Saturday, September 20, 2008

ഒരു ഓര്‍മ്മക്കുറിപ്പ്‌


തിരുവോണത്തിന്റെ അടുത്ത ദിവസം . ഞങ്ങള്‍ എല്ലാവരും കൂടി ചുമ്മാ നാട്ടുവഴിയില്‍ കൂടെ നടക്കാന്‍ പോയി. തിരിച്ചു വന്നപ്പോ സന്ധ്യ കഴിഞ്ഞു . നിലാവിന്റെ വെട്ടവും മൊബൈലിന്റെ വെളിച്ചവും മാത്രേ ഉള്ളു വഴി കാണിക്കാന്‍ . ചില വീടുകളില്‍ നിന്നും ചന്ദനത്തിരി കത്തുന്ന മണം. ചില വീടുകളില്‍ പ്രാര്ത്ഥന ചൊല്ലുന്നു . ഞങ്ങള്‍ കുട്ടികളും എല്ലാം കൂടെ ഒരു 12 പേരു കാണും. ഈ മാതിരി സമയത്താണ് യക്ഷിയും ഗന്ധര്‍വനും ഒക്കെ ഇറങ്ങി നടക്കുന്നത് എന്ന ഒരു കമന്റ് അതിനിടയില്‍ ആരോ പറഞ്ഞു. സന്ധ്യുടെയും രാത്രിയുടെയും ഇടയിലെ സമയം. അതെ twilight. പേടി കാരണം കുട്ടികള്‍ ഉറക്കെ ഉറക്കെ ഓരോന്ന് പറഞ്ഞു നടക്കുന്നതിനിടയില്‍ പെട്ടെന്ന് ഒരു വളവിന്റെ അടുത്ത് വെച്ചു ഒരു വെളുത്ത പൂച്ച ഞങളുടെ അടുത്തേക്ക് ഓടി വന്നു. നല്ല പരിചയം ഉള്ള പോലെ. കുട്ടികള്‍ ഉടനെ അതിനെ എടുത്തു. ഞങ്ങള്‍ കുടുംബത്തോടെ പൂച്ച പ്രേമം ഉള്ളവരാണ് . ഒരു പൂച്ചക്കുട്ടി ആണ് അത് .തീരെ ചെറുത് അല്ല. ഒരു 6 മാസം പ്രായം കാണും. നല്ല സുന്ദരന്‍ പൂച്ചക്കുട്ടി . കുട്ടി അല്ല കുട്ടന്‍ ആണെന്ന കണ്ടുപിടിത്തം പുറകെ വന്നു!


എടുത്തു ഓമനിചതിനു ശേഷം കുട്ടികള്‍ അതിനെ തിരികെ താഴെ വെച്ചു. എന്നാല്‍ പൂച്ചക്കുട്ടി പോവാതെ ഞങ്ങളുടെ മാര്‍ച്ചില്‍ കൂടി. തിരിഞ്ഞു നോക്കുമ്പോഴെല്ലാം അത് പുറകെ വരുന്നുണ്ട്. വീണ്ടും കുറച്ചു ദൂരം കൂടി അതിനെ ഓരോരുത്തരായി എടുത്തു. ആര് എടുത്താലും പൂച്ചക്ക് വിരോധം ഇല്ല. അപ്പോഴേക്കും എല്ലാരും പറഞ്ഞു ആരെങ്ങിലും ഓമനിച്ചു വളര്തുന്നതായിരിക്കും , ഇനി അതിനെ നമ്മള്‍ കൊണ്ടു വന്നാല്‍ വഴക്കാവും അത് കൊണ്ട് ഇനി എടുക്കണ്ട എന്ന് വെച്ചു. അപ്പൊ ഒരു ജീപ്പ് അത് വഴി വന്നു. പൂച്ച കരഞ്ഞു കൊണ്ടു കാട്ടിലേയ്ക്ക് ഓടി. ഞങ്ങള്‍ മുന്നോട്ടും . അപ്പൊ കേള്‍ക്കാം അതാ കരച്ചില്‍ . വഴി തെറ്റിയിട്ടും ഞങ്ങളെ കാണാഞ്ഞിട്ടും ആവാം അത് ദയനീയമായി കരഞ്ഞു തുടങ്ങി .. മുന്നോട്ടു പോയ ഞങ്ങള്‍ തിരികെ വന്നു കാട്ടില്‍ നിന്നു വിളിച്ചു വിളിച്ചു പൂച്ചയെ വീണ്ടും കൂടെ കൂട്ടി. ആരും എടുത്തില്ല . ഞങ്ങള്‍ തിരികെ വീട്ടില്‍ എത്തി. പൂച്ച പിറകെയും . വീട്ടില്‍ ചെന്നു മീനൊക്കെ കൂട്ടി ചോറ് കൊടുത്തു. കുട്ടികളുടെ മടിയില്‍ ഉറങ്ങുന്നതു വരെ പൂച്ചക്കുട്ടന്‍ ഇരുന്നു. രാത്രി കിടക്കാന്‍ സ്ഥലം ഒക്കെ ഒരുക്കികൊടുത്തു . അപ്പോഴും എല്ലാര്ക്കും ഭയങ്കര അത്ഭുതം ആയിരുന്നു..ഇതെന്ത് ഈ പൂച്ച ഇങ്ങനെ എന്ന്.


അടുത്ത ദിവസം ഞങ്ങള്‍ മടങ്ങി. പൂച്ചയുണ്ടായിരുന്നു യാത്ര അയക്കാന്‍ . വീട്ടില്‍ വന്ന പാടെ കേട്ട ന്യൂസ് എന്‍റെ കൂടെ വര്‍ക്ക് ചെയ്തിരുന്ന ഒരാള്‍ ഇന്നലെ സന്ധ്യക്ക്‌ ഹൃദയ സ്തംഭനം വന്നു മരിച്ചു പോയി എന്നതാണ്. എന്നെ എല്ലാരും മൊബൈലില്‍ ട്രൈ ചെയ്തിട്ട് കിട്ടിയില്ല (അവിടെ നാട്ടില്‍ റേഞ്ച് ഉണ്ടായില്ല ) രാവിലെ സംസ്കാരം കഴിഞ്ഞു . ഞാന്‍ അറിയുന്നത് വൈകുന്നേരം. . എന്‍റെ ഓഫീസിലെ പ്യൂണ്‍ ആയിരുന്നു. ചെറുപ്പമാണ് . വല്ലാത്ത ദുഖം തോന്നി. എനിക്ക് മാത്രമേ ഒന്നു കാണാന്‍ പോലും പറ്റാതെ പോയുള്ളൂ . വളരെ സൌമ്യനും സാധുവും ആയ ഒരു മനുഷ്യന്‍ . ഒരു കാര്യം ഒരു പ്രാവശ്യം പറഞ്ഞാല്‍ മതി.ക്ലോസിന്ഗ് ജോലി തിരക്ക് കാരണം ചിലപ്പോ എനിക്ക് ശനിയും ഞായറും വരേണ്ടി വരുമ്പോ ഞങ്ങള്ക്ക് വേണ്ടി ഓഫീസ് തുറക്കാനും അടക്കാനും ഉച്ചക്ക് ഭക്ഷണം ഓരോരുത്തരുടെയും ഇഷ്ടത്തിന് മേടിച്ചു കൊണ്ടുവരാനും ഞങ്ങള്‍ സ്ത്രീകള്‍ മാത്രം വര്‍ക്ക് ചെയ്യാന്‍ വരുമ്പൊ കൂട്ടിനു വരാറുള്ള പുരുഷ പ്രജ. . പ്രാരാബ്ദങ്ങള്‍ ധാരാളം . കാരണം കിട്ടുന്നത് കൊണ്ട് ജീവിക്കാന്‍ മാത്രം പഠിച്ചില്ല . സമ്പാദ്യമായി ഉള്ളത് 4 പെണ്‍കുട്ടികള്‍ മാത്രം.ഇടക്കൊക്കെ പൈസ കടം മേടിച്ചാലും കൃത്യമായിട്ട്‌ തിരികെ തരും.



അങ്ങനെ ഇരിക്കെ ഒരു ദിവസം ബാങ്കില്‍ അടക്കാന്‍ കൊടുത്ത കമ്പനിയുടെ പൈസ കട്ടു .മുഴുവന്‍ അല്ല, അല്പം. അങ്ങനെ വീണ്ടും രണ്ടു പ്രാവശ്യം കൂടെ. Reconciliation ചെയ്തപ്പോ പിടിച്ചു . ഉത്തരവാദിത്തം എന്‍റെ തലയിലും വീണു. വിളിച്ചു ചോദിച്ചപ്പോ വയസ്സിനു ഞാന്‍ ഇളയത് ആണെങ്ങിലും , മുന്‍പില്‍ ഇരുന്നു കരഞ്ഞു. 'അങ്ങനെ പറ്റി പോയി' എന്ന മറുപടി മാത്രേ തരാന്‍ ഉണ്ടായുള്ളൂ .അപ്പോഴും എന്തു കൊണ്ടോ എനിക്ക് ഇയാളെ വഴക്ക് പറയാന്‍ തോന്നിയില്ല. കളവു ചെയ്യാന്‍ സാഹചര്യം കൊടുത്ത കാഷ്യര്‍ ആണ് വഴക്ക് കേട്ടത്. ബാങ്കില്‍ നിന്നു കിട്ടിയ receipt ഒത്തു നോക്കാതിരുന്ന പിഴവിന് .



പിന്നെ നടപടി ക്രമങ്ങള്‍ ആയി.സസ്പെന്‍ഷന്‍ . രണ്ടു ഇന്ക്രെമെന്ട് തടയല്‍ . ഒരു ട്രാന്‍സ്ഫര്‍ . ഇതൊക്കെ സംഭവിച്ചത് രണ്ടു കൊല്ലം മുന്നേ. ഒരിക്കലും ഇയാള്‍ ഇങ്ങനെ കളവു ചെയ്യും എന്ന് ആരും സ്വപ്നത്തില്‍ പോലും കരുതി ഇരുന്നില്ല . അന്ന് ഞങ്ങള്‍ക്ക് എല്ലാര്ക്കും തന്നു ഒരു ഷോക്ക് . ഇന്നിതാ വീണ്ടും. ഇന്നലെ സന്ധ്യക്ക്‌ നെഞ്ച് വേദന വന്നിട്ട് ആശുപത്രി കൊണ്ടു പോയ വഴി മരിക്കുകയാണ് ഉണ്ടായത് .



പെട്ടെന്ന് എനിക്കൊരു തോന്നല്‍ . ഞാന്‍ വേഗം നാട്ടിലേക്ക് വിളിച്ചു. കുശല വിശേഷങ്ങള്‍ പറഞ്ഞതിന് ശേഷം അവളോട്‌ പയ്യെ ചോദിച്ചു. പൂച്ച എന്ത് പറയുന്നു? അപ്പൊ അവള്‍ 'അയ്യോ ചേച്ചി, ഞാന്‍ അത് വിളിച്ചു പറയാന്‍ ഇരിക്കയായിരുന്നു .നിങ്ങളുടെ കാര്‍ പോകുമ്പോ ഇവിടെ ഉണ്ടായിരുന്നു. പിന്നെ കണ്ടില്ല. മക്കള്‍ അതിനെ ഇവിടെ എല്ലാം നോക്കി. എവിടെ പോയി എന്നറിയില്ല'. അവളെ പേടിപ്പിക്കണ്ട എന്നോര്‍ത്ത് ഞാന്‍ പറഞ്ഞു ' അത് തിരിച്ചു അതിന്‍റെ വീട്ടില്‍ പോയിക്കാണും ' .



ഇന്നലെ തൃസന്ധ്യക്ക്‌ സുഹൃത്തേ നീ ഈ ലോകത്ത് നിന്നു വിട പറഞ്ഞ സമയത്തു ഞങ്ങളുടെ അടുത്തേക്ക് ഒരു പൂച്ചകുട്ടിയെ അയച്ചിരുന്നോ ? അങ്ങനെ ഒന്നും സംഭവിക്കില്ല എന്നറിയാം , എല്ലാം തികച്ചും യാദൃച്ചികം ആവാം . എന്നാലും. എന്നാലും. ...??



വീണ്ടും ഒരു സന്ദേഹം കൂടി. കൃത്യം ഒരു ദിവസം മുന്നേ ഓണത്തിന്റെ അന്ന് ഞാന്‍ എന്‍റെ മൊബൈലിലെ ഫോണ്‍ ഡയറക്ടറി തപ്പി കുറെ കൂട്ടുകാര്‍ക്കു ഓണം ആശംസകള്‍ അയച്ചു. അപ്പോള്‍ ഈ മരിച്ചു പോയ സുഹൃത്തിന്റെ നമ്പര്‍ സേവ് ചെയ്തിരുന്നത് കണ്ടു. ട്രാന്‍സ്ഫര്‍ ആയി പോയതില്‍ പിന്നെ ഒഫീഷ്യല്‍ വിളികളുടെ ആവശ്യം ഉണ്ടായിട്ടില്ല . അപ്പൊ തോന്നി, എന്തിനാ ഈ മൊബൈല് നമ്പര്‍ ഇനി സേവ് ചെയ്യുന്നത്? കൊടുത്തു ഒരു ഡിലീറ്റ് . അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല അടുത്ത ദിവസം എന്തായാലും ആ നമ്പര്‍ ഡിലീറ്റ് ചെയ്യേണ്ടി വരുമെന്ന് . അതും വെറും യദൃചികം തന്നെയോ ??



സത്യം പറയട്ടെ എനിക്ക് ഇങ്ങനെയുള്ള അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട് ...ചിലപ്പോ എല്ലാര്ക്കും കാണും അല്ലെ ഇങ്ങനെ ചില കാര്യങ്ങള്‍..ഉത്തരം തരാത്ത ചില ചോദ്യങ്ങള്‍ ! !







14 comments:

Anonymous said...

കൊള്ളാം നന്നായിട്ടുണ്ട് ഓര്‍മ്മക്കുറിപ്പ്.

നിറങ്ങള്‍..colors said...

ellem yadrshchikam ennalum ..oru..alle..
nannayittundu..

ശ്രീ said...

വിവരണം വല്ലാതെ മനസ്സില്‍ തട്ടി. ചില യാദൃശ്ചികതകള്‍...

വരവൂരാൻ said...

എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌

raadha said...

@കേരള ഫാര്‍മര്‍ :) വന്നതിനും കമന്റ് ഇട്ടതിനും നന്ദി !

@നിറങ്ങള്‍ :ഡി അതെ എല്ലാം യാദൃശ്ചികം. നന്ദി !

@ശ്രീ :) നന്ദി! പിന്നെ യാദൃശ്ചികം എങ്ങനെ എഴുതണം എന്ന കണ്‍ഫ്യൂഷന്‍ ഇപ്പൊ മാറി.

@വരവൂരാന്‍ :) thanks for the visit and the comment.

siva // ശിവ said...

ഇതുപോലെ അവിശ്വസനീയമെന്ന് തോന്നുന്ന യാതാര്‍ത്ഥ്യങ്ങള്‍ എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്....

ഒരു കാര്യം കൂടി...ഫേണ്‍ ചെടികള്‍ക്കും മരങ്ങള്‍ക്കും ഇടയിലൂടെ മഞ്ഞ് ഒഴുകിവരുന്ന ആ സ്ഥലം എവിടെയാ...ആ ചിത്രം ആ നാട്ടുവഴി ആണോ?

ഷാനവാസ് കൊനാരത്ത് said...

ഒന്നുകൂടെ കാച്ചികുറുക്കിയിരുന്നേല്‍ കൂടുതല്‍ മനോഹരമായ ഒരു ഫാന്‍റസിയാകുമായിരുന്നു, ഈ കുറിപ്പ്.

Flash said...

വിഷയത്തിന്റെ പ്രത്യേകത ആണോ ,അതോ അവതരണ രീതിയുടെ പ്രത്യേകത ആണോ എന്നറിയില്ല, ബ്ലോഗ് നന്നായിട്ടുണ്ട് . അഭിനന്ദനങ്ങള്‍ !
മരിച്ചവരുടെ ആത്മാക്കള്‍ കാക്കയായും ,തുമ്പി ആയും ,നക്ഷത്രങ്ങളയും ഒക്കെ മാറുമെന്നു കേട്ടിട്ടൊണ്ട്. ഒരുപക്ഷേ അവര്‍ പൂച്ചയായും മാറുന്നുണ്ടാവാം ! സത്യം നമുക്കറിയില്ലല്ലോ !. ശാസ്ത്രം എന്നെങ്കിലും അതൊക്കെ സ്ഥിതീകരിക്കുന്നത് വരെ ,ആ പൂച്ചക്കുട്ടനെ "സുഹൃത്ത്‌" അയച്ചതു തന്നെ എന്ന് വിശ്വസിക്കാം അല്ലേ ?.ഒരിക്കലും സംഭവിക്കില്ല എന്ന് അറിയാമെങ്കിലും ഇതുപോലുള്ള ചില വിശ്വാസങ്ങള്‍ ഒക്കെ തന്നെ അല്ലേ , നമുക്ക് ചിലപ്പോഴെങ്കിലും ഒരു മനസമാധാനം തരുന്നത്? "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ " എന്നാണല്ലോ ദൈവം പറഞ്ഞിരിക്കുന്നത് ! . :)

Ratheesh said...

നന്നായിട്ടുണ്ട്

അപരിചിത said...

തുടക്കം കൊള്ളാം
ഞാന്‍ അവസാനം എന്തൊക്കേയൊ xpect ചെയ്തു
നിശാസഞ്ചാരിയേ കണ്ടുവൊ?ഒന്നും പറഞ്ഞു കണ്ടില്ലാ
ok-ok post
something is missing!!!
:)
happy blogging!

raadha said...

@ശിവ :) ഉം നമുക്കു പലപ്പോഴും പല സംഭവങ്ങളും മുന്‍കൂട്ടി കാണാന്‍ സാധിക്കും. പക്ഷെ സംഭവങ്ങള്‍ ഉണ്ടായി കഴിഞ്ഞേ നമുക്കു അതെ പറ്റി മനസ്സിലാവു. അതെ ഇതു ഞങ്ങള്‍ നടന്നു വന്ന വഴിയിലെ ചെറിയൊരു ഭാഗം. ശബരിമലയുടെ അടുത്ത് മുക്കൂട്ടുതറ എന്ന സ്ഥലം ഉണ്ട്. അവിടെ പമ്പയുടെ കൈവഴിയായി ഒഴുകി വരുന്ന ഒരു അരുവിയും ഉണ്ട്. അവിടെ ഇങ്ങനെയുള്ള സ്ഥലം ധാരാളം കാണാം. ശരിക്കും ശബരിമല കാടുകളുടെ ഒരു ഭാഗം ആണ് ഇതും. ഒരു ദിവസം ക്യാമറയും എടുത്തു ഇറങ്ങിക്കൊളു‌ :D

@shanavaz :) അഭിപ്രായത്തിനു നന്ദി !! തുടര്‍ന്ന് ശ്രദ്ധിക്കാം.

@ഫ്ലാഷ് :) പോസ്റ്റ് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. സത്യം പറഞ്ഞാല്‍ ഞാന്‍ ഇതു പൂര്‍ണമായും വിശ്വസിക്കുന്നില്ല..എന്നാലും മനസ്സിന് ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയ സംഭവം എഴുതി എന്ന് മാത്രം.

@രതീഷ്‌ :) നന്ദി !!

@dreamy :) thanks for your visit . ഇല്ല കണ്ടില്ല നിശാസഞ്ചാരിയെ.. കാണരുതേ എന്ന ഒരു ചെറിയ പ്രാര്ത്ഥന ഉണ്ടായിരുന്നു.. പിന്നെ പനിച്ചു കിടക്കാന്‍ എനിക്ക് വയ്യ.

ഫസല്‍ ബിനാലി.. said...

നന്നായിട്ടുണ്ട് ഓര്‍മ്മക്കുറിപ്പ്.

സന്തോഷ്‌ കോറോത്ത് said...
This comment has been removed by a blog administrator.
raadha said...

@fazal :) thanks

@koroth :) :)