പാട് നാളുകള്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. പിന്നെ ബോംബെയിലെ പ്രസിദ്ധമായ ഒരു ഹോസ്പിറ്റലില്‍ infertility ചികിത്സ നടത്തി ഒടുക്കം ചേട്ടത്തിയമ്മ ഗര്‍ഭിണി ആയി. പ്രസവവും അവിടെ തന്നെ ആയിരുന്നു. ഇരട്ട കുട്ടികള്‍ ആയിരുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആയിരുന്നു. വീട്ടില്‍ എല്ലാവര്ക്കും ഒരു പാട് സന്തോഷം ആയി...സത്യത്തില്‍ ഇരട്ടി സന്തോഷം ആയി എന്ന് തന്നെ പറയാം.

അങ്ങനെ ഇരിക്കെ, കുട്ടികള്‍ക്ക് 5 വയസ്സായപ്പോള്‍, ആണ്‍കുട്ടി meningitis ബാധിച്ചു മരിച്ചു. എല്ലാവര്ക്കും സഹിക്കാന്‍ ആവാത്ത ഒരു സങ്കടം ആയിപ്പോയി അത്. മരണ വീട്ടിലേക്കു അമ്മ ഞങ്ങളെ കൊണ്ട് പോയി. എല്ലാവരും കരഞ്ഞും പ്രാര്‍ത്ഥിച്ചും ഇരിക്കുന്നു. അടക്കം വൈകുന്നേരം ആയിരുന്നു.

ഉച്ച ആയപ്പോള്‍ എനിക്കും ചേച്ചിക്കും വിശന്നു തുടങ്ങി. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല. അമ്മയാണെങ്കില്‍ ഞങ്ങളെ ശ്രധിക്കുന്നുമില്ല. കുഞ്ഞു മരിച്ച സങ്കടം കാരണം കരഞ്ഞു കരഞ്ഞു ഞങ്ങളുടെ കണ്ണുകള്‍ രണ്ടും വീര്‍ത്തു ചുവന്നിരുന്നു. എന്നാലും വിശപ്പും ഉണ്ട്. എത്ര നേരം ഇങ്ങനെ ഇരിക്കണം?

അവസാനം ഗതി കേട്ട് ചേച്ചി അമ്മയോട് ചോദിച്ചു, ചേച്ചി അന്ന് 10 -ഇല്‍ ആണ്. അമ്മ പറഞ്ഞു അടുത്ത വീട്ടില്‍ ചോറ് വെച്ചിട്ടുണ്ട്. നിങ്ങള്‍ അവിടെ പോയി കഴിച്ചോളാന്‍. പിന്നെ ഒട്ടും സമയം കളയാതെ ഞങ്ങള്‍ രണ്ടും കൂടി അടുത്ത വീട്ടിലേക്കു ചെന്നു. . സാധാരണ ഇങ്ങനെ മരണ വീടുകളില്‍ ഭക്ഷണം തൊട്ടടുത്ത വീടുകളില്‍ സാധനങ്ങള്‍ ഒക്കെ കൊടുത്തു ഒരുക്കാറുണ്ട്. അവിടെ ആളുകള്‍ ചെന്നു കഴിക്കും. പക്ഷെ, ഞങ്ങള്‍ ചെന്ന വീട്ടില്‍ അല്ലായിരുന്നു ചോറ് അറേഞ്ച് ചെയ്തിരുന്നത്. വളരെ അധികം പാവപ്പെട്ട ഒരു വീട്ടിലേക്കാണ് ഞങ്ങള്‍ വിശപ്പ്‌ പ്രാന്തും പിടിച്ചു കേറിചെന്നത്.

അവിടെ അപ്പോള്‍ ഒരു അമ്മയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകന് കോളേജില്‍ ഒക്കെ പഠിക്കുന്ന പ്രായം തോന്നും. ഞങ്ങള്‍ ചെന്നതും ചോറ് ചോദിച്ചു. ആ അമ്മ ഒരു നിമിഷം ഞങ്ങളുടെ മുഖത്തേക്ക് നോക്കി. കരഞ്ഞു വീര്‍ത്ത മുഖവും, പറന്ന തലമുടിയും ഒക്കെ കണ്ടപ്പോ അവര്‍ക്ക് കാര്യം മനസ്സിലായി. . ഇവിടെ ഇരിക്ക് ട്ടോ എന്ന് ഞങ്ങളോട് പറഞ്ഞിട്ട് അവര്‍ വേഗം അടുക്കളയിലേക്കു പോയി.

അമ്മയുടെ പിറകെ മകനും പോയി. അവര്‍ തമ്മില്‍ എന്തോ സംസാരിക്കുന്നത് കണ്ടു.ഞങ്ങള്‍ ചോറും കാത്തു അവിടെ കണ്ട ഒരു ബെഞ്ചില്‍ ഇരുന്നു. മകന്‍ തിരിച്ചു വന്നു, ഞങ്ങള്‍ കുഞ്ഞിന്റെ ആരാ എന്നൊക്കെ ചോദിച്ചു. അതിനിടയില്‍ ആ അമ്മ ധൃതി പിടിച്ചു മുട്ട പൊരിച്ചു. അടുക്കള ഒക്കെ താഴെ നിലത്താണ്. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മാങ്ങാ അച്ചാര്‍ ചോറിലേക്ക്‌ ഇട്ടിട്ടു, മുട്ട പൊരിച്ചതും കൂട്ടി ചോറ് തന്നു.

ഇതെന്തു കറി. എന്ന് മനസ്സില്‍ തോന്നി എങ്കിലും ഞങ്ങള്‍ രണ്ടും ഒന്നും പറഞ്ഞില്ല. അപ്പൊ ആ അമ്മ പറഞ്ഞു, വേറൊന്നും ഇരുപ്പില്ലട്ടോ മക്കളെ എന്ന്. വയറു നിറയെ ഉണ്ടോ എന്ന്. പക്ഷെ, ആ അമ്മയുടെ ഉള്ളില്ലേ സ്നേഹം ഞങ്ങള്‍ അവിടെ അറിഞ്ഞു. വായിലേക്ക് വെച്ച ചോറ് എങ്ങനെ ഇത്ര രുചിയായി എന്ന് ഇപ്പോഴും അറിയില്ല. ആ മുട്ട പൊരിച്ചതിന്റെ സ്വാദ് ഇപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല....വയര്‍ നിറച്ചു ഉണ്ട്, ഞങ്ങള്‍ രണ്ടും തിരിച്ചു പോന്നു.


തിരിച്ചു ഉഷാറായി വന്നു ഞങ്ങള്‍ വീണ്ടും അമ്മയുടെ അരികെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഊണ് കഴിക്കാന്‍ വരാന്‍ വിളിക്കാന്‍ അപ്പച്ചന്‍ വന്നു. ഞങ്ങള്‍ കഴിച്ചു എന്ന് പറഞ്ഞു. നിങ്ങളെ അവിടെ കണ്ടില്ലെല്ലോ എന്ന് അപ്പച്ചന്‍. ഉടന്‍ അമ്മ പറഞ്ഞു അവര്‍ കഴിച്ചതാ.. കഥ അവിടെ തീര്‍ന്നു.


ഇപ്പോള്‍ ആ അമ്മയും മകനും അവിടെ ഉണ്ടോ? ഒരു പക്ഷെ, അന്ന് അവര്‍ക്ക് കഴിക്കാന്‍ വെച്ച ചോറ് ആയിരിക്കും ഞങ്ങള്‍ക്ക് ആ അമ്മയും മകനും തന്നത്. ആ മുട്ട പൊരിച്ചതിന്റെ സ്വാദ് ഇപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല..ആ അമ്മയെയും മകനെയും. അവര്‍ ആരായിരുന്നു? ഞാന്‍ അന്വേഷിച്ചിട്ടേ ഇല്ല. അന്ന് അതിനുള്ള വക തിരിവൊന്നും ഇല്ലായിരുന്നു. പിന്നീട് എപ്പോഴോ ആണ് ഞങ്ങള്‍ക്ക് മനസ്സിലായത്‌ ഞങ്ങള്‍ അന്ന് വീട് തെറ്റിയാണ് ഉണ്ണാന്‍ ചെന്നത് എന്ന്. എന്നാലും വിശക്കുന്നവനു ഭക്ഷണം കൊടുക്കണം എന്ന ഒരു വലിയ പാഠം അന്ന് ഞാന്‍ എങ്ങനെയോ പഠിച്ചു...അതിലെ നന്മയും.

ഈ പോസ്റ്റ്‌ എനിക്ക് അറിയാത്ത ആ അമ്മയ്ക്കും മകനും സമര്‍പ്പിക്കുന്നു...വര്‍ഷങ്ങള്‍ക്കു ശേഷവും അവരെ മനസ്സില്‍ കൊണ്ട് നടന്ന എന്റെ നന്ദിയും ഇവിടെ അവര്‍ക്ക്.....!!!

Tuesday, September 21, 2010

ഒരു സൂപ്പര്‍മാന്റെ ജനനം!!


ഞങ്ങളുടെ ഓഫീസില്‍ സ്ഥിരമായിട്ട് ചായ കൊണ്ട് വന്നിരുന്നത് തൊട്ടടുത്ത ബാങ്ക് ബില്‍ഡിംഗ്‌ ലെ പ്യൂണ്‍ ആയിരുന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്പ് ബാങ്ക് അവിടെന്നു ഷിഫ്റ്റ്‌ ചെയ്തത് കൊണ്ട് ഞങ്ങളുടെ ചായ കുടി മുട്ടി.

അങ്ങനെ ആണ് തൊട്ടടുത്ത് ഫോടോസ്ടാറ്റ് കട നടത്തുന്ന സോമന്‍ ചേട്ടന്‍ ഞങ്ങളുടെ ചായക്കാരനായത്. ആള് വൈകുന്നേരമായാല്‍ മിക്കവാറും പാമ്പ്‌ ആകുന്നതു കൊണ്ട് ആര്‍ക്കും തന്നെ പുള്ളിയെ ഓഫീസില്‍ കയറ്റുന്നതിനോട് താല്പര്യമില്ലായിരുന്നു..എന്നാലും നിവൃത്തി കേടു കൊണ്ട് ഞങ്ങളുടെ ചായ ചേട്ടന്‍ ആയി സോമന്‍ ചേട്ടന്‍.

അങ്ങനെ ഇരിക്കെ ഓണത്തിന്റെ അവധി കഴിഞ്ഞു ഓഫീസ് തുറന്ന ദിവസം. ഓണക്കോടിയും നെറ്റിയില്‍ ചന്ദന കുറിയുമൊക്കെ അണിഞ്ഞു രാവിലത്തെ ചായ സോമന്‍ ചേട്ടന്‍ കൊണ്ട് തന്നു. കടും മഞ്ഞ നിറമുള്ള ഒരു ഷര്‍ട്ട്‌ ആയിരുന്നു സോമന്‍ ചേട്ടന്റെ ഓണക്കോടി. പതിവ് പോലെ നാല് മണിയുടെ ചായ വന്നില്ല. സോമന്‍ ചേട്ടനെ അന്വേഷിച്ചു ഞങ്ങളുടെ പ്യൂണ്‍ പോയി നോക്കിയിട്ട് പറഞ്ഞു..ഫോടോസ്ടാറ്റ് കട തുറന്നു കിടപ്പുണ്ട്..സോമന്‍ ചേട്ടന്‍ അവിടെ ഒന്നും ഇല്ല എന്ന്..ചായ കുടിക്കാതെ അന്ന് ഓഫീസ് പിരിഞ്ഞു..


വൈകിട്ട് ഓഫീസില്‍ നിന്ന് അടുത്തുള്ള ബസ്‌ സ്ടോപ്പിലെക്ക് ഞങ്ങള്‍ നടന്നു പോകുമ്പോള്‍..അല്പം മുന്നിലായിട്ടു സോമന്‍ ചേട്ടന്‍ നടന്നു പോവുന്നത് കണ്ടു. മഞ്ഞ ഷര്‍ട്ട്‌ കണ്ടിട്ടാണ് തിരിച്ചറിഞ്ഞത്. ആ..നമ്മുടെ ചായ ചേട്ടനല്ലേ പോവുന്നത് എന്ന് ഞങ്ങള്‍ പറഞ്ഞു തീര്‍ന്നതും..പുള്ളിക്കാരന്‍ ഉടുത്തിരുന്ന മുണ്ട് ഊരി കൈയ്യില്‍ പിടിച്ചു, എന്നിട്ട് തോളിലേക്കിട്ടു. ആള്‍ ഫുള്‍ തണ്ണി. അവിടെ തൊട്ടടുത്ത്‌ ഉണ്ടായിരുന്ന ഓട്ടോ സ്ടാണ്ടിലെ ഓട്ടോക്കാര്‍ ഓടി വന്നു സോമന്‍ ചേട്ടനെ ഉടുതുണി ഉടുപ്പിച്ചു..

ഈ കാഴ്ച കണ്ടു സ്തബ്ധരായി നിന്ന് പോയ ഞങ്ങള്‍ ഒരു കാര്യം കണ്ടു..സോമന്‍ ചേട്ടന്‍ ഉടുത്തിരുന്നത് ചുവന്ന നിറമുള്ള ജട്ടി ആയിരുന്നു...!! പിറ്റേ ദിവസം ഓഫീസില്‍ വന്നു ഈ വിവരം പറഞ്ഞപ്പോള്‍ എല്ലാരും കൂടി സോമന്‍ ചേട്ടന്റെ പേര് സൂപ്പര്‍ മാന്‍ എന്നാക്കി. പാവത്തിന്റെ ചായ കച്ചവടം അതോടെ നിന്ന് എന്ന് പ്രത്യേകം പറയണ്ടല്ലോ.

ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഫോടോസ്ടാറ്റ് ന്റെ കാശ് വാങ്ങാന്‍ സൂപ്പര്‍ മാന്‍ ഓഫീസില്‍ വരാറുണ്ട്..

Friday, August 20, 2010

ഓണ തുമ്പി


ഓണം പടി വാതില്‍ക്കല്‍ എത്തി. ഇപ്പൊ എവിടേം കാണാന്‍ കിട്ടാത്ത ഓണ തുമ്പികള്‍ എന്റെ ബ്ലോഗിലെങ്കിലും എല്ലാരും കാണാന്‍ പോസ്റ്റുന്നു..

ഇത്തവണത്തെ ഓണത്തിന് ഒരു കൈ വിരല്‍ സ്പ്ലിന്റ്റ് പ്ലസ്റെരില്‍ ആയതോണ്ട് ചുമ്മാ വാചകം അടിച്ചിരുന്നു ഓണം ഉണ്ടാല്‍ മതി. കഷണം നുറുക്കാന്‍ പറഞ്ഞാല്‍..അയ്യോ കൈ വയ്യ എന്ന് പറയാം...പായസത്തിനു തേങ്ങ ചിരകണ്ട...ആഹ, എന്തൊരു സുഖം..!! അത് കൊണ്ട് തന്നെ, ഓണത്തിന് വിളിച്ചോണ്ട് പോവാന്‍ ഒരു പാട് ആളുകള്‍ വരുന്നുണ്ട്..ചേട്ടന്‍ പറഞ്ഞു..ഓണമായിട്ട് അവള്‍ എങ്ങനാ കൈയും വെച്ചോണ്ട് ഒരുക്കുന്നത്, അവളെ ഇങ്ങോട്ട് വിളിച്ചോ.ഇന്നലെ അതും പറഞ്ഞു ചേട്ടത്തി അമ്മ വിളിച്ചിരുന്നു.


ഇത്തവണ നാട്ടില്‍ പോവുന്നില്ല എന്ന് വെച്ചു. മിക്കവാറും ഏറ്റുമാനൂര്‍ ഉള്ള അദ്ധേഹത്തിന്റെ പെങ്ങളുടെ വീട്ടില്‍ ആവും ഓണം ഉണ്ണുക. അവിടെയും ഞങ്ങള്‍ നാല് പേര്‍ക്കും ഇല വെച്ചിട്ടുണ്ട് എന്ന് വിളിച്ചു പറഞ്ഞിരുന്നു.

ഇത്തവണ അത് കൊണ്ട് ഞങ്ങള്‍ ഫ്രീ ആണ്. ആര് വിളിച്ചാലും വന്നു ഓണം ഉണ്ടിട്ടു പോരാം...ഹി ഹി.

എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഓണത്തിന്റെ എല്ലാ വിധ മംഗളവും ആശംസിച്ചു കൊണ്ട്..

സസ്നേഹം..
രാധ



Sunday, August 8, 2010

കര്‍ക്കിടകം

കര്‍ക്കിടകം രണ്ടാം തീയതി. ഞായറാഴ്ച. രാവിലെ പള്ളിയില്‍ പോയി വന്നു. എന്നെ സംബന്ധിച്ച് ഞായറാഴ്ച മറ്റെല്ലാ ദിവസങ്ങളിലും വെച്ച് തിരക്ക് പിടിച്ചതാണ്. പതിവിലും നേരത്തെ എഴുന്നെറ്റാലെ പള്ളിയില്‍ പോക്ക് നടക്കു. അന്നാണ് അദ്ദേഹം മാര്‍ക്കറ്റില്‍ പോയി നോണ്‍ വെജ് മേടിക്കുന്നത്. അങ്ങനെ അടുക്കളയില്‍ ഏറ്റവും അധികം തിരക്കുള്ള ദിവസം.

പതിവ് പോലെ ഞങ്ങള്‍ രണ്ടും അടുക്കളയില്‍ ഉണ്ട്. മട്ടന്‍ മുറിക്കുന്ന തിരക്കില്‍ അദ്ദേഹം. ഞാന്‍ അതിന്റെ മറ്റു അനുസാരികള്‍ ചമയ്ക്കുന്നു. അപ്പോഴാണ് വിനാഗിരി പുതിയ കുപ്പിയില്‍ നിന്ന് എടുക്കേണ്ട ആവശ്യം വന്നത്. സാധാരണ എന്ത് പ്രയാസമുള്ള കാര്യങ്ങള്‍ വേണ്ടി വന്നാലും ഞാന്‍ അദ്ദേഹത്തിനെ കൊണ്ടേ ചെയ്യിക്കുക ആണ് പതിവ്.


അന്ന് തോന്നി, വെറുതെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത് എന്ന്. പുറത്തെ ചുവന്ന അടപ്പ് കത്തി കൊണ്ട് മുറിച്ചു നീക്കി. അപ്പോള്‍ അതിനകത്ത് മറ്റൊരു സീല്‍ കൂടെ. പണിപ്പെട്ടു കത്തി കൊണ്ട് അത് മുറിച്ചു മാറ്റാന്‍ ശ്രമിച്ചു. കത്തി പാളി ഇടതു കൈയ്യുടെ ചൂണ്ടു വിരലില്‍ അമര്‍ന്നു. കത്തി എല്ലില്‍ തട്ടി എന്നത് അപ്പൊ തന്നെ അറിഞ്ഞു. ചോര പ്രളയം. പിന്നെ കാറി കൂവി...അദ്ദേഹം ഓടി എത്തി.

മുറിവില്‍ അമര്‍ത്തി പിടിച്ചിട്ടും ചോര നില്‍ക്കുന്നില്ല. ചോര അങ്ങനെ പോവുന്നത് കണ്ടപ്പോ എനിക്ക് തല കറങ്ങാന്‍ തുടങ്ങി. രണ്ടു ഗ്ലാസ്‌ വെള്ളം എന്നെ കൊണ്ട് കുടിപ്പിച്ചു. ഐസ് വെക്കാന്‍ വിരല്‍ എടുക്കുമ്പോള്‍ പിന്നെയും ചോര വരുന്നു. ഒടുവില്‍ ഒരു തുണി ചുറ്റി മുറുക്കി കെട്ടി കൈ അനക്കാതെ വെച്ചപ്പോ സംഗതി ക്ലീന്‍.

അല്‍പ നേരം റസ്റ്റ്‌ എടുത്തു വീണ്ടും അടുക്കളയില്‍ കയറാന്‍ ശ്രമിച്ചു. ഇടയ്ക്കു ഇളകുമ്പോള്‍
ചോര വരുന്നുണ്ട്. വലത്തേ കൈ കൊണ്ട് ഓരോന്ന് ചെയ്തു, പണി ഒതുങ്ങിയപ്പോ ഞാന്‍ പയ്യെ മുറിവ് അഴിച്ചു നോക്കി. അപ്പോള്‍ അല്ലെ സംഗതി പിടി കിട്ടിയത്, വിരല്‍ വല്ലാതെ വളഞ്ഞു അകത്തേക്ക് ഇരിക്കുന്നു. പണ്ട് econimics പഠിച്ചപ്പോ
ഒരു 'kinked ' demand curve നെ കുറിച്ച് പഠിച്ചിരുന്നു. അത് പോലെ ആണ് എന്റെ വിരലിന്റെ ഇരുപ്പു. അതിയായ വേദനയും.

ഇനി ഡോക്ടര്‍ നെ കാണിച്ചില്ലെങ്കില്‍ ശരി ആവില്ല എന്നായപ്പോ ഇറങ്ങി. അപ്പോഴേക്കും വിരല്‍ ആകെ നീര് വെച്ച് വീങ്ങി. മുറിവ് ആഴത്തില്‍ ആയി പോയെന്നും ഞരമ്പ് മുറിഞ്ഞു എന്നും മനസ്സിലായി. വിരലിനു കമ്പ്ലീറ്റ്‌ റസ്റ്റ്‌ വിധിചു. ഒരാഴ്ച ഓഫീസില്‍ പോയില്ല. ഇപ്പൊ ഇതാ സംഭവം നടന്നിട്ട് മൂന്നാഴ്ച ആയിട്ടും, വിരല്‍ bandage ഇല്‍ തന്നെ. അതിനകം ഞാന്‍ മറ്റു വിരല്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ പഠിച്ചത് കൊണ്ട് ഈ പോസ്റ്റ്‌ ഇടാന്‍ പറ്റി.

ഇതിനിടയില്‍ ഞാന്‍ ബൂലോകത്തേക്ക് വന്നിട്ട് ജൂലായില്‍ രണ്ടു വര്ഷം തികഞ്ഞു. വാര്‍ഷിക പോസ്റ്റ്‌ ഇടാന്‍ പറ്റിയില്ല...ഇനി ചിങ്ങത്തില്‍ എങ്കിലും എന്റെ വിരല്‍ സുഖമാകണേ എന്ന പ്രാര്‍ത്ഥനയോടെ...,

സസ്നേഹം,
രാധ

Saturday, July 10, 2010

ഇങ്ങനെയും

രാവിലെ ബസ്സില്‍ നല്ല തിരക്ക്. ചെറിയ മഴയും പെയ്യുന്നുണ്ട്. ഒരു വിധം കമ്പിയില്‍ പിടിച്ചു നിന്ന് കഴിഞ്ഞപ്പോ ഇനി എങ്ങനാ ഒരു സീറ്റ്‌ കിട്ടാന്‍ വഴി എന്ന് ആലോചിച്ചു കൊണ്ട് ഞാന്‍ നിന്നു. ഒരു മണിക്കൂറിലധികം യാത്രയുണ്ട്, വീട്ടില്‍ നിന്നും ഓഫീസിലേക്ക്.ഇരിക്കുന്നവരെ ശ്രദ്ധിച്ചു കൊണ്ട് ഞാന്‍ അങ്ങനെ നിന്നു.

അപ്പോഴാണ്‌ എന്റെ തൊട്ടു മുന്നിലെ സീറ്റില്‍ ഒരു പിഞ്ചു കുഞ്ഞിനേയും മടിയില്‍ വെച്ച് ഇരിക്കുന്ന സ്ത്രീ ഇടയ്ക്കിടയ്ക്ക് പുറകിലേക്ക് തിരിഞ്ഞു നോക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്. എവിടെ ഇറങ്ങണം എന്ന് അറിയാതെ വരുമ്പോ സാധാരണ സ്ത്രീകള്‍ ചെയ്യുന്ന പണി. കൂടെ വന്നവര്‍ താന്‍ അറിയാതെ ഇറങ്ങി പോയോ എന്ന ആധിയോടെ ഇടയ്ക്കിടയ്ക്ക് ഇവര്‍ തിരിഞ്ഞു നോക്കുന്നുണ്ട്. എനിക്ക് സന്തോഷമായി. ഓ, അവര്‍ ഇപ്പൊ തന്നെ ഇറങ്ങും എന്ന സന്തോഷത്തില്‍ ഞാന്‍ അവരുടെ അടുത്ത് തന്നെ നിന്നു!!

ഇങ്ങനെ മൂന്നു നാല് സ്റ്റോപ്പ്‌ കടന്നു പോയി...ഛെ, ഇവര്‍ അടുത്തൊന്നും ഇറങ്ങുന്ന ലക്ഷണം ഇല്ല, സ്ഥലം തീരെ അറിയാത്തവര്‍ ആണ്, ചുമ്മാ മനുഷ്യനെ ആശിപ്പിച്ചു, എന്നൊക്കെ ഓര്‍ത്തു വൈക്ലബ്യത്തോടെ ഞാനും നിന്നു. അതിനിടയില്‍ ബസില്‍ നിന്നു പലരും ഇറങ്ങി പോയിരുന്നു...ഇവര്‍ എണീക്കുമ്പോ ഇരിക്കാം എന്ന് കരുതി നിന്ന എനിക്ക് സീറ്റും കിട്ടിയില്ല..!!

ഇതിനിടെ ഞാന്‍ ആ സ്ത്രീയെ ഒന്ന് ശ്രദ്ധിച്ചു..അല്ല, പെണ്‍കുട്ടി എന്ന് പറയാം. ജീന്‍സും ഒരു ടീ ഷര്‍ട്ടും ആണ് ഇട്ടിരുന്നത്. ഒരു 25 - 27 വയസ്സ് പ്രായം തോന്നും. കൈയ്യിലിരുന്ന കുഞ്ഞു വാവയെ ആണ് എനിക്കേറെ ഇഷ്ടം ആയത്. ഒരു ആറു മാസം പ്രായമേ കാണൂ...കണ്ണും പൂട്ടി അമ്മയുടെ തോളില്‍ ഉറങ്ങുന്നു...തലയില്‍ മുടി നന്നായി വളര്‍ന്നിട്ടു പോലും ഇല്ല...അത്ര കുഞ്ഞു വാവ. അവന്‍ അമ്മയുടെ ആധിയും വെപ്രാളവും, പുറത്തെ മഴയോ തണുപ്പോ ഒന്നും അറിയാതെ സുഖമായിട്ടു ഉറങ്ങുന്നു..

സാധാരണ കുട്ടികള്‍ സ്കൂളില്‍ പോവുമ്പോ തോളില്‍ തൂക്കുന്ന മാതിരി ഒരു സ്കൂള്‍ ബാഗ് അമ്മയുടെ തോളില്‍ ക്രോസ് ബെല്‍റ്റ്‌ ആയി ഇട്ടിട്ടുണ്ട്..അതിനു മേലെ കുഞ്ഞു വാവയുടെ തല അമര്‍ന്നിരിക്കുന്നു. അമ്മയുടെ കൈയ്യില്‍ ഒരു കുട്ടി പേഴ്സ്, കുട..ആകെ കൂടി ആ പെണ്‍കുട്ടിക്ക് എടുക്കാന്‍ പറ്റാത്ത അത്രയും ചുമടുകള്‍...!!

ബസ്‌ ഇതിനകം 20 മിനിട്ട് സഞ്ചരിച്ചു കഴിഞ്ഞു..അമ്മയും കുഞ്ഞും ഇറങ്ങുന്ന ലക്ഷണം ഇല്ല. അമ്മയുടെ വെപ്രാളപ്പെട്ട തിരിഞ്ഞു നോട്ടം കൂടി കൂടി വന്നത് കൊണ്ട്, ബസിലുള്ള എല്ലാവരും തന്നെ ഇവരെ ശ്രദ്ധിച്ചു തുടങ്ങി.
പെട്ടെന്ന്, ഇവര്‍ സീറ്റില്‍ നിന്നും കുഞ്ഞിനേയും കൊണ്ട് എണീറ്റ്‌, പുറകിലേക്ക്, തിരക്കിനിടയിലൂടെ ആണുങ്ങളുടെ വശത്തേക്ക് നടക്കാന്‍ തുടങ്ങി..കൂടെ വന്ന ആളെ ആണ് അന്വേഷിക്കുന്നത് എന്ന് വ്യക്തം.

ആളുടെ പേര് പറയൂ എന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോ അവര്‍ പറഞ്ഞില്ല...ആളെ തപ്പി പുറകിലേക്ക് നടക്കുക തന്നെ. ഓടുന്ന ബസില്‍ കൈ കുഞ്ഞിനേയും കൊണ്ടുള്ള നടപ്പായത് കൊണ്ട്, ഒഴിഞ്ഞ സീറ്റില്‍ ആരും ഇരുന്നില്ല. ഇറങ്ങേണ്ട സ്ഥലം ചോദിച്ചപ്പോ അതിനും മറുപടി ഇല്ല. അവരെ അന്വേഷിച്ചു ആരും പുറകില്‍ നിന്നും വരുന്നും ഇല്ല!!


എങ്കില്‍ നിങ്ങള്‍ മൊബൈലില്‍ വിളിക്കൂ എന്ന് ആരോ ബസില്‍ നിന്നും പറഞ്ഞു. ഉടനെ അവര്‍ തോളത്തിട്ട കുഞ്ഞിനേയും വെച്ച് പുറകില്‍ കെട്ടി വെച്ച ബാഗില്‍ തപ്പാന്‍ തുടങ്ങി..വല്ലതും നടക്കുമോ?. സീറ്റില്‍ ഇരിക്കാന്‍ പറഞ്ഞിട്ടും ഇരിക്കുന്നും ഇല്ല. ഈ ബഹളത്തിനിടയില്‍ കുഞ്ഞു ഉണര്‍ന്നു കരഞ്ഞു തുടങ്ങി.

ആരെങ്കിലും ഒരു മൊബൈല്‍ തരൂ എന്ന് അവര്‍ പറഞ്ഞു...(അപ്പൊ മലയാളം അറിയാം..!!) ഒരു പാട് കൈകള്‍ മൊബൈലും കൊണ്ട് നീണ്ടു. സ്തീകളുടെ ഭാഗത്ത്‌ നിന്നും അപ്പോഴേക്കും അവര്‍ പുറകില്‍ എത്തിയിരുന്നു,,

ആരോ കൊടുത്ത മൊബൈലില്‍ നിന്നും അവര്‍ വിളിച്ചു..
' where are u, Shiju?'..
വീണ്ടും..
'u missed the bus??'...
'ok, ok, i will get down at Palarivattom' ( ഓ, അപ്പൊ സ്ഥലവും അറിയാം!!)

ബസ്‌ അപ്പോഴേക്കും പാലാരിവട്ടം സ്റ്റോപ്പ്‌ കഴിഞ്ഞു വീണ്ടും എടുത്തു എങ്കിലും, കണ്ടക്ടര്‍ ബെല്‍ അടിച്ചു അവരെ അവിടെ ഇറക്കി വിട്ടു..!!

അമ്മയും കുഞ്ഞും ഇറങ്ങി കഴിഞ്ഞപ്പോ ഞാന്‍ സീറ്റില്‍ ഇരുന്നു..പുറകില്‍ നിന്നു അപ്പോള്‍ ആണുങ്ങള്‍ പറയുന്നുണ്ടായിരുന്നു..ആ സ്ത്രീ കമ്പനി പടി മുതല്‍ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു എന്ന്..(അതായത്, ഞാന്‍ കയറുന്നതിനു 10 മിനിട്ടിനു മുന്നേ യുള്ള സ്റ്റോപ്പ്‌!!)

എന്തോ എന്റെ മനസ്സില്‍ എന്തൊക്കെയോ ആകുല ചിന്തകള്‍ ഉരുണ്ടു കൂടി..എന്തെ, ആ കുഞ്ഞിന്റെ അച്ഛന്‍ സ്വന്തം ഭാര്യയെയും കുഞ്ഞിനേയും അര മണിക്കൂര്‍ കൂടെ കാണാതെ ആയിട്ടും മൊബൈലില്‍ വിളിച്ചു ഒന്ന് അന്വേഷിക്കാതിരുന്നത്? അതോ, കൂടെ ഉണ്ടാവും എന്ന് കരുതി ബസില്‍ കയറിയ ആ പെണ്‍കുട്ടി ആരെ ആവും കാണാതെ പോയത്? ആദ്യം ഞാന്‍ മനസ്സില്‍ കരുതിയത്, അന്യ നാട്ടിലെ പെണ്‍കുട്ടി ആണ് എന്നാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും ആ പെണ്‍കുട്ടി വളരെ bold ആയിട്ടാണ് എനിക്ക് തോന്നിയത്. ഇങ്ങനെയും ആളുകള്‍ ഉണ്ട് ല്ലേ?

Sunday, June 20, 2010

നീലിമ

രാവിലെ ഓഫീസിലേക്ക് പോരാന്‍ തിരക്കിട്ട് സാരി ഉടുക്കുമ്പോള്‍ ആണ് ആദ്യമായിട്ട് അത് എന്റെ ശ്രദ്ധയില്‍ പെട്ടത് . എന്റെ ഇടത്തേ കൈയിലെ വിരല്‍ അറ്റം അല്പം നീലിച്ചിരിക്കുന്നു . ഉടനെ മനസ്സില്‍ പോയത് , ഇന്ന് എന്താണാവോ കറിക്ക് അരിഞ്ഞത് എന്നായിരുന്നു .ഉരുള കിഴങ്ങ് ആയിരുന്നു ആകെ കൂടെ ഒന്ന് തൊലി കളഞ്ഞത് . ഓ , ചിലപ്പോ കൂര്‍ക്കയൊക്കെ നന്നാക്കുമ്പോള്‍ വിരല്‍ അറ്റം കറുക്കുക ഇല്ലേ ? അങ്ങനെയാവാം .. ഉരുള കിഴങ്ങിനും അങ്ങനെ വല്ല നിറവ്യത്യാസം വരുത്തുന്ന സ്വഭാവം കാണുമായിരിക്കും .


ചുമ്മാ അങ്ങനെ തള്ളി കളഞ്ഞിട്ടു , കൈ ഒന്ന് കൂടെ സോപ്പ് ഇട്ടു കഴുകി വൃത്തിയാക്കി ഓഫീസിലേക്ക് ഇറങ്ങി . പിന്നെ കൈവിരല്‍ ശ്രദ്ധയില്‍ പെട്ടത് , ഓഫീസില്‍ വന്നു ഏതാണ്ട് 11 മണിയോടെ ആണ് , രാവിലെ കണ്ടതിനേക്കാളും കൈവിരലുകള്‍ നീലിച്ചിരിക്കുന്നു !! മോതിരം കിടക്കുന്ന സ്ഥലം വരെ ഉണ്ട് . ചെയ് , ഇതെന്തു മാരണം , എന്ന് മനസ്സില്‍ ഓര്‍ത്തു .

ഉടനെ തന്നെ ന്യായവും കണ്ടെത്തി . എന്റെ പ്രിന്റെരിന്റെ ഔട്പുട്ട് ചെറുതായിട്ട് മഷി പടര്‍ന്ന്നാണ് കിട്ടുന്നത് . ടോണെര്‍ മാറ്റാന്‍ സമയമായെന്ന് തോന്നുന്നു . രാവിലെയുള്ള തിരക്കില്‍ പല papers പല പ്രാവശ്യം കൈ മറിഞ്ജിട്ടുണ്ട് . അപ്പൊ അതിലെ മഷി കൈയ്യില്‍ പുരണ്ടതാവാം എന്ന് ആശ്വസിച്ചു . ചായ കുടിക്കുന്നതിനു മുന്‍പേ പോയി കൈ കഴുകി സീറ്റില്‍ തിരിച്ചു വന്നു . ഇടത്തേ കൈവിരലുകള്‍ക്ക് മാത്രമേ നിറവ്യത്യാസം കണ്ടുള്ളൂ !!

സമയം ഉച്ചയാവാറായി . വീണ്ടും ശ്രദ്ധ അറിയാതെ കൈയിലേക്ക്‌ പോയി . ദ വീണ്ടും രാവിലെ കണ്ടതിനേക്കാളും കുറെ കൂടെ നീലിച്ചിരിക്കുന്നു ഇടത്തേ വിരലുകള്‍ . എന്നാല്‍ കൈത്തലത്തിലേക്ക് അത് പടര്‍ന്നിട്ടുമില്ല !! ഇപ്പൊ അറിയാതെ മനസ്സില്‍ ഒരു ഭയം ഉണ്ടായി . എന്താണാവോ ഇത് ?വിരലുകളില്‍ പയ്യെ അമര്‍ത്തി നോക്കി . ഹേ , വേദന ഒന്നും ഇല്ല . മരവിപ്പ് ? അതും ഇല്ല . പിന്നെന്തേ ഇങ്ങനെ ? ഇനി തൊലി എങ്ങാന്‍ പൊളിയുമോ?

അടുത്തിരുന്ന ആളെ കാണിച്ചു , യ്യോ ഇതെന്താ , carbon പുരണ്ടതാവും മാഡം ..എന്ന ആശ്വസിപ്പിക്കലും കേട്ടു. ആരോടും പറയാന്‍ പോയില്ല , രാവിലെ മുതല്‍ കാണുന്നതാണ് എന്ന കാര്യം. . ഊണ് കഴിക്കുന്നതിനു മുന്നേ liquid ക്ലീനെര്‍ ഉപയോഗിച്ച് കൈ വൃത്തിയായി കഴുകി . കഴുകുമ്പോള്‍ അങ്ങനെ നിറം അധികം പോവുന്നും ഇല്ല . അദ്ദേഹത്തിനെ വിളിച്ചു പറയണോ എന്ന് ആലോചിച്ചു . വേണ്ട , പാവം , എന്തായാലും അറിയിക്കണ്ട , വീട്ടില്‍ വരുമ്പോള്‍ കാണിക്കാലോ .

ഉച്ചക്ക് ഊണ് കഴിച്ചു കൈ കഴുകി കഴിഞ്ഞു , വീണ്ടും വൈകുന്നേരം ആയപ്പോഴും സ്ഥിതി തഥൈവ . ഇടത്തേ കൈയിലെ വിരലുകള്‍ , നീലിച്ചു ഇരുണ്ടിരിക്കുന്നു . മനസ്സില്‍ ചെറിയ ഭീതിയോടെ , ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി ..ബസില്‍ ഇരിക്കുമ്പോഴൊക്കെ കറുപ്പ് കളര്‍ കൂടുന്നതല്ലാതെ കുറയുന്നുമില്ല . ആഹ് , എന്തെങ്കിലും ആകട്ടെ , എന്തായാലും വേദനയോ മരവിപ്പോ ഒന്നുമില്ല .

വന്ന ഉടന്‍ കൈ കഴുകി , കാപ്പി കുടിച്ചു .. കുളിക്കാന്‍ സാരി മാറുമ്പോള്‍ ആണ് പെട്ടെന്ന് എന്റെ തലയിലെ ബള്‍ബ്‌ കത്തിയത് ..സംശയ നിവൃത്തിക്കായി ഞാന്‍ ഉടുത്തിരുന്ന കടും നീല സാരിയിലേക്ക് വീണ്ടും വീണ്ടും എന്റെ കൈ ഓടിച്ചു നോക്കി . ഹി ഹി . ദ വീണ്ടും കൈവിരലിന്റെ അറ്റത്തു ചെറുതായി നീല കലര്‍ന്ന കറുപ്പ് നിറം പടരുന്നു ...!!!

എന്റെ പുതിയ ഉജാല നിറമുള്ള നീല സാരി ഒപ്പിച്ച പണിയേ ...:-)

Sunday, June 6, 2010

ഒരു നിമിഷത്തിന്റെ വില

ഒരു നിമിഷം കൊണ്ട് ജീവിതത്തില്‍ എന്തെല്ലാം സംഭവിക്കാം ?എനിക്കിപ്പോള്‍ അങ്ങനെ ചിന്തിക്കാതെ ഇരിക്കാന്‍ വയ്യ .


കുട്ടികള്‍ക്ക് vacation ആയതു കൊണ്ട് ചങ്ങനാശ്ശേരി ലെ ഒരു ബന്ധു വീട്ടില്‍ കല്യാണത്തിന് പോയപ്പോള്‍ ഞങ്ങള്‍ എല്ലാവരെയും കൂടെ കൂട്ടി .. ഒരു നീണ്ട യാത്രയുടെ ത്രില്ലില്‍ ആയിരുന്നു എല്ലാവരും .

ഞങ്ങള്‍ എറണാകുളത്തു നിന്ന് ആലപ്പുഴ വഴി ആണ് പോയത് . ആദ്യമായിട്ടാണ് ഞാന്‍ കുട്ടനാട് കാണുന്നത് . നിറയെ പാടങ്ങളും , താറാവുകളും , കെട്ടുവള്ളങ്ങളും പുതിയ കാഴ്ച തന്നെ ആയിരുന്നു . കല്യാണം ഒക്കെ ഭംഗി ആയി കഴിഞ്ഞു ഞങ്ങള്‍ ഏതാണ്ട് മൂന്നു മണിയോടെ മടക്ക യാത്ര തുടങ്ങി .




അദ്ദേഹമാണ് വണ്ടി ഓടിച്ചിരുന്നത് . എന്റെ കുട്ടികളും അദ്ധേഹത്തിന്റെ ചേച്ചിയും കൂടെ ഉണ്ട് . അവരാണ് പുറകിലെ സീറ്റില്‍ ഇരുന്നിരുന്നത് .കാറില്‍ പഴയ മലയാളം പാട്ടുകള്‍ വെച്ചിട്ടുണ്ട് . അങ്ങനെ ഞങ്ങള്‍ മാരാരിക്കുളം എന്ന സ്ഥലത്ത് എത്തി . ഞായറാഴ്ച ആയതു കൊണ്ട് റോഡില്‍ വലിയ തിരക്കൊന്നും ഇല്ല . വഴിയില്‍ ഇരുവശവും വാക മരങ്ങള്‍ പൂത്ത്‌ നില്‍ക്കുന്നു .



മുന്‍വശത്തെ സീറ്റില്‍ ഇരിക്കുന്ന ഞാന്‍ ഒരിക്കലും യാത്രയുടെ ഇടയില്‍ ഉറങ്ങാറില്ല . എന്തെങ്കിലും ഒക്കെ നമ്മുടെ ആളോട് സംസാരിച്ചു കൊണ്ടിരിക്കാരാന് പതിവ് . പാട്ട് കേട്ട് സ്ടീയരിംഗ് വീലില്‍ താളം പിടിച്ചു കൊണ്ടാണ് അദ്ദേഹം വണ്ടി ഓടിക്കുന്നത് . എല്ലാവര്ക്കും തന്നെ ഉറക്കം വരുന്നുണ്ട് ..



പെട്ടെന്നാണ് എതിര്‍ വശത്ത് നിന്നും ഇളം നീല നിറമുള്ള ഒരു കാര്‍ മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്തു വരുന്നത് കണ്ടത് . റോഡില്‍ ധാരാളം സ്ഥലം ഉണ്ട് . ഞങ്ങള്‍ അല്പം സൈഡ് ഒതുങ്ങി പോയാല്‍ മാത്രം മതി . അതിനു പകരം ഞാന്‍ നോക്കുമ്പോള്‍ ഞങ്ങളുടെ കാര്‍ നേരെ വരുന്ന കാറിന്റെ മുന്‍പിലേക്ക് തന്നെ പോവുകയാണ് ...ഒരു നിമിഷം ഞാന്‍ ഉറക്കെ ഒച്ച വെച്ച് കൊണ്ട് പുള്ളിയുടെ കൈക്കിട്ടു ഒരു തട്ട് കൊടുത്തു . ചേച്ചിയും ബഹളം വെച്ചു . കുട്ടികള്‍ മയക്കത്തില്‍ ആയിരുന്നു.



പുള്ളി കണ്ണും തുറന്നു വെച്ച് കൊണ്ട് ഉറങ്ങി പോയതാണ് ...പെട്ടെന്ന് വണ്ടി വേഗം ഇടതു വശത്തേക്ക് വെട്ടിച്ചു , അത് പോലെ തന്നെ എതിരെ വന്ന വണ്ടി വലതു വശത്തേക്കും . ഭാഗ്യത്തിന് ഞങ്ങളുടെ പുറകെ ഇടതു വശം ചേര്‍ന്ന് മറ്റു വണ്ടിയൊന്നും വരുന്നുണ്ടായിരുന്നില്ല !!! എല്ലാം ഒരു ഞൊടിയിടയില്‍ കഴിഞ്ഞു . ആര്‍ക്കും ആര്‍ക്കും ഒന്നും സംഭവിച്ചില്ല . ഇതിനകം കുട്ടികള്‍ രണ്ടും ഞെട്ടി ഉണര്‍ന്നിരുന്നു.പെട്ടെന്നുള്ള ഷോക്ക്‌ കാരണം ആരും ഒന്നും മിണ്ടിയില്ല.



ഇത്രയും നാള്‍ കാര്‍ കൊണ്ട് നടന്നിട്ടും പുള്ളിക്കാരന് ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ടില്ല . പിന്നെ ഞങ്ങള്‍ വണ്ടി നിറുത്തി , ഞാന്‍ സ്ഥലം ഒന്ന് ശരിക്കും ശ്രദ്ധിച്ചു . മാരാരിക്കുളം federal ബാങ്ക് ATM ന്റെ മുന്‍പില്‍ വെച്ച് ആണ് സംഭവം . അവിടെ നിന്ന് വെള്ളം വാങ്ങി മുഖം ഒക്കെ കഴുകി , വീണ്ടും യാത്ര തുടര്‍ന്ന് . ഉറക്കം വന്നപ്പോള്‍ വണ്ടി നിറുത്തി സ്ടീയരിംഗ് എനിക്കോ ചേച്ചിക്കോ തന്നാല്‍ മതിയായിരുന്നു . പക്ഷെ ഇതൊക്കെ വീണ്ടു വിചാരങ്ങള്‍ അല്ലെ ? ഇങ്ങനെ ഒന്നും പിന്നീട് ചിന്തിക്കാന്‍ സാധാരണ ഈശ്വരന്‍ അവസരം കൊടുക്കാറില്ല .



വണ്ടിയില്‍ വെച്ച് പിന്നെ ഞങ്ങള്‍ ആരും തന്നെ ഈ കാര്യം സംസാരിച്ചില്ല . കാരണം , സംഭവിക്കാന്‍ പോയതിന്റെ ഭയാനകത പറഞ്ഞു കുട്ടികളെ കൂടി പേടിപ്പിക്കണ്ടല്ലോ.





തിരിച്ചു വീട്ടില്‍ വന്നപ്പോ എന്നോട് പറഞ്ഞു , ഒരു 5 മിനിറ്റ് മുന്നേ തന്നെ പുള്ളിക്കാരന് ഉറക്കം വരുന്നുണ്ടായിരുന്നു . വഴിയില്‍ വെള്ളം ഉള്ള കട നോക്കി കൊണ്ടാണ് ഓടിച്ചതത്രേ . വണ്ടിയില്‍ ഞങ്ങള്‍ കരുതിയിരുന്ന വെള്ളം മുഴുവന്‍ എടുത്തു എല്ലാവരും കൂടി ഞങ്ങളുടെ കാറില്‍ വെച്ചായിരുന്നു കല്യാണം ആഘോഷിക്കാന്‍ രണ്ടെണ്ണം വിട്ടത് . രാവിലത്തെ ഡ്രൈവിംഗ് ഉം , ഉച്ചക്കത്തെ ഹെവി ലഞ്ചും , അതിന്റെ കൂടെ സന്തോഷത്തിനു രണ്ടെണ്ണം വിട്ടതും കൂടി ആയപ്പോഴാണ് വണ്ടി പാളിയത് . ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല . പെട്ടെന്നുള്ള എന്റെ ബഹളം കേട്ടാണ് ഉണര്‍ന്നത് , ആകെ ഒരു നിമിഷമേ ശ്രദ്ധ പാളി പോയുള്ളൂ ...അങ്ങനെ അങ്ങനെ പറഞ്ഞു പറഞ്ഞു സങ്കടപ്പെടുന്നുണ്ടായിരുന്നു .



പക്ഷെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ പിന്നെ ആരുടേയും പൊടി കിട്ടുമായിരുന്നില്ല . എതിരെ വരുന്ന വണ്ടിയുമായുള്ള കൂട്ടിയിടി ആയതു കൊണ്ട് അതിന്റെ impact വളരെ വലുതാകും . എല്ലാവര്ക്കും രാധയുടെയും കുടുംബത്തിന്റെയും പടം പത്രത്തില്‍ കാണാമായിരുന്നു !!! :-)



ഇത്രക്കല്ലെയുള്ളൂ നമ്മള്‍ കെട്ടി പടുത്തതെല്ലാം ? അറിയില്ല , എന്തോ ദൈവാനുഗ്രഹം ഉണ്ട് , അത് ഞങ്ങള്‍ക്കോ അതോ എതിരെ വന്ന കാറില്‍ ഉണ്ടായിരുന്നവര്‍ക്കോ എന്നറിയില്ല . ഇനിയും എന്തെങ്കിലും ഒക്കെ കാര്യങ്ങള്‍ എനിക്ക് ഇവിടെ ചെയ്തു തീര്‍ക്കാന്‍ ബാക്കി വെച്ച് കാണും ഈശ്വരന്‍ ..അല്ലെങ്കില്‍ നിങ്ങളോടെല്ലാം വന്നു ഈ സംഭവം പറയണം എന്നുണ്ടാവും .



അത് കൊണ്ട് എന്റെ കൂട്ടുകാര്‍ വണ്ടിയോടിക്കുമ്പോള്‍ ഇങ്ങനെ ഒരു അബദ്ധം വരാതെ നോക്കണം കേട്ടോ . ഒരു നിമിഷം കൊണ്ട് എത്രയോ പേരുടെ എന്തെല്ലാം സ്വപ്‌നങ്ങള്‍ തകര്‍ന്നേനെ .......എല്ലാവരും ഒരുമിച്ചങ്ങോട്ടു പോയിരുന്നെങ്കില്‍ സങ്കടമില്ലായിരുന്നു , ആരേലും ബാക്കി വന്നാല്‍ ....?



മനസ്സില്‍ ഓര്‍ക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ഒരു സബ്ജെകട്മായിട്ടാണ് ഞാന്‍ തിരിച്ചു വന്നിരിക്കുന്നത് . എല്ലാവരും പൊറുക്കുക . ഈ പോസ്റ്റ്‌ ഒരു മുന്‍കരുതല്‍ എടുക്കാന്‍ ആരെ എങ്കിലും സഹായിക്കുമെങ്കില്‍ എന്ന് ആശിച്ചു കൊണ്ട് ...


സസ്നേഹം ,


രാധ .















Saturday, March 27, 2010

എ ഷോര്‍ട്ട് ബ്രേക്ക്‌

ഓഫീസിലെ അക്കൗണ്ട്‌ സ് ക്ലോസിംഗ് തിരക്കുകളിലേക്ക് ഞാന്‍ താണു കൊണ്ടിരിക്കുന്നു . ഇത് വഴി ഇനിയും ഒരു പത്തു പതിനഞ്ചു ദിവസം കഴിഞ്ഞേ വരാന്‍ പറ്റൂ ..അത് വരേയ്ക്കും
എന്റെ പ്രിയപ്പെട്ട ബ്ലോഗ്‌ പൊടി പിടിച്ചു കിടക്കാതെ ഇരിക്കാന്‍ വേണ്ടി ഇതാ ഒരു പോസ്റ്റ്‌ ....

കടപ്പാട് ഇ -മെയില്‍ ആയിട്ട് ഇത് അയച്ചു തന്ന സുഹൃത്തിനോട്‌ . അപ്പൊ എല്ലാം പറഞ്ഞത് പോലെ ....

സസ്നേഹം
രാധ .

ചില ഇംഗ്ലീഷ് പഴമോഴികളും അവയുടെ മലയാള പരിഭാഷയും..!!

All is well that ends well.
കിണറ്റിലെ ഓളങ്ങള്‍ കിണറ്റിനുള്ളില്‍ ആരംഭിച്ചു അതിനുള്ളില്‍ തന്നെ അവസാനിക്കുന്നു.

A cat has nine lives.
ഒരു പൂച്ചക്ക് ഒരേ സമയം ഒന്‍പതു ലൈവ് ഷോയില്‍ പങ്കെടുക്കാന്‍ പറ്റും.


A good conscience is a soft pillow.
നല്ല ബോധമുള്ളവര്‍ മൃദുവായ തലയിണകളെ ഉപയോഗിക്കൂ.


A man can die but once.
നല്ല ആണുങ്ങള്‍ ഒരു തവണ മാത്രമേ മുടി ഡൈ ചെയ്യാറുള്ളൂ.


Be swift to hear, slow to speak.
മാരുതി സ്വിഫ്റിനുള്ളില്‍ ഇരുന്നു പതുക്കെ സംസാരിച്ചാലും കേള്‍ക്കാം.

Charity begins at home.
ചാരി നില്‍ക്കുന്ന സ്വഭാവം വീട്ടില്‍ നിന്നും തുടങ്ങുന്നതാണ്.


Clothes don't make the man.
തുണിയൊന്നും ആണുങ്ങള്‍ ഉണ്ടാക്കുന്നതല്ല.

Good and quickly seldom meet.
നല്ല ഇറച്ചി വളരെ വേഗം വിറ്റു പോവും.

However long the night, the dawn will break.
രാത്രിയില്‍ എത്ര ദൂരത്തിലുള്ള യാത്രയായാലും ശരി, ടൌണില്‍ എത്തുമ്പോള്‍ ബ്രേക്ക്‌ ഇടണം.


Least said soonest mended.
അധികം സംസാരിക്കാത്തവര്‍ക്ക് വേഗം ഭ്രാന്തു പിടിക്കും .

Many hands make light work
ലൈറ്റ് നിര്‍മാണ മേഖലയില്‍ ഒത്തിരി ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.


Nobody is perfect.
ഒരുത്തിയുടെയും ശരീരം പെര്‍ഫെക്റ്റ്‌ അല്ല.



No smoke without fire.
തീപ്പെട്ടി ഇല്ലെങ്കില്‍ പുക വലിക്കാന്‍ പോകരുത് .

One father is more than a hundred school masters.
100 മാഷുമാര്ക്ക് ഒരു പള്ളീലച്ചന്‍ തന്നെ അധികമാണ്.


Opportunity seldom knocks twice.
അവസരം കിട്ടിയാല്‍ രണ്ടു തവണ എങ്കിലും മുട്ടി നോക്കണം.


Union is strength.
യുണിയന്‍കാര്‍ക്ക് ഭയങ്കര ശക്തിയാണ്.

Monday, March 8, 2010

നടത്തം

'എഴുന്നേല്‍ക്കൂ..' അദ്ദേഹം കുലുക്കി വിളിച്ചു.
'ഉം''ഉം. ഒരു 5 മിനിട്ട് കൂടി..' വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടുമ്പോള്‍ പറഞ്ഞു.
'എഴുന്നേല്‍ക്ക്..നീ ഇന്നലെ വാക്ക് തന്നതല്ലേ? സമയം 5 ആവാറായി' കണ്ണും തിരുമ്മി എഴുന്നേറ്റു മൊബൈലില്‍ നോക്കി. സമയം വെളുപ്പിന് 4. 50 . ശ്ശൊ കൊറച്ചു നേരം കൂടി കിടന്നുറങ്ങാന്‍ പറ്റിയിരുന്നെങ്കില്‍..രാവിലെ കിടന്നുറങ്ങാന്‍ എന്ത് സുഖം ആണ്..കാലത്ത് 8 .30 ക്ക് ഓഫീസില്‍ പോവുന്നത് തന്നെ തല്ലി പെടച്ചാണ്. ഇനി നടപ്പും കഴിഞ്ഞു വന്നു...


രണ്ടാഴ്ച മുന്പ് ആലോചിച്ചു തുടങ്ങിയ ഒരു സംരംഭത്തിന്റെ തുടക്കമാണ് ഇന്ന്. കുറെ ദിവസങ്ങള്‍ക്കു മുന്‍പ് 45 ഇല്‍ എത്തിയ അദ്ദേഹത്തിനെ കമ്പനി ഡോക്ടര്‍ ചെക്ക്‌ അപ്പ്‌ ചെയ്തപ്പോള്‍ കൊളസ്ട്രോള്‍ ന്റെ വക്കത്താണ് അദ്ദേഹം എന്ന കണ്ടു പിടിത്തം നടത്തി. മരുന്നുകള്‍ ഒന്നും വേണ്ട രാവിലെ എഴുന്നേറ്റു നടന്നാല്‍ മതി എന്ന ഉപദേശവും തന്നു. അപ്പോള്‍ തന്നെ അദ്ദേഹം declare ചെയ്തു. എന്നെ നടക്കാന്‍ പോവാന്‍ ഒന്നും കിട്ടില്ല, വേണമെങ്കില്‍ കളിയ്ക്കാന്‍ പോവാമെന്നു. പണ്ടേ നല്ല ഒരു സ്പോര്‍ട്സ് മാന്‍ ആണ് അദ്ദേഹം.

അങ്ങനെ എന്നും രാവിലെ 5 മണിക്ക് എണീറ്റ്‌, എന്നെ ശല്യപ്പെടുത്താതെ തനിയെ കാപ്പിയുണ്ടാക്കി കുടിച്ചു shuttle കളിയ്ക്കാന്‍ ക്ലബ്ബില്‍ പോയി തുടങ്ങി. തിരിച്ചു വിയര്‍ത്തു കുളിച്ചു 7 മണിയോടെ വരുമ്പോള്‍ നല്ല ഒരു കാപ്പി ഇട്ടു കൊടുത്താല്‍ എന്റെ ഡ്യൂട്ടി കഴിഞ്ഞു.

രണ്ടു മാസങ്ങള്‍ അങ്ങനെ പോയി. വയറു ചാടിയതൊക്കെ കുറഞ്ഞു, കൂട്ടത്തില്‍ കൊളസ്ട്രോള്‍ ഉം കുറഞ്ഞു. അതിനിടയില്‍ കളിയുടെ വാശിയും വീറും കൂടി ക്ലബ്ബില്‍ ടീം സ്പിരിറ്റ്‌ ഒക്കെ ആയി. exercise നു വേണ്ടി കളിയ്ക്കാന്‍ പോയ ആള്‍ ജയിച്ചിട്ടേ മടങ്ങി വരൂ എന്നായി വാശി. അങ്ങനെ കളിച്ചു ഒരിക്കെകാല്‍ ഉളുക്കി കളിക്കുമ്പോള്‍ നീരും വെച്ചു . അപ്പൊ പിന്നെ കളിക്കണ്ട എന്ന് ഡോക്ടര്‍ പറഞ്ഞു. അതോടെ വീണ്ടും ഉറക്കത്തിലേക്കു മടങ്ങി.

കൊളസ്ട്രോള്‍ കുറക്കാന്‍ നടക്കണം എന്ന് ഡോക്ടര്‍ പറഞ്ഞത് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിനെ ഇനി നടത്താന്‍ എന്താണ് മാര്‍ഗം? അതിനിടെ 58 ഇല്‍ ഒരു വിധം പിടിച്ചു നിറുത്തിയ എന്റെ വണ്ണം 60 ലേക്ക് ചാടാന്‍ തുടങ്ങി. ഉടനെ തന്നെ, എന്റെ വണ്ണം കുറക്കാന്‍ ദിവസവും രാവിലെ നടന്നാല്‍ മതിയായിരുന്നു എന്ന് അദ്ദേഹം കേള്‍ക്കെ കമന്റും പാസ്സാക്കി ഞാന്‍ മിണ്ടാതെ ഇരുന്നു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ റിസള്‍ട്ട്‌ കിട്ടി. നീ രാവിലെ നടക്കണം എന്ന ആവശ്യം അദ്ദേഹം പറഞ്ഞു തുടങ്ങി. എനിക്ക് അസുഖങ്ങള്‍ ഒന്നുമില്ല പിന്നെ എന്തിനു നടക്കണം, എനിക്ക് രാവിലെ ഉറങ്ങിയാല്‍ മതി എന്ന ഭാവത്തില്‍ ഞാന്‍ നടന്നു. എനിക്കറിയാം ഒരു കാര്യം (നല്ലതെന്ന് അദ്ദേഹത്തിനു തോന്നുന്നത്) ഞാന്‍ മൈന്‍ഡ് ചെയ്യാതെ നടന്നാല്‍ എന്നെ കൊണ്ട് അത് ചെയ്യിച്ചേ അടങ്ങൂ എന്ന വാശിയുള്ള കൂട്ടത്തില്‍ ആണ്.

കഴിഞ്ഞ ആഴ്ച മുഴുവന്‍ ദിവസവും രാത്രി എന്നോട് പറയും, നേരത്തെ അലാറം വെക്കൂ, നാളെ മുതല്‍ നടക്കാന്‍ പോവാം എന്ന്.. ഞാന്‍ ശരി എന്ന് പറയും, എന്നിട്ട് പതിവ് പോലെ തന്നെ 6 നു അലാറം വെക്കും, ഓഫീസില്‍ പോവും. എങ്കിലേ വാശി കൂടൂ എന്നറിയാം. ആവശ്യം പരിഭവം ആയി, പരാതി ആയി, പിന്നെ വഴക്കായി നീണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു, ഇനി സമയമായി നടപ്പ് തുടങ്ങാന്‍ എന്ന്.

അങ്ങനെ ഇന്ന് രാവിലെ 5 .10 നു ഞങ്ങള്‍ ആദ്യമായി നടപ്പ് തുടങ്ങിയ വിവരം അറിയിക്കുന്നു. തിരിച്ചു 6 .15 നു വിജയകരമായി നടപ്പ് പൂര്‍ത്തിയാക്കി. കുംഭ മാസത്തിലെ ചൂട് സഹിക്കാന്‍ പറ്റുന്നില്ല എങ്കിലും, എന്റെ ആരോഗ്യത്തിനായി അദ്ദേഹവും, അദ്ധേഹത്തിന്റെ ആരോഗ്യത്തിനായി ഞാനും നടപ്പ് തുടരും എന്ന് ഉറപ്പു തരുന്നു...

:-)

Tuesday, February 16, 2010

ഒരു പ്രണയ കഥ


രാവിലെ ഓഫീസില്‍ വന്നു സ്റെല്ല പതിവ് പോലെ , ആദ്യം ഇമെയില്‍ ചെക്ക്‌ ചെയ്തു . അന്ന് ചെയ്യേണ്ട വര്‍ക്ക്‌ assignments ന്റെ കൂട്ടത്തില്‍ പണ്ട് കൂടെ വര്‍ക്ക്‌ ചെയ്തിരുന്ന ഫ്രണ്ട് ന്റെ ഇമെയില്‍ വന്നു കിടപ്പുണ്ട് . 'ഹാപ്പി വാലന്‍ന്റൈന്‍ 's ഡേ '. ഓ , അപ്പോഴാണ്‌ ഓര്‍ത്തത്‌ , ഇന്ന് ഫെബ്രുവരി 14. പ്രണയ ദിനം . എന്നും പ്രണയിക്കേണ്ട ദിനങ്ങള്‍ ആകേണ്ടതിന് പകരം എന്തിനാ ഒരു ദിവസം മാത്രം പ്രണയത്തിനു വേണ്ടി ?

എന്താണാവോ പ്രേമന്‍ എഴുതിയിരിക്കുന്നത് ? ഒരു ചെറു ചിരിയോടെ തുറന്നു നോക്കി .കമ്പന്യില്‍ നിന്ന് resign ചെയ്തു ജെര്‍മനിയില്‍ കുടുംബസമേതം താമസം തുടങ്ങിയിട്ട്‌ ഇപ്പോള്‍ 5 കൊല്ലം കഴിഞ്ഞു . ഭാര്യ അവിടെ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആണ്. കുട്ടികളും അവിടെ പഠിക്കുന്നു . ഇടയ്ക്കു വല്ലപ്പോളും നാട്ടില്‍ വരുമ്പോള്‍ വിളിക്കാറുണ്ട് , ഇടക്കൊക്കെ മെയിലും അയക്കാറുണ്ട് . ഓഫീസുകള്‍ മാറി മറിഞ്ഞു ജോലി ചെയ്തെങ്കിലും ഇത് വരെ മുറിഞ്ഞു പോവാത്ത ഒരു പഴയ സൗഹൃദം .

വളരെ പ്ലൈന്‍ ആയിട്ട് ഒരു വാലന്‍ന്റൈന്‍ ഡേ വിഷ് , അതിനു താഴെ കൊടുത്തിരുന്നു , പ്രിയപ്പെട്ട സ്റെല്ലക്ക് , പണ്ട് നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ ഈ വാലന്‍ന്റൈന്‍ ഡേ ഒന്നും ഉണ്ടായിരുന്നില്ലെല്ലോ എന്നോര്‍ത്തിട്ട് സങ്കടം വരുന്നു എന്ന് . നിഗൂഡമായ മന്ദഹാസത്തോടെ തിരിച്ചും വിഷ് നേര്‍ന്നു കൊണ്ട് അവള്‍ എഴുതി . 'അന്ന് അങ്ങനെ ഒന്നും ഇല്ലാതെ ഇരുന്നത് നന്നായി . അത് കൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു'.

അല്പം സമയങ്ങല്‍ക്കകം മറുപടി വന്നു . 'അന്നുണ്ടായിരുന്നെകില്‍ , മൈ വാലന്‍ന്റൈന്‍ വില്‍ ബി defenitely യു !!!' അതിശയത്തോടെ, അതിലേറെ നടുക്കത്തോടെ ആ കൊച്ചു ഇ -മെയില്‍ മെസ്സെജിലേക്ക് സ്റെല്ല നോക്കിയിരുന്നു . ദൈവമേ ഇത് പറയാന്‍ പ്രേമന്‍ 18 വര്ഷം എടുത്തു. കാരണവും അറിയാം . എങ്കിലും അവള്‍ എഴുതി . '18 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ എങ്കിലും പറഞ്ഞത് നന്നായി . അല്ലെങ്കില്‍ ഇത് കേള്‍ക്കാതെ ഞാന്‍ മരിച്ചു പോയേനെ ...പിന്നെ നമ്മുടെ ലൈഫ് ഇങ്ങനെ ഒക്കെ ആവും ദൈവം പ്ലാന്‍ ചെയ്തിരുന്നത് . അല്ലെങ്കില്‍ 'നമ്മുടെ ' കുട്ടികള്‍ക്ക് എന്ത് 'ജാതി ' ആയിരുന്നേനെ ആവൊ '?
അമാന്തിച്ചില്ല , ഉടന്‍ മറുപടി വന്നു 'അന്നും ജാതി പ്രശ്നം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പ്രൊപോസ് ചെയ്തേനെ , ഇന്നിപ്പോ തോന്നുന്നു , നമ്മുടെ കുട്ടികള്‍ ഒന്ന് ഹിന്ദുവും , ഒന്ന് ക്രിസ്ത്യാനിയും ആയേനെ എന്ന് . അന്ന് അങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞില്ല . 18 വര്ഷം എടുത്തു , ഞാന്‍ ഇത് പറയാന്‍ , എന്നാലും ഒരിക്കലും പറയാതെ ഇരിക്കുന്നതിലും നല്ലതാണല്ലോ വൈകി എങ്കിലും പറയുന്നത് .. ഇപ്പോള്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ എത്ര relaxed ആയി എന്നോ'.

കൂടെ വര്‍ക്ക്‌ ചെയ്തിരുന്ന നാളുകളില്‍ സാധാരണ അടുപ്പം മാത്രം കാണിച്ചു , നല്ല സുഹൃത്തുക്കളായി , പരസ്പരം കല്യാണങ്ങള്‍ക്കും പങ്കെടുത്തു പിരിഞ്ഞവര്‍ . അന്ന് ആ സൗഹൃദം പ്രണയ വഴികളില്‍ ചെന്ന് ചാടാതിരിക്കാന്‍ ബോധ പൂര്‍വ്വം രണ്ടു പേരും ശ്രമിച്ചിരുന്നു .എല്ലാം നല്ലതിനായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു . അന്ന് ഒരു പക്ഷെ പ്രേമന്‍ പ്രൊപോസ് ചെയ്തിരുന്നെങ്കില്‍ , താന്‍ ഒരിക്കലും അത് തള്ളി കളയുമായിരുന്നില്ല . പിന്നെ , രണ്ടു പേരുടെയും വീട്ടില്‍ പുകിലായേനെ . ഹിന്ദു -ക്രിസ്ത്യന്‍ കല്യാണത്തിന്റെ ന്യായമായ എതിര്‍പ്പുകള്‍ . അന്ന് വാലന്‍ന്റൈന്‍ ' s ഡേ ഇല്ലാതെ ഇരുന്നത് നന്നായി .ഇന്നിപ്പോള്‍ ഒന്നിനുമല്ലാതെ വെറുതെ പ്രണയിക്കാന്‍..അവള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു .

ഉള്ളില്‍ പൊന്തി വന്ന സന്തോഷം അടക്കി , ചെറു ചിരിയോടെ , ഫയലുകളുടെ ഇടയിലേക്ക് തല പൂഴ്ത്തുമ്പോള്‍ സ്റെല്ല വീണ്ടും തിരുത്തി ചിന്തിച്ചു , 'തീര്‍ച്ചയായും വാലന്‍ന്റൈന്‍ 's ഡേ വേണം . അങ്ങനെ ഒരു ദിവസം ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇപ്പോള്‍ കേട്ട പ്രണയ സന്ദേശം കേള്‍ക്കാന്‍ ആകുമായിരുന്നില്ല . പ്രണയം കാറ്റില്‍ ഒഴുകി നടക്കുന്ന ഫെബ്രുവരി മാസത്തിനു നന്ദി .
അവളുടെ മനസ്സ് അറിയാതെ , റഫീക്ക് അഹമ്മദിന്റെ പ്രണയ ഗാനം മൂളി ...

'വെറുതെ നീ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍ ,
പ്രണയമുള്ളതായി ഭാവിച്ചിരുന്നെങ്കില്‍ ,
കഠിന കാലങ്ങളില്‍ ചുമലുകള്‍ ,
ഇത്രയേറെ കുനിഞ്ഞു പോവില്ല ,
കണ്ണുകളെ തലേ രാവിന്റെ കയ്പ്പ്
ഇത്രയേറെ കലക്കുകില്ല ..'

കുറിപ്പ് :
ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ ആവാതെ വിങ്ങി പൊട്ടുന്ന ഹൃദയങ്ങള്‍ക്ക്‌ വേണ്ടി ഈ പ്രണയ കഥ സമര്‍പ്പിക്കുന്നു
..


Thursday, February 11, 2010

കൈ വിട്ടു പോയത്..

രാവിലെ ഓഫീസിലേക്ക് പോവുന്ന തിരക്കില്‍ ആണ് ശ്രദ്ധിച്ചത് . അദ്ദേഹം മകനെ വിളിച്ചു അടുത്ത് നിര്‍ത്തി തല്ലി തേങ്ങ (നാടന്‍ ബദാം ) പൊട്ടിച്ചു അതിനകത്ത് ഉള്ള സാധനം കാണിച്ചു കൊടുക്കുന്നത് . മകന്‍ ആണെങ്കില്‍ ഈ അത്ഭുത വസ്തുവിനെ അതിശയത്തോടെ നോക്കി നില്‍ക്കുന്നു !! മോനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല , അവന്‍ ആദ്യമായിട്ട് കാണുന്നതാണ് ഈ വസ്തു . അതും കാക്ക കനിഞ്ഞു കൊത്തി മുറ്റത്ത്‌ കൊണ്ട് വന്നിട്ടത് കൊണ്ട് . സത്യം പറഞ്ഞാല്‍ ഞാനും കൊറേ നാളായി ഒരു തല്ലി തേങ്ങ മുറ്റത്ത്‌ വീണു കിടക്കുന്നത് കണ്ടിട്ട് . ഇപ്പൊ അങ്ങനെ ഉള്ള നാട്ടു മരങ്ങളൊന്നും ഈ അടുത്ത സ്ഥലത്ത് ഇല്ല .

പണ്ട് മുറ്റത്തും , അടുത്ത വീടുകളിലെ പറമ്പിലും തെണ്ടി നടന്നു എന്തൊക്കെ തല്ലി പൊട്ടിച്ചു തിന്നിരിക്കുന്നു . എന്റെ വീട്ടില്‍ ഒരു പാട് പറമ്പ് ഉണ്ടായിരുന്നു . 5 മാവുകളും ഉണ്ടായിരുന്നു , 3 കുളങ്ങളും !! രാവിലെ എണീറ്റാല്‍ പറമ്പ് മുഴുവന്‍ തെണ്ടി നടക്കലായിരുന്നു പണി . എല്ലാ ദിവസവും കൃത്യമായി ചുറ്റി നടന്നു , ചെത്തിയുടെ കായ , അതിന്റെ പൂവിന്റെ തേന്‍ , വാഴകുടപ്പന്റെ തേന്‍ , ആഞ്ഞിലി ചക്കയുടെ കുരു , പറങ്കി അണ്ടി , പുളിങ്കുരു , തല്ലി തേങ്ങാ ഇതൊക്കെ പെറുക്കി എടുത്തു കൊണ്ട് വരും .

ഇന്ന് മക്കള്‍ക്ക്‌ വാഴ കുടപ്പന്റെ തേന്‍ കൊണ്ട് കൊടുത്താല്‍ പണ്ട് നമ്മളുടെ വായിലേക്ക് ആ ഒരു തുള്ളി മധുരം കിട്ടുമ്പോള്‍ ഉള്ള സന്തോഷം ഒന്നും മുഖത്ത് കാണാനില്ല . അവരുടെ വായ ഒക്കെ കിറ്റ്‌ കാറ്റ് ഉം , perk ഉം , ലെയ്സ് ഉം ഒക്കെ തിന്നു മുരടിച്ചു പോയി എന്നാണ് തോന്നുന്നത് !

കുളത്തിലെ ആമ്പല്‍ കായ പറിച്ചു തിന്നു , വായ മുഴുവന്‍ വയലെട്റ്റ്‌ കളര്‍ ആകും .മുറ്റത്ത്‌ കുത്തി ഇരുന്നു എത്ര മുത്തങ്ങാ പുല്ലുകള്‍ പറിച്ചു , അതിന്റെ അടിയിലെ കായ അങ്ങനെ തന്നെ കഴുകാതെ ഉടുപ്പില്‍ തുടച്ചു തിന്നിരിക്കുന്നു ! ചക്കയുടെ കാലം ആകുമ്പോള്‍ ചക്ക കുരു ചുട്ടു തിന്നല്‍ തുടങ്ങും . അന്നൊന്നും വയറിനു ഒരു കുഴപ്പവും ഉണ്ടായിട്ടില്ല , അമ്മ അതൊന്നും തിന്നാന്‍ പാടില്ല എന്ന് വിലക്കിയിട്ടും ഇല്ല . അല്ലെങ്കില്‍ തന്നെ അമ്മയോട് ചോദിച്ചിട്ട് ഒന്നുമല്ല ഇതൊക്കെ തിന്നുന്നതും , അമ്മക്ക് ഇതൊന്നും നോക്കി നടക്കാന്‍ നേരവും ഇല്ല !!

തൊട്ടടുത്ത പറമ്പിലെ കശുമാവ് ഉണ്ടായിരുന്നുള്ളൂ . പക്ഷെ അവിടുത്തെ കശുവണ്ടി മുഴുവന്‍ കാക്ക കൊത്തി മിക്കവാറും ഞങ്ങളുടെ പറമ്പിലാണ് ഇടുക . ഞങ്ങള്‍ക്ക് കൃത്യമായിട്ട്‌ അറിയാം , കാക്ക ഇതൊക്കെ എവിടെ ഒക്കെ വന്നിരുന്നാണ് തിന്നുന്നത് എന്ന് . അങ്ങനെ എല്ലാം കൂടെ പെറുക്കി ടിന്നില്‍ ഇട്ടു , ടിന്‍ നിറയുമ്പോള്‍ ചൂട്ടു കത്തിച്ചു കശുവണ്ടി ചുട്ടെടുക്കും . അടുപ്പില്‍ ഇടാന്‍ അമ്മ സമ്മതിക്കില്ല . പൊട്ടി തെറിക്കും . ചൂട്ടിന്റെ ചൂട് ഏല്‍ക്കുമ്പോള്‍ കശുവണ്ടികള്‍ തീ പിടിച്ചു ഓരോ വശത്തേക്കും ചീറ്റി ഓടും . ഈ കാഴ്ചകള്‍ ഒന്നും ഒരിക്കലും നമ്മുടെ കുട്ടികള്‍ അറിയില്ല .കശുവണ്ടി ചുന കൊണ്ട് കൈ പൊള്ളുന്നതും , തൊലി പോവുന്നതും ഒക്കെ സര്‍വ സാധാരണം .

ഞങ്ങളുടെ വടക്കേ അതിര്‍ത്തിയില്‍ ഒരു വലിയ കുടംപുളി മരം നിന്നിരുന്നു. മഴക്കാലത്ത്‌ അതില്‍ നിറയെ പുളി ഉണ്ടാകും. പഴുത്ത പുളി പൊളിച്ചു അതിന്റെ ഉള്ളിലെ മധുരമുള്ള കായ തിന്നാന്‍ നല്ല രസമാണ്. കാറ്റും മഴയും വരുമ്പോള്‍ പുളികള്‍ താഴെ വീഴും. മിക്കവയും താഴെ വീഴുമ്പോള്‍ തന്നെ പൊട്ടി ചിതറും. മഴ വക വെക്കാതെ ഓടി ചെന്ന് പെറുക്കി എടുത്തു എത്ര എണ്ണം തിന്നിരിക്കുന്നു!!

അടുത്തുള്ള ഒരു 4-5 വീടുകളില്‍ ഞാന്‍ സ്ഥിരം സന്ദര്‍ശക ആയിരുന്നു . ആ തൊടിയിലെയും പഴങ്ങളും , കായകളും എനിക്ക് സ്വന്തം . അന്നൊന്നും കെട്ടി അടച്ച gate കളോ , മതിലുകളോ ഇല്ല . അവിടെ അവിടെയായിട്ടു വേലികള്‍ മാത്രം കാണാം . അതും ഇല്ലാതെ ചെടികള്‍ അതിര്‍ത്തികളില്‍ വളര്‍ത്തി നിറുത്താരുണ്ട് . ആര്‍ക്കും എപ്പോഴും എവിടെയും കയറി ചെല്ലാം . Vacation ആയാല്‍ മുഴുവന്‍ നേരവും അയല്‍വക്കത്തെ പിള്ളേരുടെ കൂടെ കളിയാണ് . ശരിക്കും കളിച്ചു മടുത്തിട്ടുള്ള ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട് .

ഉണ്ണാന്‍ സമയം ആകുമ്പോള്‍ അമ്മ നീട്ടി വിളിക്കും . ഏതു പറമ്പില്‍ ആയാലും അവിടന്ന് വിളി കേള്‍ക്കും . ഓടി വന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും പുറപ്പെടും . കല്ല്‌ കൊത്താടല്‍ , സെറ്റ് കളി , ഒളിച്ചു കളി , നിലത്തു കളം വരച്ചു കളി , അങ്ങനെ എന്തെല്ലാം കളികള്‍ . വൈകിട്ട് മേല്കഴുകാന്‍ വരുമ്പോള്‍ ഉടുപ്പ് നിറച്ചും , കറയും ചെളിയും ആയിരിക്കും . ചിലപ്പോഴൊക്കെ തല്ലും കിട്ടാറുണ്ട് , അതൊക്കെ ആര് കാര്യം ആക്കുന്നു ? അടുത്ത ദിവസം വീണ്ടും ഇറങ്ങുകയായി .



ഊഞ്ഞാല്‍ ആടാന്‍ പണ്ടേ എനിക്കിഷ്ടം ആണ് . എത്ര മാവുന്ടെങ്കിലും വീട്ടില്‍ ഊഞ്ഞാല്‍ ഒന്നും കെട്ടിത്തരാറില്ല . അപ്പൊ പിന്നെ , കൈയ്യില്‍ കിട്ടിയ ചെറിയ കയര്‍ തപ്പി എടുത്തു , കൈ എത്താവുന്ന കമ്പില്‍ കെട്ടി , മടല് വെട്ടി ഇരിപ്പിടം ഉണ്ടാക്കി , വലിഞ്ഞു കയറി ഇരിക്കും . ഒന്ന് ആഞ്ഞു ആടി തുടങ്ങുമ്പോഴേക്കും , ഊഞ്ഞാല്‍ പൊട്ടി താഴെ വീഴും !! വീണ്ടും കൂട്ടി കെട്ടി പരിശ്രമം തുടരും ...ആ വീഴ്ചയില്‍ ചിലപ്പോ കൈമുട്ടോ കാല്മുട്ടോ പൊട്ടി തൊലി ഉരിയും . അന്ന് അങ്ങനെ കൈ മുട്ടോ കാല്‍ മുട്ടോ തൊലി ഉരിഞ്ഞു പൊട്ടാത്ത കുട്ടികള്‍ ഇല്ലായിരുന്നു എന്ന് തോന്നുന്നു .

അന്ന് കയറി ഇറങ്ങാത്ത മരങ്ങള്‍ ഇല്ല . പെണ്‍കുട്ടിയാണ് , മരം കയറരുത് , എന്നൊക്കെ വിലക്കിയാലും വലിഞ്ഞു കയറും . പരിസരത്തെ , പേര മരം , ചാമ്പ മരം നിത്യവും കേറി ഇറങ്ങുന്ന മരങ്ങളുടെ കൂട്ടത്തില്‍ പെടും . ഇന്നിപ്പോ എന്റെ മോള്‍ മരം കയറും . ഞാന്‍ നിരുല്സാഹപ്പെടുത്താന്‍ പോയില്ല . അവള്‍ gate ഇല്‍ ചവിട്ടി മതിലും ചാടും . ചേട്ടന്‍ ചെയ്യുന്നത് കണ്ടു പഠിക്കുന്നതോ , അതോ ഞങ്ങളുടെ ജീന്‍സ് ഉള്ളത് കൊണ്ടോ ആവാം .(പുള്ളിക്കാരനും ഇതിലൊന്നും മോശമല്ല ) ഇപ്പോഴല്ലേ ഇതൊക്കെ ചെയ്യാന്‍ പറ്റൂ .വലുതാകുമ്പോള്‍ താനേ കയറാതെ ആകും .

ഇന്നിപ്പോ ഞാന്‍ എന്റെ മോളെ അയല്‍വക്കത്തു കളിയ്ക്കാന്‍ വിടാറില്ല . അവള്‍ക്കു പോവണം എന്നും ഇല്ല . 30 -35 വര്‍ഷങ്ങള്‍ കൊണ്ട് കാലം ഒത്തിരി മാറി പോയി . നമ്മുടെ കുട്ടികള്‍ വല്ലാതെ ഒതുങ്ങി പോയിരിക്കുന്നു . കൊറേ ഒക്കെ ഉത്തരവാദികള്‍ നമ്മള്‍ തന്നെ ആണെന്നാണ് തോന്നുന്നത് . സ്കൂളില്‍ വിടുന്നത് വരെ ആയ . കുട്ടി ഒന്ന് മറിഞ്ഞു വീണു കൈയോ കാലോ ഉരഞ്ഞാല്‍ പിന്നെ ആയക്ക് സ്വൈര്യം ഇല്ല . അത് കൊണ്ട് തന്നെ ആയ കുട്ടിയെ അനങ്ങാനും തിരിയാനും സമ്മതിക്കില്ല . പിന്നെ സ്കൂളില്‍ പോവാന്‍ തുടങ്ങിയാല്‍ പഠിക്കാന്‍ ഉണ്ടെല്ലോ , ഒരു ചുമട് . പഠിച്ചു മിടുക്കനായാലല്ലേ എന്ട്രന്‍സ് എഴുതാന്‍ പറ്റൂ ?(ഞാനും പണ്ടത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ തന്നാ ഒന്നാം ക്ലാസ്സ്‌ മുതല്‍ പഠിച്ചത്. പക്ഷെ ഇന്നത്തെ പോലെ കളിയ്ക്കാന്‍ സമയം ഇല്ലാത്ത പഠിപ്പു ഒന്നും പഠിക്കേണ്ടി വന്നിട്ടില്ല!!) അങ്ങനെ അങ്ങനെ ....നമ്മള്‍ തന്നെ എല്ലാം മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു ...ഞാന്‍ അടക്കം !!