Saturday, July 10, 2010

ഇങ്ങനെയും

രാവിലെ ബസ്സില്‍ നല്ല തിരക്ക്. ചെറിയ മഴയും പെയ്യുന്നുണ്ട്. ഒരു വിധം കമ്പിയില്‍ പിടിച്ചു നിന്ന് കഴിഞ്ഞപ്പോ ഇനി എങ്ങനാ ഒരു സീറ്റ്‌ കിട്ടാന്‍ വഴി എന്ന് ആലോചിച്ചു കൊണ്ട് ഞാന്‍ നിന്നു. ഒരു മണിക്കൂറിലധികം യാത്രയുണ്ട്, വീട്ടില്‍ നിന്നും ഓഫീസിലേക്ക്.ഇരിക്കുന്നവരെ ശ്രദ്ധിച്ചു കൊണ്ട് ഞാന്‍ അങ്ങനെ നിന്നു.

അപ്പോഴാണ്‌ എന്റെ തൊട്ടു മുന്നിലെ സീറ്റില്‍ ഒരു പിഞ്ചു കുഞ്ഞിനേയും മടിയില്‍ വെച്ച് ഇരിക്കുന്ന സ്ത്രീ ഇടയ്ക്കിടയ്ക്ക് പുറകിലേക്ക് തിരിഞ്ഞു നോക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്. എവിടെ ഇറങ്ങണം എന്ന് അറിയാതെ വരുമ്പോ സാധാരണ സ്ത്രീകള്‍ ചെയ്യുന്ന പണി. കൂടെ വന്നവര്‍ താന്‍ അറിയാതെ ഇറങ്ങി പോയോ എന്ന ആധിയോടെ ഇടയ്ക്കിടയ്ക്ക് ഇവര്‍ തിരിഞ്ഞു നോക്കുന്നുണ്ട്. എനിക്ക് സന്തോഷമായി. ഓ, അവര്‍ ഇപ്പൊ തന്നെ ഇറങ്ങും എന്ന സന്തോഷത്തില്‍ ഞാന്‍ അവരുടെ അടുത്ത് തന്നെ നിന്നു!!

ഇങ്ങനെ മൂന്നു നാല് സ്റ്റോപ്പ്‌ കടന്നു പോയി...ഛെ, ഇവര്‍ അടുത്തൊന്നും ഇറങ്ങുന്ന ലക്ഷണം ഇല്ല, സ്ഥലം തീരെ അറിയാത്തവര്‍ ആണ്, ചുമ്മാ മനുഷ്യനെ ആശിപ്പിച്ചു, എന്നൊക്കെ ഓര്‍ത്തു വൈക്ലബ്യത്തോടെ ഞാനും നിന്നു. അതിനിടയില്‍ ബസില്‍ നിന്നു പലരും ഇറങ്ങി പോയിരുന്നു...ഇവര്‍ എണീക്കുമ്പോ ഇരിക്കാം എന്ന് കരുതി നിന്ന എനിക്ക് സീറ്റും കിട്ടിയില്ല..!!

ഇതിനിടെ ഞാന്‍ ആ സ്ത്രീയെ ഒന്ന് ശ്രദ്ധിച്ചു..അല്ല, പെണ്‍കുട്ടി എന്ന് പറയാം. ജീന്‍സും ഒരു ടീ ഷര്‍ട്ടും ആണ് ഇട്ടിരുന്നത്. ഒരു 25 - 27 വയസ്സ് പ്രായം തോന്നും. കൈയ്യിലിരുന്ന കുഞ്ഞു വാവയെ ആണ് എനിക്കേറെ ഇഷ്ടം ആയത്. ഒരു ആറു മാസം പ്രായമേ കാണൂ...കണ്ണും പൂട്ടി അമ്മയുടെ തോളില്‍ ഉറങ്ങുന്നു...തലയില്‍ മുടി നന്നായി വളര്‍ന്നിട്ടു പോലും ഇല്ല...അത്ര കുഞ്ഞു വാവ. അവന്‍ അമ്മയുടെ ആധിയും വെപ്രാളവും, പുറത്തെ മഴയോ തണുപ്പോ ഒന്നും അറിയാതെ സുഖമായിട്ടു ഉറങ്ങുന്നു..

സാധാരണ കുട്ടികള്‍ സ്കൂളില്‍ പോവുമ്പോ തോളില്‍ തൂക്കുന്ന മാതിരി ഒരു സ്കൂള്‍ ബാഗ് അമ്മയുടെ തോളില്‍ ക്രോസ് ബെല്‍റ്റ്‌ ആയി ഇട്ടിട്ടുണ്ട്..അതിനു മേലെ കുഞ്ഞു വാവയുടെ തല അമര്‍ന്നിരിക്കുന്നു. അമ്മയുടെ കൈയ്യില്‍ ഒരു കുട്ടി പേഴ്സ്, കുട..ആകെ കൂടി ആ പെണ്‍കുട്ടിക്ക് എടുക്കാന്‍ പറ്റാത്ത അത്രയും ചുമടുകള്‍...!!

ബസ്‌ ഇതിനകം 20 മിനിട്ട് സഞ്ചരിച്ചു കഴിഞ്ഞു..അമ്മയും കുഞ്ഞും ഇറങ്ങുന്ന ലക്ഷണം ഇല്ല. അമ്മയുടെ വെപ്രാളപ്പെട്ട തിരിഞ്ഞു നോട്ടം കൂടി കൂടി വന്നത് കൊണ്ട്, ബസിലുള്ള എല്ലാവരും തന്നെ ഇവരെ ശ്രദ്ധിച്ചു തുടങ്ങി.
പെട്ടെന്ന്, ഇവര്‍ സീറ്റില്‍ നിന്നും കുഞ്ഞിനേയും കൊണ്ട് എണീറ്റ്‌, പുറകിലേക്ക്, തിരക്കിനിടയിലൂടെ ആണുങ്ങളുടെ വശത്തേക്ക് നടക്കാന്‍ തുടങ്ങി..കൂടെ വന്ന ആളെ ആണ് അന്വേഷിക്കുന്നത് എന്ന് വ്യക്തം.

ആളുടെ പേര് പറയൂ എന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോ അവര്‍ പറഞ്ഞില്ല...ആളെ തപ്പി പുറകിലേക്ക് നടക്കുക തന്നെ. ഓടുന്ന ബസില്‍ കൈ കുഞ്ഞിനേയും കൊണ്ടുള്ള നടപ്പായത് കൊണ്ട്, ഒഴിഞ്ഞ സീറ്റില്‍ ആരും ഇരുന്നില്ല. ഇറങ്ങേണ്ട സ്ഥലം ചോദിച്ചപ്പോ അതിനും മറുപടി ഇല്ല. അവരെ അന്വേഷിച്ചു ആരും പുറകില്‍ നിന്നും വരുന്നും ഇല്ല!!


എങ്കില്‍ നിങ്ങള്‍ മൊബൈലില്‍ വിളിക്കൂ എന്ന് ആരോ ബസില്‍ നിന്നും പറഞ്ഞു. ഉടനെ അവര്‍ തോളത്തിട്ട കുഞ്ഞിനേയും വെച്ച് പുറകില്‍ കെട്ടി വെച്ച ബാഗില്‍ തപ്പാന്‍ തുടങ്ങി..വല്ലതും നടക്കുമോ?. സീറ്റില്‍ ഇരിക്കാന്‍ പറഞ്ഞിട്ടും ഇരിക്കുന്നും ഇല്ല. ഈ ബഹളത്തിനിടയില്‍ കുഞ്ഞു ഉണര്‍ന്നു കരഞ്ഞു തുടങ്ങി.

ആരെങ്കിലും ഒരു മൊബൈല്‍ തരൂ എന്ന് അവര്‍ പറഞ്ഞു...(അപ്പൊ മലയാളം അറിയാം..!!) ഒരു പാട് കൈകള്‍ മൊബൈലും കൊണ്ട് നീണ്ടു. സ്തീകളുടെ ഭാഗത്ത്‌ നിന്നും അപ്പോഴേക്കും അവര്‍ പുറകില്‍ എത്തിയിരുന്നു,,

ആരോ കൊടുത്ത മൊബൈലില്‍ നിന്നും അവര്‍ വിളിച്ചു..
' where are u, Shiju?'..
വീണ്ടും..
'u missed the bus??'...
'ok, ok, i will get down at Palarivattom' ( ഓ, അപ്പൊ സ്ഥലവും അറിയാം!!)

ബസ്‌ അപ്പോഴേക്കും പാലാരിവട്ടം സ്റ്റോപ്പ്‌ കഴിഞ്ഞു വീണ്ടും എടുത്തു എങ്കിലും, കണ്ടക്ടര്‍ ബെല്‍ അടിച്ചു അവരെ അവിടെ ഇറക്കി വിട്ടു..!!

അമ്മയും കുഞ്ഞും ഇറങ്ങി കഴിഞ്ഞപ്പോ ഞാന്‍ സീറ്റില്‍ ഇരുന്നു..പുറകില്‍ നിന്നു അപ്പോള്‍ ആണുങ്ങള്‍ പറയുന്നുണ്ടായിരുന്നു..ആ സ്ത്രീ കമ്പനി പടി മുതല്‍ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു എന്ന്..(അതായത്, ഞാന്‍ കയറുന്നതിനു 10 മിനിട്ടിനു മുന്നേ യുള്ള സ്റ്റോപ്പ്‌!!)

എന്തോ എന്റെ മനസ്സില്‍ എന്തൊക്കെയോ ആകുല ചിന്തകള്‍ ഉരുണ്ടു കൂടി..എന്തെ, ആ കുഞ്ഞിന്റെ അച്ഛന്‍ സ്വന്തം ഭാര്യയെയും കുഞ്ഞിനേയും അര മണിക്കൂര്‍ കൂടെ കാണാതെ ആയിട്ടും മൊബൈലില്‍ വിളിച്ചു ഒന്ന് അന്വേഷിക്കാതിരുന്നത്? അതോ, കൂടെ ഉണ്ടാവും എന്ന് കരുതി ബസില്‍ കയറിയ ആ പെണ്‍കുട്ടി ആരെ ആവും കാണാതെ പോയത്? ആദ്യം ഞാന്‍ മനസ്സില്‍ കരുതിയത്, അന്യ നാട്ടിലെ പെണ്‍കുട്ടി ആണ് എന്നാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും ആ പെണ്‍കുട്ടി വളരെ bold ആയിട്ടാണ് എനിക്ക് തോന്നിയത്. ഇങ്ങനെയും ആളുകള്‍ ഉണ്ട് ല്ലേ?

Sunday, June 20, 2010

നീലിമ

രാവിലെ ഓഫീസിലേക്ക് പോരാന്‍ തിരക്കിട്ട് സാരി ഉടുക്കുമ്പോള്‍ ആണ് ആദ്യമായിട്ട് അത് എന്റെ ശ്രദ്ധയില്‍ പെട്ടത് . എന്റെ ഇടത്തേ കൈയിലെ വിരല്‍ അറ്റം അല്പം നീലിച്ചിരിക്കുന്നു . ഉടനെ മനസ്സില്‍ പോയത് , ഇന്ന് എന്താണാവോ കറിക്ക് അരിഞ്ഞത് എന്നായിരുന്നു .ഉരുള കിഴങ്ങ് ആയിരുന്നു ആകെ കൂടെ ഒന്ന് തൊലി കളഞ്ഞത് . ഓ , ചിലപ്പോ കൂര്‍ക്കയൊക്കെ നന്നാക്കുമ്പോള്‍ വിരല്‍ അറ്റം കറുക്കുക ഇല്ലേ ? അങ്ങനെയാവാം .. ഉരുള കിഴങ്ങിനും അങ്ങനെ വല്ല നിറവ്യത്യാസം വരുത്തുന്ന സ്വഭാവം കാണുമായിരിക്കും .


ചുമ്മാ അങ്ങനെ തള്ളി കളഞ്ഞിട്ടു , കൈ ഒന്ന് കൂടെ സോപ്പ് ഇട്ടു കഴുകി വൃത്തിയാക്കി ഓഫീസിലേക്ക് ഇറങ്ങി . പിന്നെ കൈവിരല്‍ ശ്രദ്ധയില്‍ പെട്ടത് , ഓഫീസില്‍ വന്നു ഏതാണ്ട് 11 മണിയോടെ ആണ് , രാവിലെ കണ്ടതിനേക്കാളും കൈവിരലുകള്‍ നീലിച്ചിരിക്കുന്നു !! മോതിരം കിടക്കുന്ന സ്ഥലം വരെ ഉണ്ട് . ചെയ് , ഇതെന്തു മാരണം , എന്ന് മനസ്സില്‍ ഓര്‍ത്തു .

ഉടനെ തന്നെ ന്യായവും കണ്ടെത്തി . എന്റെ പ്രിന്റെരിന്റെ ഔട്പുട്ട് ചെറുതായിട്ട് മഷി പടര്‍ന്ന്നാണ് കിട്ടുന്നത് . ടോണെര്‍ മാറ്റാന്‍ സമയമായെന്ന് തോന്നുന്നു . രാവിലെയുള്ള തിരക്കില്‍ പല papers പല പ്രാവശ്യം കൈ മറിഞ്ജിട്ടുണ്ട് . അപ്പൊ അതിലെ മഷി കൈയ്യില്‍ പുരണ്ടതാവാം എന്ന് ആശ്വസിച്ചു . ചായ കുടിക്കുന്നതിനു മുന്‍പേ പോയി കൈ കഴുകി സീറ്റില്‍ തിരിച്ചു വന്നു . ഇടത്തേ കൈവിരലുകള്‍ക്ക് മാത്രമേ നിറവ്യത്യാസം കണ്ടുള്ളൂ !!

സമയം ഉച്ചയാവാറായി . വീണ്ടും ശ്രദ്ധ അറിയാതെ കൈയിലേക്ക്‌ പോയി . ദ വീണ്ടും രാവിലെ കണ്ടതിനേക്കാളും കുറെ കൂടെ നീലിച്ചിരിക്കുന്നു ഇടത്തേ വിരലുകള്‍ . എന്നാല്‍ കൈത്തലത്തിലേക്ക് അത് പടര്‍ന്നിട്ടുമില്ല !! ഇപ്പൊ അറിയാതെ മനസ്സില്‍ ഒരു ഭയം ഉണ്ടായി . എന്താണാവോ ഇത് ?വിരലുകളില്‍ പയ്യെ അമര്‍ത്തി നോക്കി . ഹേ , വേദന ഒന്നും ഇല്ല . മരവിപ്പ് ? അതും ഇല്ല . പിന്നെന്തേ ഇങ്ങനെ ? ഇനി തൊലി എങ്ങാന്‍ പൊളിയുമോ?

അടുത്തിരുന്ന ആളെ കാണിച്ചു , യ്യോ ഇതെന്താ , carbon പുരണ്ടതാവും മാഡം ..എന്ന ആശ്വസിപ്പിക്കലും കേട്ടു. ആരോടും പറയാന്‍ പോയില്ല , രാവിലെ മുതല്‍ കാണുന്നതാണ് എന്ന കാര്യം. . ഊണ് കഴിക്കുന്നതിനു മുന്നേ liquid ക്ലീനെര്‍ ഉപയോഗിച്ച് കൈ വൃത്തിയായി കഴുകി . കഴുകുമ്പോള്‍ അങ്ങനെ നിറം അധികം പോവുന്നും ഇല്ല . അദ്ദേഹത്തിനെ വിളിച്ചു പറയണോ എന്ന് ആലോചിച്ചു . വേണ്ട , പാവം , എന്തായാലും അറിയിക്കണ്ട , വീട്ടില്‍ വരുമ്പോള്‍ കാണിക്കാലോ .

ഉച്ചക്ക് ഊണ് കഴിച്ചു കൈ കഴുകി കഴിഞ്ഞു , വീണ്ടും വൈകുന്നേരം ആയപ്പോഴും സ്ഥിതി തഥൈവ . ഇടത്തേ കൈയിലെ വിരലുകള്‍ , നീലിച്ചു ഇരുണ്ടിരിക്കുന്നു . മനസ്സില്‍ ചെറിയ ഭീതിയോടെ , ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി ..ബസില്‍ ഇരിക്കുമ്പോഴൊക്കെ കറുപ്പ് കളര്‍ കൂടുന്നതല്ലാതെ കുറയുന്നുമില്ല . ആഹ് , എന്തെങ്കിലും ആകട്ടെ , എന്തായാലും വേദനയോ മരവിപ്പോ ഒന്നുമില്ല .

വന്ന ഉടന്‍ കൈ കഴുകി , കാപ്പി കുടിച്ചു .. കുളിക്കാന്‍ സാരി മാറുമ്പോള്‍ ആണ് പെട്ടെന്ന് എന്റെ തലയിലെ ബള്‍ബ്‌ കത്തിയത് ..സംശയ നിവൃത്തിക്കായി ഞാന്‍ ഉടുത്തിരുന്ന കടും നീല സാരിയിലേക്ക് വീണ്ടും വീണ്ടും എന്റെ കൈ ഓടിച്ചു നോക്കി . ഹി ഹി . ദ വീണ്ടും കൈവിരലിന്റെ അറ്റത്തു ചെറുതായി നീല കലര്‍ന്ന കറുപ്പ് നിറം പടരുന്നു ...!!!

എന്റെ പുതിയ ഉജാല നിറമുള്ള നീല സാരി ഒപ്പിച്ച പണിയേ ...:-)

Sunday, June 6, 2010

ഒരു നിമിഷത്തിന്റെ വില

ഒരു നിമിഷം കൊണ്ട് ജീവിതത്തില്‍ എന്തെല്ലാം സംഭവിക്കാം ?എനിക്കിപ്പോള്‍ അങ്ങനെ ചിന്തിക്കാതെ ഇരിക്കാന്‍ വയ്യ .


കുട്ടികള്‍ക്ക് vacation ആയതു കൊണ്ട് ചങ്ങനാശ്ശേരി ലെ ഒരു ബന്ധു വീട്ടില്‍ കല്യാണത്തിന് പോയപ്പോള്‍ ഞങ്ങള്‍ എല്ലാവരെയും കൂടെ കൂട്ടി .. ഒരു നീണ്ട യാത്രയുടെ ത്രില്ലില്‍ ആയിരുന്നു എല്ലാവരും .

ഞങ്ങള്‍ എറണാകുളത്തു നിന്ന് ആലപ്പുഴ വഴി ആണ് പോയത് . ആദ്യമായിട്ടാണ് ഞാന്‍ കുട്ടനാട് കാണുന്നത് . നിറയെ പാടങ്ങളും , താറാവുകളും , കെട്ടുവള്ളങ്ങളും പുതിയ കാഴ്ച തന്നെ ആയിരുന്നു . കല്യാണം ഒക്കെ ഭംഗി ആയി കഴിഞ്ഞു ഞങ്ങള്‍ ഏതാണ്ട് മൂന്നു മണിയോടെ മടക്ക യാത്ര തുടങ്ങി .




അദ്ദേഹമാണ് വണ്ടി ഓടിച്ചിരുന്നത് . എന്റെ കുട്ടികളും അദ്ധേഹത്തിന്റെ ചേച്ചിയും കൂടെ ഉണ്ട് . അവരാണ് പുറകിലെ സീറ്റില്‍ ഇരുന്നിരുന്നത് .കാറില്‍ പഴയ മലയാളം പാട്ടുകള്‍ വെച്ചിട്ടുണ്ട് . അങ്ങനെ ഞങ്ങള്‍ മാരാരിക്കുളം എന്ന സ്ഥലത്ത് എത്തി . ഞായറാഴ്ച ആയതു കൊണ്ട് റോഡില്‍ വലിയ തിരക്കൊന്നും ഇല്ല . വഴിയില്‍ ഇരുവശവും വാക മരങ്ങള്‍ പൂത്ത്‌ നില്‍ക്കുന്നു .



മുന്‍വശത്തെ സീറ്റില്‍ ഇരിക്കുന്ന ഞാന്‍ ഒരിക്കലും യാത്രയുടെ ഇടയില്‍ ഉറങ്ങാറില്ല . എന്തെങ്കിലും ഒക്കെ നമ്മുടെ ആളോട് സംസാരിച്ചു കൊണ്ടിരിക്കാരാന് പതിവ് . പാട്ട് കേട്ട് സ്ടീയരിംഗ് വീലില്‍ താളം പിടിച്ചു കൊണ്ടാണ് അദ്ദേഹം വണ്ടി ഓടിക്കുന്നത് . എല്ലാവര്ക്കും തന്നെ ഉറക്കം വരുന്നുണ്ട് ..



പെട്ടെന്നാണ് എതിര്‍ വശത്ത് നിന്നും ഇളം നീല നിറമുള്ള ഒരു കാര്‍ മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്തു വരുന്നത് കണ്ടത് . റോഡില്‍ ധാരാളം സ്ഥലം ഉണ്ട് . ഞങ്ങള്‍ അല്പം സൈഡ് ഒതുങ്ങി പോയാല്‍ മാത്രം മതി . അതിനു പകരം ഞാന്‍ നോക്കുമ്പോള്‍ ഞങ്ങളുടെ കാര്‍ നേരെ വരുന്ന കാറിന്റെ മുന്‍പിലേക്ക് തന്നെ പോവുകയാണ് ...ഒരു നിമിഷം ഞാന്‍ ഉറക്കെ ഒച്ച വെച്ച് കൊണ്ട് പുള്ളിയുടെ കൈക്കിട്ടു ഒരു തട്ട് കൊടുത്തു . ചേച്ചിയും ബഹളം വെച്ചു . കുട്ടികള്‍ മയക്കത്തില്‍ ആയിരുന്നു.



പുള്ളി കണ്ണും തുറന്നു വെച്ച് കൊണ്ട് ഉറങ്ങി പോയതാണ് ...പെട്ടെന്ന് വണ്ടി വേഗം ഇടതു വശത്തേക്ക് വെട്ടിച്ചു , അത് പോലെ തന്നെ എതിരെ വന്ന വണ്ടി വലതു വശത്തേക്കും . ഭാഗ്യത്തിന് ഞങ്ങളുടെ പുറകെ ഇടതു വശം ചേര്‍ന്ന് മറ്റു വണ്ടിയൊന്നും വരുന്നുണ്ടായിരുന്നില്ല !!! എല്ലാം ഒരു ഞൊടിയിടയില്‍ കഴിഞ്ഞു . ആര്‍ക്കും ആര്‍ക്കും ഒന്നും സംഭവിച്ചില്ല . ഇതിനകം കുട്ടികള്‍ രണ്ടും ഞെട്ടി ഉണര്‍ന്നിരുന്നു.പെട്ടെന്നുള്ള ഷോക്ക്‌ കാരണം ആരും ഒന്നും മിണ്ടിയില്ല.



ഇത്രയും നാള്‍ കാര്‍ കൊണ്ട് നടന്നിട്ടും പുള്ളിക്കാരന് ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ടില്ല . പിന്നെ ഞങ്ങള്‍ വണ്ടി നിറുത്തി , ഞാന്‍ സ്ഥലം ഒന്ന് ശരിക്കും ശ്രദ്ധിച്ചു . മാരാരിക്കുളം federal ബാങ്ക് ATM ന്റെ മുന്‍പില്‍ വെച്ച് ആണ് സംഭവം . അവിടെ നിന്ന് വെള്ളം വാങ്ങി മുഖം ഒക്കെ കഴുകി , വീണ്ടും യാത്ര തുടര്‍ന്ന് . ഉറക്കം വന്നപ്പോള്‍ വണ്ടി നിറുത്തി സ്ടീയരിംഗ് എനിക്കോ ചേച്ചിക്കോ തന്നാല്‍ മതിയായിരുന്നു . പക്ഷെ ഇതൊക്കെ വീണ്ടു വിചാരങ്ങള്‍ അല്ലെ ? ഇങ്ങനെ ഒന്നും പിന്നീട് ചിന്തിക്കാന്‍ സാധാരണ ഈശ്വരന്‍ അവസരം കൊടുക്കാറില്ല .



വണ്ടിയില്‍ വെച്ച് പിന്നെ ഞങ്ങള്‍ ആരും തന്നെ ഈ കാര്യം സംസാരിച്ചില്ല . കാരണം , സംഭവിക്കാന്‍ പോയതിന്റെ ഭയാനകത പറഞ്ഞു കുട്ടികളെ കൂടി പേടിപ്പിക്കണ്ടല്ലോ.





തിരിച്ചു വീട്ടില്‍ വന്നപ്പോ എന്നോട് പറഞ്ഞു , ഒരു 5 മിനിറ്റ് മുന്നേ തന്നെ പുള്ളിക്കാരന് ഉറക്കം വരുന്നുണ്ടായിരുന്നു . വഴിയില്‍ വെള്ളം ഉള്ള കട നോക്കി കൊണ്ടാണ് ഓടിച്ചതത്രേ . വണ്ടിയില്‍ ഞങ്ങള്‍ കരുതിയിരുന്ന വെള്ളം മുഴുവന്‍ എടുത്തു എല്ലാവരും കൂടി ഞങ്ങളുടെ കാറില്‍ വെച്ചായിരുന്നു കല്യാണം ആഘോഷിക്കാന്‍ രണ്ടെണ്ണം വിട്ടത് . രാവിലത്തെ ഡ്രൈവിംഗ് ഉം , ഉച്ചക്കത്തെ ഹെവി ലഞ്ചും , അതിന്റെ കൂടെ സന്തോഷത്തിനു രണ്ടെണ്ണം വിട്ടതും കൂടി ആയപ്പോഴാണ് വണ്ടി പാളിയത് . ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല . പെട്ടെന്നുള്ള എന്റെ ബഹളം കേട്ടാണ് ഉണര്‍ന്നത് , ആകെ ഒരു നിമിഷമേ ശ്രദ്ധ പാളി പോയുള്ളൂ ...അങ്ങനെ അങ്ങനെ പറഞ്ഞു പറഞ്ഞു സങ്കടപ്പെടുന്നുണ്ടായിരുന്നു .



പക്ഷെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ പിന്നെ ആരുടേയും പൊടി കിട്ടുമായിരുന്നില്ല . എതിരെ വരുന്ന വണ്ടിയുമായുള്ള കൂട്ടിയിടി ആയതു കൊണ്ട് അതിന്റെ impact വളരെ വലുതാകും . എല്ലാവര്ക്കും രാധയുടെയും കുടുംബത്തിന്റെയും പടം പത്രത്തില്‍ കാണാമായിരുന്നു !!! :-)



ഇത്രക്കല്ലെയുള്ളൂ നമ്മള്‍ കെട്ടി പടുത്തതെല്ലാം ? അറിയില്ല , എന്തോ ദൈവാനുഗ്രഹം ഉണ്ട് , അത് ഞങ്ങള്‍ക്കോ അതോ എതിരെ വന്ന കാറില്‍ ഉണ്ടായിരുന്നവര്‍ക്കോ എന്നറിയില്ല . ഇനിയും എന്തെങ്കിലും ഒക്കെ കാര്യങ്ങള്‍ എനിക്ക് ഇവിടെ ചെയ്തു തീര്‍ക്കാന്‍ ബാക്കി വെച്ച് കാണും ഈശ്വരന്‍ ..അല്ലെങ്കില്‍ നിങ്ങളോടെല്ലാം വന്നു ഈ സംഭവം പറയണം എന്നുണ്ടാവും .



അത് കൊണ്ട് എന്റെ കൂട്ടുകാര്‍ വണ്ടിയോടിക്കുമ്പോള്‍ ഇങ്ങനെ ഒരു അബദ്ധം വരാതെ നോക്കണം കേട്ടോ . ഒരു നിമിഷം കൊണ്ട് എത്രയോ പേരുടെ എന്തെല്ലാം സ്വപ്‌നങ്ങള്‍ തകര്‍ന്നേനെ .......എല്ലാവരും ഒരുമിച്ചങ്ങോട്ടു പോയിരുന്നെങ്കില്‍ സങ്കടമില്ലായിരുന്നു , ആരേലും ബാക്കി വന്നാല്‍ ....?



മനസ്സില്‍ ഓര്‍ക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ഒരു സബ്ജെകട്മായിട്ടാണ് ഞാന്‍ തിരിച്ചു വന്നിരിക്കുന്നത് . എല്ലാവരും പൊറുക്കുക . ഈ പോസ്റ്റ്‌ ഒരു മുന്‍കരുതല്‍ എടുക്കാന്‍ ആരെ എങ്കിലും സഹായിക്കുമെങ്കില്‍ എന്ന് ആശിച്ചു കൊണ്ട് ...


സസ്നേഹം ,


രാധ .















Saturday, March 27, 2010

എ ഷോര്‍ട്ട് ബ്രേക്ക്‌

ഓഫീസിലെ അക്കൗണ്ട്‌ സ് ക്ലോസിംഗ് തിരക്കുകളിലേക്ക് ഞാന്‍ താണു കൊണ്ടിരിക്കുന്നു . ഇത് വഴി ഇനിയും ഒരു പത്തു പതിനഞ്ചു ദിവസം കഴിഞ്ഞേ വരാന്‍ പറ്റൂ ..അത് വരേയ്ക്കും
എന്റെ പ്രിയപ്പെട്ട ബ്ലോഗ്‌ പൊടി പിടിച്ചു കിടക്കാതെ ഇരിക്കാന്‍ വേണ്ടി ഇതാ ഒരു പോസ്റ്റ്‌ ....

കടപ്പാട് ഇ -മെയില്‍ ആയിട്ട് ഇത് അയച്ചു തന്ന സുഹൃത്തിനോട്‌ . അപ്പൊ എല്ലാം പറഞ്ഞത് പോലെ ....

സസ്നേഹം
രാധ .

ചില ഇംഗ്ലീഷ് പഴമോഴികളും അവയുടെ മലയാള പരിഭാഷയും..!!

All is well that ends well.
കിണറ്റിലെ ഓളങ്ങള്‍ കിണറ്റിനുള്ളില്‍ ആരംഭിച്ചു അതിനുള്ളില്‍ തന്നെ അവസാനിക്കുന്നു.

A cat has nine lives.
ഒരു പൂച്ചക്ക് ഒരേ സമയം ഒന്‍പതു ലൈവ് ഷോയില്‍ പങ്കെടുക്കാന്‍ പറ്റും.


A good conscience is a soft pillow.
നല്ല ബോധമുള്ളവര്‍ മൃദുവായ തലയിണകളെ ഉപയോഗിക്കൂ.


A man can die but once.
നല്ല ആണുങ്ങള്‍ ഒരു തവണ മാത്രമേ മുടി ഡൈ ചെയ്യാറുള്ളൂ.


Be swift to hear, slow to speak.
മാരുതി സ്വിഫ്റിനുള്ളില്‍ ഇരുന്നു പതുക്കെ സംസാരിച്ചാലും കേള്‍ക്കാം.

Charity begins at home.
ചാരി നില്‍ക്കുന്ന സ്വഭാവം വീട്ടില്‍ നിന്നും തുടങ്ങുന്നതാണ്.


Clothes don't make the man.
തുണിയൊന്നും ആണുങ്ങള്‍ ഉണ്ടാക്കുന്നതല്ല.

Good and quickly seldom meet.
നല്ല ഇറച്ചി വളരെ വേഗം വിറ്റു പോവും.

However long the night, the dawn will break.
രാത്രിയില്‍ എത്ര ദൂരത്തിലുള്ള യാത്രയായാലും ശരി, ടൌണില്‍ എത്തുമ്പോള്‍ ബ്രേക്ക്‌ ഇടണം.


Least said soonest mended.
അധികം സംസാരിക്കാത്തവര്‍ക്ക് വേഗം ഭ്രാന്തു പിടിക്കും .

Many hands make light work
ലൈറ്റ് നിര്‍മാണ മേഖലയില്‍ ഒത്തിരി ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.


Nobody is perfect.
ഒരുത്തിയുടെയും ശരീരം പെര്‍ഫെക്റ്റ്‌ അല്ല.



No smoke without fire.
തീപ്പെട്ടി ഇല്ലെങ്കില്‍ പുക വലിക്കാന്‍ പോകരുത് .

One father is more than a hundred school masters.
100 മാഷുമാര്ക്ക് ഒരു പള്ളീലച്ചന്‍ തന്നെ അധികമാണ്.


Opportunity seldom knocks twice.
അവസരം കിട്ടിയാല്‍ രണ്ടു തവണ എങ്കിലും മുട്ടി നോക്കണം.


Union is strength.
യുണിയന്‍കാര്‍ക്ക് ഭയങ്കര ശക്തിയാണ്.

Monday, March 8, 2010

നടത്തം

'എഴുന്നേല്‍ക്കൂ..' അദ്ദേഹം കുലുക്കി വിളിച്ചു.
'ഉം''ഉം. ഒരു 5 മിനിട്ട് കൂടി..' വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടുമ്പോള്‍ പറഞ്ഞു.
'എഴുന്നേല്‍ക്ക്..നീ ഇന്നലെ വാക്ക് തന്നതല്ലേ? സമയം 5 ആവാറായി' കണ്ണും തിരുമ്മി എഴുന്നേറ്റു മൊബൈലില്‍ നോക്കി. സമയം വെളുപ്പിന് 4. 50 . ശ്ശൊ കൊറച്ചു നേരം കൂടി കിടന്നുറങ്ങാന്‍ പറ്റിയിരുന്നെങ്കില്‍..രാവിലെ കിടന്നുറങ്ങാന്‍ എന്ത് സുഖം ആണ്..കാലത്ത് 8 .30 ക്ക് ഓഫീസില്‍ പോവുന്നത് തന്നെ തല്ലി പെടച്ചാണ്. ഇനി നടപ്പും കഴിഞ്ഞു വന്നു...


രണ്ടാഴ്ച മുന്പ് ആലോചിച്ചു തുടങ്ങിയ ഒരു സംരംഭത്തിന്റെ തുടക്കമാണ് ഇന്ന്. കുറെ ദിവസങ്ങള്‍ക്കു മുന്‍പ് 45 ഇല്‍ എത്തിയ അദ്ദേഹത്തിനെ കമ്പനി ഡോക്ടര്‍ ചെക്ക്‌ അപ്പ്‌ ചെയ്തപ്പോള്‍ കൊളസ്ട്രോള്‍ ന്റെ വക്കത്താണ് അദ്ദേഹം എന്ന കണ്ടു പിടിത്തം നടത്തി. മരുന്നുകള്‍ ഒന്നും വേണ്ട രാവിലെ എഴുന്നേറ്റു നടന്നാല്‍ മതി എന്ന ഉപദേശവും തന്നു. അപ്പോള്‍ തന്നെ അദ്ദേഹം declare ചെയ്തു. എന്നെ നടക്കാന്‍ പോവാന്‍ ഒന്നും കിട്ടില്ല, വേണമെങ്കില്‍ കളിയ്ക്കാന്‍ പോവാമെന്നു. പണ്ടേ നല്ല ഒരു സ്പോര്‍ട്സ് മാന്‍ ആണ് അദ്ദേഹം.

അങ്ങനെ എന്നും രാവിലെ 5 മണിക്ക് എണീറ്റ്‌, എന്നെ ശല്യപ്പെടുത്താതെ തനിയെ കാപ്പിയുണ്ടാക്കി കുടിച്ചു shuttle കളിയ്ക്കാന്‍ ക്ലബ്ബില്‍ പോയി തുടങ്ങി. തിരിച്ചു വിയര്‍ത്തു കുളിച്ചു 7 മണിയോടെ വരുമ്പോള്‍ നല്ല ഒരു കാപ്പി ഇട്ടു കൊടുത്താല്‍ എന്റെ ഡ്യൂട്ടി കഴിഞ്ഞു.

രണ്ടു മാസങ്ങള്‍ അങ്ങനെ പോയി. വയറു ചാടിയതൊക്കെ കുറഞ്ഞു, കൂട്ടത്തില്‍ കൊളസ്ട്രോള്‍ ഉം കുറഞ്ഞു. അതിനിടയില്‍ കളിയുടെ വാശിയും വീറും കൂടി ക്ലബ്ബില്‍ ടീം സ്പിരിറ്റ്‌ ഒക്കെ ആയി. exercise നു വേണ്ടി കളിയ്ക്കാന്‍ പോയ ആള്‍ ജയിച്ചിട്ടേ മടങ്ങി വരൂ എന്നായി വാശി. അങ്ങനെ കളിച്ചു ഒരിക്കെകാല്‍ ഉളുക്കി കളിക്കുമ്പോള്‍ നീരും വെച്ചു . അപ്പൊ പിന്നെ കളിക്കണ്ട എന്ന് ഡോക്ടര്‍ പറഞ്ഞു. അതോടെ വീണ്ടും ഉറക്കത്തിലേക്കു മടങ്ങി.

കൊളസ്ട്രോള്‍ കുറക്കാന്‍ നടക്കണം എന്ന് ഡോക്ടര്‍ പറഞ്ഞത് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിനെ ഇനി നടത്താന്‍ എന്താണ് മാര്‍ഗം? അതിനിടെ 58 ഇല്‍ ഒരു വിധം പിടിച്ചു നിറുത്തിയ എന്റെ വണ്ണം 60 ലേക്ക് ചാടാന്‍ തുടങ്ങി. ഉടനെ തന്നെ, എന്റെ വണ്ണം കുറക്കാന്‍ ദിവസവും രാവിലെ നടന്നാല്‍ മതിയായിരുന്നു എന്ന് അദ്ദേഹം കേള്‍ക്കെ കമന്റും പാസ്സാക്കി ഞാന്‍ മിണ്ടാതെ ഇരുന്നു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ റിസള്‍ട്ട്‌ കിട്ടി. നീ രാവിലെ നടക്കണം എന്ന ആവശ്യം അദ്ദേഹം പറഞ്ഞു തുടങ്ങി. എനിക്ക് അസുഖങ്ങള്‍ ഒന്നുമില്ല പിന്നെ എന്തിനു നടക്കണം, എനിക്ക് രാവിലെ ഉറങ്ങിയാല്‍ മതി എന്ന ഭാവത്തില്‍ ഞാന്‍ നടന്നു. എനിക്കറിയാം ഒരു കാര്യം (നല്ലതെന്ന് അദ്ദേഹത്തിനു തോന്നുന്നത്) ഞാന്‍ മൈന്‍ഡ് ചെയ്യാതെ നടന്നാല്‍ എന്നെ കൊണ്ട് അത് ചെയ്യിച്ചേ അടങ്ങൂ എന്ന വാശിയുള്ള കൂട്ടത്തില്‍ ആണ്.

കഴിഞ്ഞ ആഴ്ച മുഴുവന്‍ ദിവസവും രാത്രി എന്നോട് പറയും, നേരത്തെ അലാറം വെക്കൂ, നാളെ മുതല്‍ നടക്കാന്‍ പോവാം എന്ന്.. ഞാന്‍ ശരി എന്ന് പറയും, എന്നിട്ട് പതിവ് പോലെ തന്നെ 6 നു അലാറം വെക്കും, ഓഫീസില്‍ പോവും. എങ്കിലേ വാശി കൂടൂ എന്നറിയാം. ആവശ്യം പരിഭവം ആയി, പരാതി ആയി, പിന്നെ വഴക്കായി നീണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു, ഇനി സമയമായി നടപ്പ് തുടങ്ങാന്‍ എന്ന്.

അങ്ങനെ ഇന്ന് രാവിലെ 5 .10 നു ഞങ്ങള്‍ ആദ്യമായി നടപ്പ് തുടങ്ങിയ വിവരം അറിയിക്കുന്നു. തിരിച്ചു 6 .15 നു വിജയകരമായി നടപ്പ് പൂര്‍ത്തിയാക്കി. കുംഭ മാസത്തിലെ ചൂട് സഹിക്കാന്‍ പറ്റുന്നില്ല എങ്കിലും, എന്റെ ആരോഗ്യത്തിനായി അദ്ദേഹവും, അദ്ധേഹത്തിന്റെ ആരോഗ്യത്തിനായി ഞാനും നടപ്പ് തുടരും എന്ന് ഉറപ്പു തരുന്നു...

:-)

Tuesday, February 16, 2010

ഒരു പ്രണയ കഥ


രാവിലെ ഓഫീസില്‍ വന്നു സ്റെല്ല പതിവ് പോലെ , ആദ്യം ഇമെയില്‍ ചെക്ക്‌ ചെയ്തു . അന്ന് ചെയ്യേണ്ട വര്‍ക്ക്‌ assignments ന്റെ കൂട്ടത്തില്‍ പണ്ട് കൂടെ വര്‍ക്ക്‌ ചെയ്തിരുന്ന ഫ്രണ്ട് ന്റെ ഇമെയില്‍ വന്നു കിടപ്പുണ്ട് . 'ഹാപ്പി വാലന്‍ന്റൈന്‍ 's ഡേ '. ഓ , അപ്പോഴാണ്‌ ഓര്‍ത്തത്‌ , ഇന്ന് ഫെബ്രുവരി 14. പ്രണയ ദിനം . എന്നും പ്രണയിക്കേണ്ട ദിനങ്ങള്‍ ആകേണ്ടതിന് പകരം എന്തിനാ ഒരു ദിവസം മാത്രം പ്രണയത്തിനു വേണ്ടി ?

എന്താണാവോ പ്രേമന്‍ എഴുതിയിരിക്കുന്നത് ? ഒരു ചെറു ചിരിയോടെ തുറന്നു നോക്കി .കമ്പന്യില്‍ നിന്ന് resign ചെയ്തു ജെര്‍മനിയില്‍ കുടുംബസമേതം താമസം തുടങ്ങിയിട്ട്‌ ഇപ്പോള്‍ 5 കൊല്ലം കഴിഞ്ഞു . ഭാര്യ അവിടെ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആണ്. കുട്ടികളും അവിടെ പഠിക്കുന്നു . ഇടയ്ക്കു വല്ലപ്പോളും നാട്ടില്‍ വരുമ്പോള്‍ വിളിക്കാറുണ്ട് , ഇടക്കൊക്കെ മെയിലും അയക്കാറുണ്ട് . ഓഫീസുകള്‍ മാറി മറിഞ്ഞു ജോലി ചെയ്തെങ്കിലും ഇത് വരെ മുറിഞ്ഞു പോവാത്ത ഒരു പഴയ സൗഹൃദം .

വളരെ പ്ലൈന്‍ ആയിട്ട് ഒരു വാലന്‍ന്റൈന്‍ ഡേ വിഷ് , അതിനു താഴെ കൊടുത്തിരുന്നു , പ്രിയപ്പെട്ട സ്റെല്ലക്ക് , പണ്ട് നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ ഈ വാലന്‍ന്റൈന്‍ ഡേ ഒന്നും ഉണ്ടായിരുന്നില്ലെല്ലോ എന്നോര്‍ത്തിട്ട് സങ്കടം വരുന്നു എന്ന് . നിഗൂഡമായ മന്ദഹാസത്തോടെ തിരിച്ചും വിഷ് നേര്‍ന്നു കൊണ്ട് അവള്‍ എഴുതി . 'അന്ന് അങ്ങനെ ഒന്നും ഇല്ലാതെ ഇരുന്നത് നന്നായി . അത് കൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു'.

അല്പം സമയങ്ങല്‍ക്കകം മറുപടി വന്നു . 'അന്നുണ്ടായിരുന്നെകില്‍ , മൈ വാലന്‍ന്റൈന്‍ വില്‍ ബി defenitely യു !!!' അതിശയത്തോടെ, അതിലേറെ നടുക്കത്തോടെ ആ കൊച്ചു ഇ -മെയില്‍ മെസ്സെജിലേക്ക് സ്റെല്ല നോക്കിയിരുന്നു . ദൈവമേ ഇത് പറയാന്‍ പ്രേമന്‍ 18 വര്ഷം എടുത്തു. കാരണവും അറിയാം . എങ്കിലും അവള്‍ എഴുതി . '18 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ എങ്കിലും പറഞ്ഞത് നന്നായി . അല്ലെങ്കില്‍ ഇത് കേള്‍ക്കാതെ ഞാന്‍ മരിച്ചു പോയേനെ ...പിന്നെ നമ്മുടെ ലൈഫ് ഇങ്ങനെ ഒക്കെ ആവും ദൈവം പ്ലാന്‍ ചെയ്തിരുന്നത് . അല്ലെങ്കില്‍ 'നമ്മുടെ ' കുട്ടികള്‍ക്ക് എന്ത് 'ജാതി ' ആയിരുന്നേനെ ആവൊ '?
അമാന്തിച്ചില്ല , ഉടന്‍ മറുപടി വന്നു 'അന്നും ജാതി പ്രശ്നം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പ്രൊപോസ് ചെയ്തേനെ , ഇന്നിപ്പോ തോന്നുന്നു , നമ്മുടെ കുട്ടികള്‍ ഒന്ന് ഹിന്ദുവും , ഒന്ന് ക്രിസ്ത്യാനിയും ആയേനെ എന്ന് . അന്ന് അങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞില്ല . 18 വര്ഷം എടുത്തു , ഞാന്‍ ഇത് പറയാന്‍ , എന്നാലും ഒരിക്കലും പറയാതെ ഇരിക്കുന്നതിലും നല്ലതാണല്ലോ വൈകി എങ്കിലും പറയുന്നത് .. ഇപ്പോള്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ എത്ര relaxed ആയി എന്നോ'.

കൂടെ വര്‍ക്ക്‌ ചെയ്തിരുന്ന നാളുകളില്‍ സാധാരണ അടുപ്പം മാത്രം കാണിച്ചു , നല്ല സുഹൃത്തുക്കളായി , പരസ്പരം കല്യാണങ്ങള്‍ക്കും പങ്കെടുത്തു പിരിഞ്ഞവര്‍ . അന്ന് ആ സൗഹൃദം പ്രണയ വഴികളില്‍ ചെന്ന് ചാടാതിരിക്കാന്‍ ബോധ പൂര്‍വ്വം രണ്ടു പേരും ശ്രമിച്ചിരുന്നു .എല്ലാം നല്ലതിനായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു . അന്ന് ഒരു പക്ഷെ പ്രേമന്‍ പ്രൊപോസ് ചെയ്തിരുന്നെങ്കില്‍ , താന്‍ ഒരിക്കലും അത് തള്ളി കളയുമായിരുന്നില്ല . പിന്നെ , രണ്ടു പേരുടെയും വീട്ടില്‍ പുകിലായേനെ . ഹിന്ദു -ക്രിസ്ത്യന്‍ കല്യാണത്തിന്റെ ന്യായമായ എതിര്‍പ്പുകള്‍ . അന്ന് വാലന്‍ന്റൈന്‍ ' s ഡേ ഇല്ലാതെ ഇരുന്നത് നന്നായി .ഇന്നിപ്പോള്‍ ഒന്നിനുമല്ലാതെ വെറുതെ പ്രണയിക്കാന്‍..അവള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു .

ഉള്ളില്‍ പൊന്തി വന്ന സന്തോഷം അടക്കി , ചെറു ചിരിയോടെ , ഫയലുകളുടെ ഇടയിലേക്ക് തല പൂഴ്ത്തുമ്പോള്‍ സ്റെല്ല വീണ്ടും തിരുത്തി ചിന്തിച്ചു , 'തീര്‍ച്ചയായും വാലന്‍ന്റൈന്‍ 's ഡേ വേണം . അങ്ങനെ ഒരു ദിവസം ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇപ്പോള്‍ കേട്ട പ്രണയ സന്ദേശം കേള്‍ക്കാന്‍ ആകുമായിരുന്നില്ല . പ്രണയം കാറ്റില്‍ ഒഴുകി നടക്കുന്ന ഫെബ്രുവരി മാസത്തിനു നന്ദി .
അവളുടെ മനസ്സ് അറിയാതെ , റഫീക്ക് അഹമ്മദിന്റെ പ്രണയ ഗാനം മൂളി ...

'വെറുതെ നീ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍ ,
പ്രണയമുള്ളതായി ഭാവിച്ചിരുന്നെങ്കില്‍ ,
കഠിന കാലങ്ങളില്‍ ചുമലുകള്‍ ,
ഇത്രയേറെ കുനിഞ്ഞു പോവില്ല ,
കണ്ണുകളെ തലേ രാവിന്റെ കയ്പ്പ്
ഇത്രയേറെ കലക്കുകില്ല ..'

കുറിപ്പ് :
ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ ആവാതെ വിങ്ങി പൊട്ടുന്ന ഹൃദയങ്ങള്‍ക്ക്‌ വേണ്ടി ഈ പ്രണയ കഥ സമര്‍പ്പിക്കുന്നു
..