Monday, July 18, 2011

മരണത്തിന്റെ താഴ്വരയില്‍........

ഓട്ടോ ഇറങ്ങി ഞാന്‍ ആ ഹോസ്പിടല്‍ ഗേറ്റ് കടന്നപ്പോ സമയം ഏതാണ്ട് നാല് മണിയേ ആയിട്ടുള്ളൂ...ആരെയും കാണുന്നില്ല. ശുദ്ധ ശൂന്യത. ഇതെന്തേ ഇങ്ങനെ എന്ന് അതിശയിച്ചു കൊണ്ട് ഞാന്‍ വലിയ പൂന്തോപ്പിന്റെ നടുവിലുള്ള റോഡില്‍ കൂടെ നടന്നു...കുറച്ചധികം നടക്കണം പ്രധാന കവാടത്തിന്റെ മുന്നിലെത്താന്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന, നല്ല ഭംഗിയായി പരിചരിക്കുന്ന തോട്ടം. അപ്പോഴും ആരെയും കാണുന്നില്ല, രോഗികളെ കാണാന്‍ വരുന്നവരോ, കണ്ടു കഴിഞ്ഞു മടങ്ങുന്നവരോ ആയിട്ട് ആരും ഇല്ല...ഞാന്‍ മാത്രം, തനിയെ വളരെ സാവധാനം നടന്നു കൊണ്ടിരിക്കുന്നു...


പ്രവേശന കവാടത്തില്‍ എത്തി. ശ്മശാന നിശ്ശബ്ധത എന്ന് പറഞ്ഞാല്‍ എങ്ങനെയോ അങ്ങനെ തന്നെ. മരണം ഒരു വലിയ പുതപ്പു കൊണ്ട് ആ ആശുപത്രി കെട്ടിടത്തിനെ അങ്ങനെ തന്നെ മൂടി പൊതിഞ്ഞു സ്വന്തം നെഞ്ചോടു ചേര്‍ത്ത് വെച്ചിരിക്കുന്നു. അകത്തു കടന്നപ്പോള്‍ എന്റെ കാലടി ശബ്ദങ്ങള്‍ മാത്രം!! reception ഇല്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ട്. ആവൂ, സമാധാനമായി, ഒരു മനുഷ്യ ജന്മത്തിനെയെങ്കിലും കണ്ടല്ലോ. വളരെ അധികം നീളമുള്ള ഒരു corridor . എവിടെയും ക്രൂശിതനായ യേശുവിന്റെ തൂങ്ങപ്പെട്ട രൂപങ്ങള്‍. ഒരു സാധാരണ ക്രിസ്ത്യന്‍ ഹോസ്പിടല്‍ വിസിറ്റ് ചെയ്യുമ്പോള്‍ ഉള്ള അന്തരീക്ഷം.


അവിടെ absent ആയത്, തിരക്ക് പിടിച്ചു ഓടി നടക്കുന്ന അന്തേവാസികളെ ആണ്. ദൂരെ ഒരു ആയ നിലം തുടക്കുന്നുണ്ട്. എനിക്ക് സന്ദര്‍ശിക്കേണ്ട മുറി നിശ്ചയമുണ്ടായിരുന്നത് കൊണ്ട് ഞാന്‍ രണ്ടാം നിലയിലേക്കുള്ള പടികള്‍ കയറി. എന്റെ ചെരിപ്പിന്റെ ശബ്ദം വളരെ കുറച്ചു , മരിക്കാന്‍ കിടക്കുന്നവരെ ആ ശബ്ദം കൊണ്ട് പോലും വേദനിപ്പിക്കാതെ വളരെ സാവധാനം ആണ് ഞാന്‍ നടന്നത്.

അതെ, ഞാന്‍ കയറി ചെന്നത് ഒരു പാലിയേടീവ് കെയര്‍ ഹോസ്പിറ്റലില്‍ ആയിരുന്നു....50 പേരെ കിടത്തി ചികില്‍സിപ്പിക്കാവുന്ന ഒരു വലിയ ആശുപത്രി. അവിടെ ഇപ്പോള്‍ 14 പേര്‍ മാത്രം. അതിലൊരാള്‍ എന്റെ ചേച്ചിയുടെ ഭര്‍ത്താവ്. ഈ ലോകത്തിലെ എല്ലാ ഓര്‍മകളില്‍ നിന്നും വിടുതല്‍ വാങ്ങി, പരലോകത്തിലേക്കു പാതി വഴിയിലേറെ ദൂരം തനിയെ താണ്ടി കഴിഞ്ഞിരിക്കുന്നു. അതിനു സഹായിക്കാന്‍ ധാരാളം കൊച്ചു കൊച്ചു കന്യാസ്ത്രീകളും, നേഴ്സ് മാരും.

ആര്‍ക്കും ഇവിടെ പരാതി ഇല്ല, പരിഭവങ്ങളും ഇല്ല. മരണത്തിന്റെ തണുത്ത കൈകള്‍ വന്നു തലോടി വിളിച്ചു കൂടെ കൂട്ടി കൊണ്ട് പോവാനുള്ള നിമിഷങ്ങള്‍ മാത്രം കാത്തു കിടക്കുന്നവര്‍. ഇവിടെ അവര്‍ വേദന അറിയുന്നതേയില്ല..എല്ലാം ഒരു ചെറു മയക്കത്തില്‍...പ്രാര്‍ത്ഥനകളുടെ നടുവില്‍..ഒരു പൂവ് കൊഴിയുന്നത് പോലെ കടന്നു പോവും...എത്ര ആശ്വാസകരമായ മരണം. oxygen ട്യൂബ് ഇല്ല, ventilator ഇല്ല, ICCU ഇല്ല. കൂടെയുള്ളവരെ കരയിപ്പിക്കുന്ന ബില്ലുകളും ഇല്ല. രോഗിക്കുള്ള ഭക്ഷണം, മരുന്ന്, മുറി വാടക എല്ലാം സൌജന്യം.ഇനി അഥവാ നമുക്ക് എന്തെങ്കിലും കൊടുത്തെ പറ്റൂ എന്നുണ്ടോ? എങ്കില്‍ donation നല്‍കാം.

സേവനം മാത്രം ലക്‌ഷ്യം വെച്ചിട്ടുള്ള ഒരു സ്ഥാപനം ആണ് ഇത്. എത്രയോ കാരുണ്യത്തോടെ ആണ് ഇവിടെയുള്ള നേഴ്സ് മാര്‍ പെരുമാറുന്നത്. അല്ലെങ്കിലും ഈ ലോകത്തിലെ എല്ലാ നരക യാതനകളും അനുഭവിച്ചു തിരിച്ചു വരാന്‍ ആവാത്ത യാത്ര തുടങ്ങിയ ആളുകളെ ആര്‍ക്കു വേദനിപ്പിക്കാന്‍ ആവും. ഞാന്‍ ചെല്ലുമ്പോള്‍ ശാന്തമായ ഉറക്കത്തില്‍ ആണ് ചേട്ടന്‍. ഭക്ഷണം കഴിക്കാന്‍ ട്യൂബ് ഇട്ടിട്ടുണ്ട്, യൂറിന്‍ പോവാനും ഉണ്ട്. പണിപ്പെട്ടു ശ്വാസം കഴിക്കുന്നു..കുറെ ഏറെ നേരം ചേച്ചിയുടെ അടുത്തും, നോക്കാന്‍ നിര്‍ത്തിയിരിക്കുന്ന ആയയുടെ അടുത്തും സംസാരിച്ചിരുന്നു. അതിനിടയില്‍ എന്നെയും വന്നു അവിടത്തെ നേഴ്സ് മാര്‍ പരിചയപ്പെട്ടു. നമ്മുടെ വിഷമങ്ങളും അവരോടു പറയാം. ചേച്ചിക്ക് അവര്‍ counselling കൊടുക്കുന്നുണ്ട്.

വളരെ ശാന്തമായ മനസ്സോടെ ആണ് ഞാന്‍ അവിടെ നിന്നിറങ്ങിയത്. മനസ്സില്‍ ഉറപ്പിച്ചു..ഭാവിയില്‍ എന്റെ മരണം ഇത് പോലെയുള്ള അസുഖം മൂലമാണെങ്കില്‍ തീര്‍ച്ചയായും ഇവിടെ അഡ്മിറ്റ്‌ ആവണം എന്ന്. എങ്കില്‍ ICCU ന്റെ വെളുത്ത ചുമരുകള്‍ മാത്രം കണ്ടു മനം മടുക്കാതെ , ഓര്‍മയുടെ ഏതേലും പ്രകാശം വീഴുമ്പോള്‍ സ്നേഹിക്കുന്നവരെ കണ്ടു അവരുടെ നടുവില്‍ അങ്ങനെ പോവാമായിരുന്നു...നേരത്തെ പറഞ്ഞു വെക്കണം.

ശാന്തമായ മരണത്തിനും ഭാഗ്യം വേണമല്ലോ...അല്ലെ?

അടിക്കുറിപ്പ്: ഞാന്‍ കണ്ടു രണ്ടു നാള്‍ കഴ്ഞ്ഞപ്പോ ചേട്ടന്‍ ശാന്തമായി യാത്ര പൂര്‍ത്തിയാക്കി..!!!

Sunday, March 27, 2011

തിരക്കില്‍...


ഞാന്‍ അല്‍പ്പം തിരക്കില്‍ ആണ് ട്ടോ. കുട്ടികള്‍ക്ക് പരീക്ഷാ ചൂട്, പുറത്തു തിരഞ്ഞെടുപ്പിന്റെ ചൂട്, എന്റെ ഉള്ളിലും ഓഫീസിലെ accounts ക്ലോസിംഗ് ന്റെ ചൂട്. ഭാഗ്യത്തിന് ഇത്തവണയും election ഡ്യൂട്ടി വന്നില്ല. സ്ത്രീകളെ ഒഴിവാക്കി ആണ് ഓഫീസില്‍ ഡ്യൂട്ടി വന്നിരിക്കുന്നത്.

എല്ലാവരോടും അല്പം നാളത്തേക്ക് വിട. വീണ്ടും trial balance ഒക്കെ ഓഡിറ്റ്‌ ചെയ്തു കൊടുത്തു കഴിഞ്ഞിട്ട് സ്വസ്ഥമായിട്ട് ഇതിലെ വരാം ട്ടോ.

സസ്നേഹം,
രാധ.

Tuesday, March 1, 2011

മരിച്ചവര്‍ തിരിച്ചു വരുമോ?


കുഞ്ഞുന്നാള്‍ മുതലേ കഥകള്‍ കേള്‍ക്കാന്‍ വളരെ അധികം താല്പര്യം ഉണ്ടായിരുന്നു എനിക്ക്. അത് വളര്‍ന്നപ്പോള്‍ പുസ്തക വായനയിലേക്ക് നീണ്ടു. ഇപ്പോഴും വായിക്കാന്‍ ഒരു പുതിയ പുസ്തകം ഇല്ലെങ്കില്‍ ഒരു തരം ശ്വാസം മുട്ടല്‍ ആണ്. അത് കൊണ്ട് തന്നെ അടുത്ത് അറിയാവുന്നവര്‍ പലപ്പോഴും ഗിഫ്റ്റ് തരുന്നത് പുസ്തകങ്ങള്‍ ആണ്. അങ്ങനെ ആണ് മാര്‍കേസിന്റെ തിരഞ്ഞെടുത്ത കുറച്ചു കഥകള്‍ വായിക്കാന്‍ ഇടയായത്.

അതില്‍ ഒരു കഥയുണ്ട്. തന്റെ മരിച്ചു പോയ കുഞ്ഞു മകളുടെ മൃതദേഹം അഴുകുന്നില്ല എന്ന് കണ്ടു ഒരു പിതാവ് അവളെ ഒരു ചെറിയ പെട്ടിയിലാക്കി Rome ലേക്ക് കൊണ്ട് പോവുകയാണ്. അവള്‍ വിശുദ്ധ ആണെന്ന് സമ്മതിപ്പിക്കാന്‍. പോകുന്ന വഴിയില്‍ അദ്ദേഹം ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ ഈ പെട്ടി കൂടെ ഉണ്ട്. ഇടയ്ക്കിടെ മകളുടെ സുന്ദരമായ മുഖം ഇദ്ദേഹം കാണുകയും ചെയ്യുന്നുണ്ട്, മറ്റു യാത്രികരോട് ഇതേ കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്.(Strange Pilgrims)

ഈ കഥ വായിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ ഒരു പോറല്‍ പോലെ ഒരു ചോദ്യം ഇടയ്ക്കിടെ പൊന്തി വരുന്നുണ്ട്. ചോദിക്കട്ടെ?

നിങ്ങളില്‍ ആര്ക്കെങ്ങിലും നിങ്ങളുടെ പ്രിയപ്പെട്ട മരിച്ചു പോയവരെ വീണ്ടും കാണാന്‍ ആഗ്രഹം ഉണ്ടോ? അങ്ങനെ കണ്ടാല്‍ എന്താവും പ്രതികരണം? സന്തോഷം ഉണ്ടാകുമോ? അതോ സങ്കടം?

എനിക്ക് ഇത് രണ്ടുമുണ്ടാവില്ല തീര്‍ച്ച. എനിക്ക് പേടിയാവും. ഉറപ്പ്.മരിച്ചു പോയവര്‍ എത്ര പ്രിയപ്പെട്ടവര്‍ ആയാലും വീണ്ടും അവരെ കാണുന്നത് എനിക്ക് ഒരിക്കലും സന്തോഷകരം ആവാന്‍ വഴിയില്ല. അങ്ങനെ ഒരു അവസ്ഥ ഓര്‍ക്കാന്‍ തന്നെ ബുദ്ധിമുട്ട് ആണ്.സ്വപ്നങ്ങളില്‍ അവരെ ചിലപ്പോള്‍ കാണാറുണ്ട്. അത് പക്ഷെ ഒരിക്കലും ഭീതിജനകം അല്ല. കാരണം അപ്പോള്‍ അവര്‍ മരിച്ചവര്‍ എന്ന രീതിയില്‍ അല്ല കാണുന്നത്. ജീവിച്ചിരിക്കുന്ന അവരുടെ കൂടെ ഞാന്‍, അങ്ങനെ.

പണ്ട് ഒരിക്കെ അമ്മ പറഞ്ഞു കേട്ടിട്ടുള്ളതാണ്. ഞങ്ങള്‍ താമസിച്ചിരുന്നത് ഇന്നത്തെ കൊച്ചിന്‍ ഷിപ്‌യാര്‍ഡ്‌ ഇരിക്കുന്ന സ്ഥലത്തായിരുന്നു. ഷിപ്‌യാര്‍ഡ്‌നു വേണ്ടി സ്ഥലം കൊടുത്തതാണ് ഞങ്ങള്‍ . അപ്പൊ അവിടെ ഞങ്ങളുടെ ഒരു പള്ളിയും ഉണ്ടായിരുന്നു. വരവുകാട്ടു കുരിശു പള്ളി. ഈ പള്ളിയും പൊളിച്ചു കളയേണ്ടി വന്നു. അപ്പൊ പള്ളിയുടെ കൂടെ ഉള്ള സെമിത്തേരിയില്‍ മരിച്ചവരെ അടക്കിയത് എന്ത് ചെയ്യണം എന്നായി പ്രശ്നം. പള്ളിയുടെ ഇടവക പള്ളിയിലേക്ക് (അംബികാപുരം) ഈ പള്ളി ചേര്‍ക്കാന്‍ തീരുമാനിച്ചു, അവിടെ ഉള്ള എല്ലാ മരിച്ചവരുടെ ബന്ധുക്കളും സെമിത്തേരിയില്‍ അടക്കിയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴികള്‍ മാന്തി ബാക്കിയുള്ള അവശിഷ്ടങ്ങള്‍ എല്ലാം കൂടെ ഇടവക പള്ളിയില്‍ ഒരു പൊതു കുഴിയില്‍ അടക്കം ചെയ്യാന്‍ അനുവദിച്ചു.

അങ്ങനെ മരിച്ചവരുടെ എല്ലാം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മത പുരോഹിതന്മാര്‍ വന്നു കര്‍മങ്ങള്‍ ചെയ്തു കുഴികള്‍ എല്ലാം തുറന്നു. 4 - 5 കൊല്ലങ്ങള്‍ക്ക് മുന്‍പ് മരിച്ച ഒരു ചേടത്തി ഉണ്ടായിരുന്നു. പള്ളന്‍സ്‌ കുടുംബത്തിലെ ആണ്. ചേടത്തിയുടെ കുഴി മാന്തിയപ്പോള്‍ ചേടത്തിക്ക് ഒരു കുഴപ്പവും വരാതെ അങ്ങനെ തന്നെ ഇരിക്കുന്നു. നഖങ്ങള്‍ നീണ്ടും ഇരിക്കുന്നു!!! കുഴി തുറന്നവരും കണ്ടു നിന്നവരും ആകെ അമ്പരന്നു. പിന്നെ ചേടത്തിയെ അപ്പോള്‍ മരിച്ചവരെ അടക്കുന്ന കര്‍മ്മങ്ങള്‍ എല്ലാം ചെയ്തു വീണ്ടും പുതിയ സെമിത്തേരിയില്‍ അടക്കം ചെയ്തു. ഇത് ഉണ്ടായ സംഭവം. പിന്നീട് പറഞ്ഞു കേട്ടത്, ചേടത്തിയുടെ മക്കള്‍ വയസ്സ് കാലത്ത് അമേരിക്കയില്‍ നിന്ന് ചേടത്തിക്ക് മരുന്നുകള്‍ അയച്ചു കൊടുത്തിരുന്നു. അതിന്റെ ഒക്കെ സൈഡ് effects കൊണ്ടാണ് ശരീരം അഴുകാതെ ഇരുന്നത് എന്ന്. അമ്മയുടെ ചെറുപ്പ കാലത്ത് നാട്ടില്‍ ഒത്തിരി പുകിലുണ്ടാക്കിയ ഒരു സംഭവമായിരുന്നു ഇത്.

ചെറുപ്പത്തിലെ ഇങ്ങനെ ഒക്കെ ഉള്ള കഥകള്‍ കേട്ട് വളര്‍ന്നത്‌ കൊണ്ടാവാം എനിക്ക് ഇപ്പോഴും മൃതദേഹങ്ങള്‍ കാണുന്നത് പേടിയാണ്. മരിച്ചവര്‍ ജീവന്‍ വെച്ച് തിരിച്ചു വരുന്ന കാര്യം ഓര്‍ക്കാനേ വയ്യ.

നിങ്ങള്‍ക്കോ?

Monday, January 31, 2011

ശീലിച്ചു പോയ വട്ടുകള്‍..

മൂന്നു നാല് മാസങ്ങള്‍ക്ക് മുന്നേ, ഒരു ദിവസം ഞങ്ങള്‍ 4 പേരും കൂടി ഒബരോണ്‍ മാളില്‍ പോയി. വളരെ ആകസ്മികമായിട്ടു അവിടെ വെച്ച് എന്റെ ഒരു വര്ഷം സീനിയര്‍ ആയിട്ട് സ്കൂളില്‍ പഠിച്ച ലാലിയെ കണ്ടു മുട്ടി. എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ലേഖയുടെ കസിന്‍ ആയിരുന്നു ഈ കുട്ടി. ഞാന്‍ ഒന്‍പതില്‍ എത്തിയപ്പോ ലാലി പത്തു കടന്നു സ്കൂളില്‍ നിന്ന് പോയി. അതിനു ശേഷം ഇത് വരെ നേരില്‍ കണ്ടിരുന്നില്ല. കത്തിലൂടെ അല്‍പ കാലം കൂടി ഞങ്ങള്‍ ബന്ധം പുലര്‍ത്തിയിരുന്നു.


എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടിട്ടും ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റി എന്നത് തന്നെ അത്ഭുതം! എന്നെ കണ്ട സന്തോഷത്തില്‍ ലാലി കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെയും മകനെയും പരിചയപ്പെടുത്തി. തിരിച്ചു ഞാനും എന്റെ കുടുംബത്തിനെ പരിചയപ്പെടുത്തി ഒരു 5 മിനിറ്റ് സംസാരിച്ചു, അവള്‍ പാലാരിവട്ടം ആണ് താമസം എന്ന് പറഞ്ഞു. പരസ്പരം മൊബൈല്‍ ഫോണ്‍ നമ്പറും കൈമാറി ഞങ്ങള്‍ പിരിഞ്ഞു.

അതിനടുത്ത ആഴ്ച ഞാന്‍ ഒരു മീറ്റിംഗില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ എന്റെ മൊബൈലില്‍ ലാലിയുടെ കാള്‍ വന്നു. എടുക്കാന്‍ നിവൃത്തിയില്ലാത്തത് കൊണ്ട് ഞാന്‍ അത് സൈലന്റ് മോഡിലേക്ക് ഇട്ടു.തൊട്ടു അടുത്ത ദിവസവും അവളുടെ കാള്‍ വന്നു...അന്ന് ഞാന്‍ സീറ്റില്‍ ഉണ്ടായിരുന്നില്ല, തിരിച്ചു വന്നപ്പോ missed കണ്ടു. എന്ത് കൊണ്ടോ എനിക്ക് അവളെ തിരിച്ചു വിളിക്കാന്‍ തോന്നിയില്ല. പ്രത്യേകിച്ച് കാരണമൊന്നും എനിക്ക് പറയാനും അറിയില്ല, പക്ഷെ, എന്തോ വര്‍ഷങ്ങള്‍ക്കു മുന്നേ മുറിഞ്ഞ ഒരു ബന്ധം കൂട്ടിച്ചേര്‍ക്കാന്‍ മനസ്സിന് വല്ലാത്ത ഒരു മടുപ്പ് തോന്നി.

രണ്ടു തവണ വിളിച്ചിട്ടും ഞാന്‍ respond ചെയ്യാതിരുന്നത് കൊണ്ട് ഇനി അവള്‍ വിളിക്കില്ല എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. പക്ഷെ എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട്, വീണ്ടും അവള്‍ വിളിച്ചു. അപ്പോഴേക്കും ഞാന്‍ മനസ്സ് കൊണ്ട് തീരുമാനമെടുത്തിരുന്നു , ഇനിയും അവളുമായിട്ട് പുതിയ ഒരു കൂട്ടുകെട്ട് സ്ഥാപിക്കാന്‍ വയ്യ, എനിക്ക് ആണെങ്കില്‍ ഓഫീസ് ടൈമില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തീരെ കുറവും ആണ്. ഉള്ള കൂട്ടുകാരെ തന്നെ വിളിക്കാന്‍ നേരവും കിട്ടുന്നില്ല.

എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവള്‍ എന്നെ നിരന്തരം ഫോണില്‍ വിളിച്ചു കൊണ്ടിരുന്നു..അവളുടെ നമ്പര്‍ കാണുമ്പോള്‍ എല്ലാം ഞാന്‍ ഫോണ്‍ സൈലന്റ് ഇല്‍ ഇട്ടു കൊണ്ടിരുന്നു. ഞാന്‍ വിചാരിച്ചു എന്ത് കൊണ്ട് ഇവള്‍ എന്റെ നമ്പര്‍ തെറ്റി എന്ന് കരുതുന്നില്ല? എന്ത് കൊണ്ട് ഞാന്‍ സിം മാറി എന്ന് കരുതുന്നില്ല എന്നൊക്കെ ആലോചിച്ചു. അവള്‍ ഇതിനിടയില്‍ എന്നെ ഒരു 25 തവണ വിളിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തില്ല. അത് പോലെ തന്നെ ഒരിക്കല്‍ പോലും അവളുടെ കാള്‍ കട്ട്‌ ചെയ്തും ഇല്ല.

അതിനിടെ 3 ആഴ്ച മുന്നേ ഒരു ദിവം അവളുടെ കാള്‍ വരുമ്പോ ഞാന്‍ auditors ന്റെ കൂടെ ഇരിക്കയായിരുന്നു. കാള്‍ അവളുടെ ആണെന്ന് മനസ്സിലായതും ഞാന്‍ കട്ട്‌ ചെയ്തു. പിന്നീട് അതെ കുറിച്ച് ഓര്‍ത്തതും ഇല്ല. പക്ഷെ അതിനു ശേഷം അവളുടെ വിളികള്‍ വന്നിട്ടില്ല..ഒരിക്കല്‍ പോലും, അബദ്ധത്തില്‍ പോലും!!! അവളുടെ വിളികള്‍ വരാതെ ആയപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. പതിവിനു പകരം ഞാന്‍ അവസാനത്തെ തവണ അവളുടെ കാള്‍ കട്ട്‌ ചെയ്യുക ആണല്ലോ ഉണ്ടായത് എന്ന്.

ഇപ്പോള്‍ ഈ ഇടപാടുകള്‍ നടന്നിട്ട് ഒരു 20 ദിവസം എങ്കിലും ആയി കാണും. ഇനിയും അവള്‍ വിളിക്കും എന്ന് ഞാന്‍ കരുതുന്നില്ല. വേണമെങ്കില്‍ എനിക്ക് തിരിച്ചു വിളിക്കാമല്ലോ? പക്ഷെ ഞാന്‍ വിളിക്കില്ല, അവള്‍ എന്നെ വിളിക്കുന്നില്ലല്ലോ എന്ന മനസ്താപവും ഉണ്ട്. വല്ലാത്ത അസുഖം തന്നെ അല്ലെ ഇത്?ഇനിയും അവള്‍ വിളിക്കും അപ്പൊ എനിക്ക് സംസാരിക്കാമല്ലോ കൂട്ടുകാരിയോട് എന്ന് പറഞ്ഞു ആരും ആശ്വസിപ്പിക്കണ്ട ട്ടോ..

അവള്‍ ഇനിയും വിളിച്ചാലും....ഞാന്‍ ഫോണ്‍ എടുക്കില്ല..!!! പക്ഷെ അവളുടെ ഫോണ്‍ കാള്‍ വന്നിരുന്നപ്പോള്‍ ഞാന്‍ അവളെ ഓര്‍ത്തിരുന്നു...ഇപ്പൊ അവളെ മിസ്സ്‌ ചെയ്യുന്നു..

ഇത് പോലുള്ള വട്ടു നിങ്ങള്‍ക്കും ഉണ്ടോ? ഇത് പോലെ ആരെങ്കിലും തുടരെ ശല്യപ്പെടുത്തിയിട്ടും തിരിഞ്ഞു നോക്കാതെ ഇരുന്നിട്ട് അവര്‍ ഇനി ഒരിക്കലും വരാതെ ആകുമ്പോ സങ്കടപ്പെടുന്ന സ്വഭാവം? അതോ നമ്മള്‍ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ അല്ലെ? അവരെ നമ്മള്‍ മിസ്സ്‌ ചെയ്യുന്നു എന്നത് പോലും അവരെ അറിയിക്കാതെ മനസ്സില്‍ മാത്രം ഒതുക്കുന്ന പാവങ്ങളല്ലേ സത്യത്തില്‍ നമ്മള്‍?

Sunday, January 9, 2011

കാത്തിരുന്ന പ്രഭാതം...!!!


ഇത്തവണ ന്യൂ ഇയര്‍ ശനിയാഴ്ച ആയതു ഉപകാരം ആയി. തലേ ദിവസത്തെ 31 ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു RH ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അതിനു കരുണാകരനെ വേണം നന്ദി പറയാന്‍. ക്രിസ്മസ് പ്രമാണിച്ച് 24 നാണ് RH കരുതി വെച്ചിരുന്നത്. അന്ന് പൊതു അവധി ആയിക്കിട്ടിയത് കൊണ്ട് Dec 31 ലേക്ക് RH എടുത്തു. മൂന്നു ദിവസം അടുപ്പിച്ചു കിട്ടിയപ്പോ എവിടെക്കെങ്കിലും പോയാലോ എന്ന പദ്ധതി ഇട്ടു. ക്രിസ്മസിന് നാട്ടില്‍ പോയതാണ്. അങ്ങനെ കുട്ടികളെയും കൂട്ടി കന്യാകുമാരി, കോവളം, പൊന്മുടി അങ്ങനെ ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്തു.

വീടും പട്ടികളെയും, ചെടികളെയും ഒക്കെ അയല്‍ക്കാരെ ഏല്‍പ്പിച്ചു വെള്ളിയാഴ്ച വെളിപ്പിനു ഞങ്ങള്‍ സ്ഥലം വിട്ടു. വൈകിട്ട് സണ്‍ സെറ്റ് കാണാന്‍ കന്യാകുമാരിയില്‍ എത്തണം അതായിരുന്നു പ്ലാന്‍. ഞങ്ങളുടെ കാറില്‍ തന്നെ യാത്ര. ഉദ്ദേശിച്ചത് പോലെ തന്നെ നാല് മണിയായപ്പോള്‍ കന്യാകുമാരിയില്‍ എത്തി. ഹോട്ടല്‍ റൂമില്‍ സാധനങ്ങള്‍ ഇറക്കി വെക്കാന്‍ കൂടി മെനക്കെടാതെ ഞങ്ങള്‍ നേരെ കടല്‍ തീരത്തേക്ക് പോയി.


Dec 31st ആയതു കൊണ്ട് നല്ല തിരക്ക്..ബീച്ചില്‍ കുറെ നേരം അലഞ്ഞു തിരിഞ്ഞു നടന്നപ്പോഴേക്കും അസ്തമയത്തിനു സമയം ആയി..ഏറ്റം നല്ല സ്ഥലത്ത് തന്നെ നിന്ന് കൊണ്ട് കാണണം എന്നാ വാശിയില്‍ സണ്‍ സെറ്റ് വ്യൂ tower ഇല്‍ തന്നെ കയറി. നല്ല കടല്‍ കാറ്റ്.. പടിഞ്ഞാറോട്ട് നോക്കി വായും പൊളിച്ചു നിന്നത് തന്നെ മിച്ചം..സണ്‍ സെറ്റ് കാണാന്‍ പറ്റിയില്ല..കാര്‍ മേഘം വന്നു മറച്ചു. അലപം നിരാശയോടെ എല്ലാരും 6.30 മണി വരെ നോക്കി നിന്നിട്ട് പിരിഞ്ഞു..

രാത്രി കിടക്കാന്‍ നേരം ഹോട്ടല്‍ കാരോട് അനേഷിച്ചു ഉദയം എപ്പോള്‍ എന്ന് അറിഞ്ഞു വെച്ച്.. ഉറങ്ങാന്‍ കിടന്നു..അങ്ങനെ കിടക്കാന്‍ പറ്റില്ലെല്ലോ...TV യില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍, മൊബൈലില്‍ നാട്ടില്‍ നിന്ന് ബന്ധുക്കളുടെയും കൂട്ടുകാരുടെയും വിളികള്‍..അങ്ങനെ ഉറങ്ങിയപ്പോള്‍ മണി ഒന്ന്...മൊബൈലില്‍ മറക്കാതെ 5 മണിക്ക് അലാറം വെച്ചു.

രാവിലെ തന്നെ എണീറ്റ്‌.. ജനലില്‍ കൂടെ പുറത്തേക്കു നോക്കിയപ്പോ പള്ളി പെരുന്നാളിന് ആളുകള്‍ പോകുന്നത് പോലെ റോഡ്‌ നിറച്ചും ആളുകള്‍ കടല്‍ പുറത്തേക്കു പൊയ്ക്കൊണ്ടിരിക്കുന്നു...തിരക്ക് പിടിച്ചു കുട്ടികളെ വിളിച്ചു എഴുന്നേല്‍പ്പിച്ചു ... 5.30 മണിയോടെ ഞങ്ങളും കടപ്പുറത്ത് എത്തി. ആഹാ, അവിടെ ചെന്നപ്പോ ഇന്നലെ കണ്ടതിനേക്കാള്‍ ഇരട്ടി ആളുകള്‍. നില്ക്കാന്‍ പോലും സ്ഥലം ഇല്ല. എവിടേം ഇരുട്ട്..സമയം 5.30 ആണെന്ന് ഓര്‍ക്കണം. പിന്നെ ഒരു ഗുണം ഉണ്ട് ഒരേ സ്ഥലത്ത് തന്നെ നിന്നാല്‍ മതി. ഇന്നലെ നോക്കിയത് പടിഞ്ഞാറേക്ക്‌ ആണെങ്കില്‍ ഇന്ന് കിഴക്കോട്ടു..നോട്ടം മാത്രം മാറ്റിയാല്‍ മതി. ഒരു കണക്കിന് ഞങ്ങള്‍ വലിഞ്ഞു ഒരു മതില് മുകളില്‍ കയറി പറ്റി. നാനാ ജാതി ആളുകള്‍ ഉണ്ട് അവിടെ. ഉറങ്ങി കിടക്കുന്ന കൊച്ചു കുട്ടികളെ വരെ തോളിലിട്ടു അമ്മമാര്‍ ഉണ്ട്. പല ഭാഷകള്‍..മിക്കവരുടെ കൈയ്യിലും കാമറകള്‍ ഉണ്ട്..ചിലരുടെ കൈയ്യില്‍ vedeo യും.

എല്ലാവരും ആകാംഷയോടെ ആകാശം നോക്കി നില്‍ക്കുന്നു...ആ ഒരു ഫീലിംഗ് തന്നെ ഒരു വല്ലാത്ത effect തന്നു
... പുള്ളിക്കാരന്‍ ക്യാമറ ഒക്കെ റെഡി ആക്കി വെച്ചു നില്‍ക്കുക ആണ്.. ഞാന്‍ ആണ് വളരെ comfortable ആയിട്ട് ഒരു മതിലിന്റെ മുകളില്‍ കയറി ഇരിക്കുന്നത്..കുട്ടികള്‍ രണ്ടും എന്റെ അടുത്ത് എന്നെ തൊട്ടു കൊണ്ട് നില്‍ക്കുന്നു...സമയം ആറ്. ഉദയം ഇപ്പോഴാണ് എന്നാണ് അറിഞ്ഞത്‌. ചെറിയ ഒരു ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറം ആകാശത്ത് കണ്ടു തുടങ്ങി..പുതു വര്‍ഷത്തിലെ പുത്തന്‍ പ്രഭാതം പൊട്ടി വിരിയുന്നത് കാണാന്‍ എല്ലാരും നെഞ്ഞിടിപ്പോടെ ഒരേ സ്ഥലത്തേക്ക് നോക്കി നില്‍ക്കുന്നു...


സമയം കടന്നു പോയി..ഒന്നും സംഭവിച്ചില്ല...!!!! പതിയെ ചുവപ്പ് നിറം മായാന്‍ തുടങ്ങി...അപ്പോഴേക്കും സമയം 6.15 ആയി. പതിയെ കാര്യം എല്ലാര്ക്കും പിടികിട്ടി തുടങ്ങി...ഇന്നും കാര്‍ മേഘം തന്നെ വില്ലന്‍..!! സമയം 6.30 ഇപ്പോഴും സൂര്യനെ കാണാനേ ഇല്ല...പുള്ളി അങ്ങനെ ന്യൂ ഇയര്‍ നു എല്ലാരേം ഒന്ന് കബളിപ്പിച്ചു എവിടെയോ മറഞ്ഞിരിക്കുന്നു...!!! അപ്പോഴേക്കും ജനങ്ങള്‍ പതിയെ പിരിഞ്ഞു തുടങ്ങി..ഞങ്ങള്‍ നാല് പേരും വളരെ നിരാശയില്‍ ആയി..ഇവിടെ വരെ വന്നിട്ടും ഒന്നും കണ്ടില്ല, അസ്തമയവും ഇല്ല, ഉദയവും ഇല്ല...!!!

പക്ഷെ, ഞങ്ങളെ അതിശയിപ്പിച്ച ഒരു സംഗതി കണ്ടു...മറ്റാരുടെയും മുഖത്ത് അത്ര വലിയ നിരാശ ഒന്ന് കണ്ടില്ല..ഒരു പക്ഷെ ഇവിടെ ഉദയം അങ്ങനെ എന്നും കാണാന്‍ പറ്റുന്ന ഒരു കാര്യം അല്ലായിരിക്കാം...ആവോ അറിയില്ല. പിന്നെ ഞങ്ങള്‍ വിവേകാനന്ദ പാറ വരെ പോയി..അവിടേക്ക് 7.45 നു ആരംഭിക്കുന്ന ബോട്ട് സര്‍വീസ് നു 6.30 മുതലേ നീണ്ട ക്യൂ. ..! അത്രത്തോളം വന്നിട്ട് ഒന്ന് കാണാതെ മടങ്ങാന്‍ മനസ്സ് സമ്മതിക്കാതെ ഇരുന്നത് കൊണ്ട് 3 മണിക്കൂര്‍ സമയം കളഞ്ഞു അവിടെ വരെ പോയി വന്നു. ഉച്ചയോടെ കന്യാകുമാരിയില്‍ അതി ശക്തിയായ മഴ തുടങ്ങി...തമിഴ്നാട്ടില്‍ മഴ പെയ്താല്‍ ഉള്ള അവസ്ഥ അറിയാലോ..ഒരു പാത്രത്തില്‍ വെള്ളം വീഴുന്നത് പോലെ ഇരിക്കും, എവിടേക്കും ഒഴുകി പോവില്ല...ഞങ്ങള്‍ മടങ്ങി..

ഇതോടൊപ്പം ഞങ്ങള്‍ ഉറക്കം കളഞ്ഞു കാത്തിരുന്നു എടുത്ത കന്യാകുമാരിയിലെ പ്രഭാതത്തിന്റെ ചിത്രം ഇടുന്നു...അതോടൊപ്പം എന്റെ എല്ലാ ബൂലോക കൂട്ടുകാര്‍ക്കും എന്റെ നവ വത്സര ആശംസകള്‍! എന്റെ കാര്യം പോയിക്കിട്ടി എന്നാണ് തോന്നുന്നത്..തുടക്കമേ നിരാശയില്‍ ആണ്...ഹി ഹി.

Thursday, November 4, 2010

വിശ്വസിക്കുമോ...?

രണ്ടു മൂന്നു ദിവസമായി വളരെ അധികം തിരക്ക് പിടിച്ച ജോലിയില്‍ ആയിരുന്നു ഞാന്‍. ഞങ്ങളുടെ ശമ്പള വര്‍ധന വന്നത് പ്രമാണിച്ച് മൂന്നു കൊല്ലത്തെ ശമ്പള കുടിശിഖ റിലീസ് ചെയ്യുന്ന തിരക്കില്‍ ആയിരുന്നു. അപ്പോഴാണ്‌ മൊബൈലില്‍ ഒരു കാള്‍ വരുന്നത് കണ്ടത്. 'gauri calling..' ഒരു നിമിഷം സന്തോഷവും, അടുത്ത നിമിഷം ഞെട്ടലും ഉണ്ടായി.. എന്തായാലും കാള്‍ ഞാന്‍ എടുത്തില്ല. അല്ലെങ്കിലും തിരക്ക് തലയില്‍ കയറിയാല്‍ ആദ്യം ഞാന്‍ അവഗണിക്കുന്നത് എന്റെ മൊബൈലിനെ ആണ്...കൂട്ടുകാരോടല്ലേ കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവൂ...തിരക്ക് ഒഴിവാകുമ്പോ വിളിക്കാം എന്ന് മനസ്സില്‍ കുറിച്ചിട്ടു.

സന്തോഷം ഉണ്ടായത്, അവള്‍ വിളിച്ചിട്ട് ഏകദേശം ഒരു ആറ് മാസം ആയി കാണും. വിശേഷങ്ങള്‍ അറിഞ്ഞിട്ടും അത്രയും കാലം തന്നെ ആയി.. എന്നാല്‍ സംസാരിച്ചു തുടങ്ങുമ്പോഴേക്കും ഞങ്ങള്‍ വിശേഷങ്ങള്‍ അന്യോന്യം പറഞ്ഞു ഗാപ്‌ തീര്‍ക്കുകയാണ് പതിവ്. പക്ഷെ ഞെട്ടല്‍ ഉണ്ടായത് മറ്റൊരു കാര്യം ഓര്‍ത്തിട്ടാണ്. തലേ ദിവസം രാവിലെ ഓഫീസിലേക്ക് വരുമ്പോ മനസ്സില്‍ പെട്ടെന്ന് തോന്നി..ഗൌരിയുടെ വിശേഷങ്ങള്‍ അറിഞ്ഞിട്ടു കുറെ നാള്‍ ആയല്ലോ, ഇനി മൊബൈല്‍ നമ്പര്‍ എങ്ങാനും മാറി കാണുമോ എന്നൊക്കെ വെറുതെ മനസ്സില്‍ തോന്നിയിരുന്നു...അങ്ങനെ തന്നെ ആ ചിന്ത വിട്ടു കളയുകയും ചെയ്തു. അവളെ പറ്റി അതിനു മുന്‍പോ അതോ മാസങ്ങള്‍ക്ക് മുന്‍പോ ഞാന്‍ ഓര്‍ത്തിട്ടേ ഇല്ല...പല വിധ തിരക്കുകള്‍ക്കിടയില്‍ നിറം മങ്ങി പോയ ഒരു ബന്ധം ആയിരുന്നു ഞങ്ങളുടേത്..പിന്നെ എന്തെ, ഇന്നലെ ഞാന്‍ ഓര്‍ത്തു..അവള്‍ കൃത്യമായി ഇന്ന് വിളിക്കുകയും ചെയ്തു...? ഈ ഒരു മാസത്തിനിടയില്‍ ഇത് എന്റെ മൂന്നാമത്തെ അനുഭവം ആണ്!!

പണ്ട് ടി വി യില്‍ infontainment അവതരിപ്പിച്ചിരുന്ന ഒരു ലേഡി ഉണ്ടായിരുന്നു. എന്റെ പ്രായം ആണ്. രേഖ മേനോന്‍ എന്നാണ് പേര്. എനിക്ക് ഏറെ ഇഷ്ടമായിരുന്നു അവളുടെ പ്രോഗ്രാംസ്.ഒരു ക്വിസ് പ്രോഗ്രാം ആയിരുന്നു അത്. ഏതാണ്ട് മൂന്നു വര്ഷം മുന്നേ ആയിരിക്കണം ആ പ്രോഗ്രാം. വളരെ ലൂസ്‌ ആയിട്ട് ഡ്രസ്സ്‌ ചെയ്യുന്ന ഒരു ലേഡി ആയിരുന്നു അവര്‍.അവരുടെ ചടുലമായ സംഭാഷണം ആണ് എനിക്കേറെ പ്രിയം.. her individuality sparkles in her careless style!! കഴിഞ്ഞ ആഴ്ച അടുക്കളയില്‍ എന്തോ ചെയ്തു കൊണ്ടിരുന്നപ്പോ വെറുതെ മനസ്സിലേക്ക് രേഖ ഓടി വന്നു.. അവരുടെ പ്രോഗ്രാം, അവരിപ്പോ ഫീല്‍ഡില്‍ ഉണ്ടോ എന്നൊക്കെ ഒരു ചിന്ത ഓടി പോയി.ഒരു പക്ഷെ ഞാന്‍ സ്ഥിരം ടി വി പ്രേക്ഷക അല്ലാത്തത് കൊണ്ടാവും ഇവരെ ഞാന്‍ കാണാറില്ല.ഈ രേഖയെ കുറിച്ച് എനിക്ക് അതിനു മുന്നേ ഇങ്ങനെ ചിന്ത വന്നിട്ടില്ല. അല്ലെങ്കിലും ചിന്തിക്കാന്‍ വേണ്ടുന്ന സംഭവങ്ങള്‍ അല്ലെല്ലോ നിരന്തരം നമ്മുടെ മനസ്സില്‍ ഓടി കൊണ്ടിരിക്കുന്നത്!! പക്ഷെ, ഇതേ രേഖ പിറ്റേ ദിവസം ആരെയോ ഇന്റര്‍വ്യൂ ചെയ്യുന്നതായിട്ട്‌ ഞാന്‍ ടി വിയില്‍ കണ്ടു പകച്ചിരുന്നു പോയി!!

ഇതിനു telepathy എന്ന് കരുതാമോ? എന്നാല്‍ എപ്പോഴും നമ്മള്‍ ചിന്ത്ക്കുകയോ നമ്മളോട് വളരെ അധികം അടുപ്പമുള്ളവരുടെ കാര്യത്തിലോ ഒന്നും ഇങ്ങനെ സംഭവിക്കാറില്ല. ആളുകളുടെ കാര്യത്തില്‍ മാത്രം അല്ല ഈ ചിന്തകള്‍.ഞാന്‍ പതിവായി എന്റെ ഓഫീസില്‍ വരുന്ന ഒരു കച്ചവടക്കാരന്റെ കൈയ്യില്‍ നിന്നും കശുവണ്ടി വാങ്ങി വീട്ടില്‍ കൊണ്ട് വരാറുണ്ട്. ഞങ്ങള്‍ക്ക് നാല് പേര്‍ക്കും വളരെ ഇഷ്ടം ആണ്. അതിനിടെ അദ്ദേഹത്തിനു കോലെസ്ട്രോള്‍ ചെറിയ തോതില്‍ ഉണ്ടെന്നു കണ്ടു പിടിച്ചതില്‍ പിന്നെ നട്സ് വാങ്ങല്‍ ഞാന്‍ നിര്‍ത്തി.ഒരു മൂന്നു മാസമായിട്ടു ഞങ്ങള്‍ കഴിച്ചിട്ടേ ഇല്ല. പണ്ട് മുതലേ അങ്ങനെ ആണ്..ഒരാള്‍ക്ക് കഴിക്കാന്‍ പാടില്ലാത്ത വസ്തു മറ്റുള്ളവരും വീട്ടില്‍ വാങ്ങി കഴിക്കില്ല. ഒരു മോറല്‍ സപ്പോര്‍ട്ട്. അപ്പോഴാണ്‌ നട്സ് കച്ചവടക്കാരന്‍ രണ്ടു ആഴ്ച മുന്നേ ‍ ഓഫീസില്‍ വന്നത്. വാങ്ങിക്കാനും കഴിക്കാനും കൊതി ഉണ്ടായെങ്കിലും വാങ്ങിച്ചില്ല.


പക്ഷെ, അന്ന് വൈകിട്ട് വിശന്നു തളര്‍ന്നു ഏഴേ കാല്‍ മണിക്ക് വീട്ടില്‍ എത്തിയപ്പോ ഡൈനിങ്ങ്‌ ടേബിളില്‍ ഒരു ഗിഫ്റ്റ് ബോക്സില്‍ നിറയെ നട്സ് എന്നെയും കാത്തിരിപ്പുണ്ട്‌ !! ഏതോ client അദ്ദേഹത്തിനു ഗിഫ്റ്റ് കൊടുത്തതാണ്. എനിക്ക് അപ്പൊ ഉണ്ടായ സന്തോഷം പറയണ്ട. ഒരു നിമിഷം കൊണ്ട് ഞാന്‍ ഒരു കൊച്ചു കുട്ടിയായിട്ടു മാറി.


ഇന്ന് രാവിലെയും എന്തെങ്കിലും പോസ്റ്റ്‌ ഇടണമല്ലോ എന്ന ചിന്ത മനസ്സില്‍ വന്നപ്പോ പതിവായി വന്നു എനിക്ക് കമന്റ്‌ ഇടുന്ന അനിയന്‍, ബ്ലോഗ്ഗര്‍ ശ്രീ, കഴിഞ്ഞ പോസ്റ്റില്‍ കമന്റ്‌ ഇട്ടില്ലെല്ലോ എന്ന് വെറുതെ മനസ്സില്‍ തോന്നി. ശരി എങ്കില്‍ ഇന്ന് ശ്രീ പുതിയ പോസ്റ്റ്‌ വല്ലതും ഇട്ട്ടിട്ടുണ്ടോ എന്ന് നോക്കാം എന്ന് കരുതി ഞാന്‍ എന്റെ ബ്ലോഗ്‌ തുറന്നപ്പോ ശ്രീ എന്റെ പോസ്റ്റില്‍ കമന്റ്‌ ഇട്ടിരിക്കുന്നത് കണ്ടു..! ഇതിനൊക്കെ വേണേല്‍ co incidence എന്ന് പറയാം. പക്ഷെ എന്തോ ഇത് എന്നെ ഭയപ്പെടുത്തുന്നു. സമാന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. ആര്‍ക്കെങ്കിലും ഇതേ കുറിച്ച് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ ഇവിടെ പങ്കു വെക്കാം കേട്ടോ...അറിയാന്‍ താല്പര്യം ഉണ്ട്. വീട്ടില്‍ ഇതൊന്നും പറഞ്ഞില്ല..ഇതൊക്കെ നിന്റെ ഓരോ തരം വട്ടുകള്‍ എന്നെ പറയൂ...ഹി ഹി.

ചിലപ്പോ വട്ടു തന്നെ ആവാം. :-)







Sunday, October 10, 2010

ഒരു ഓംലെറ്റിന്റെ കഥ.


വളരെ അധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്..ഞാന്‍ ഒന്‍പതില്‍ പഠിക്കുന്ന കാലത്തുണ്ടായ സംഭവം ആണ് ഇവിടെ ഇപ്പൊ ഓര്‍ക്കുന്നത്.

എന്റെ ചേട്ടന് കല്യാണം കഴിഞ്ഞു ഒരു പാട് നാളുകള്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. പിന്നെ ബോംബെയിലെ പ്രസിദ്ധമായ ഒരു ഹോസ്പിറ്റലില്‍ infertility ചികിത്സ നടത്തി ഒടുക്കം ചേട്ടത്തിയമ്മ ഗര്‍ഭിണി ആയി. പ്രസവവും അവിടെ തന്നെ ആയിരുന്നു. ഇരട്ട കുട്ടികള്‍ ആയിരുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആയിരുന്നു. വീട്ടില്‍ എല്ലാവര്ക്കും ഒരു പാട് സന്തോഷം ആയി...സത്യത്തില്‍ ഇരട്ടി സന്തോഷം ആയി എന്ന് തന്നെ പറയാം.

അങ്ങനെ ഇരിക്കെ, കുട്ടികള്‍ക്ക് 5 വയസ്സായപ്പോള്‍, ആണ്‍കുട്ടി meningitis ബാധിച്ചു മരിച്ചു. എല്ലാവര്ക്കും സഹിക്കാന്‍ ആവാത്ത ഒരു സങ്കടം ആയിപ്പോയി അത്. മരണ വീട്ടിലേക്കു അമ്മ ഞങ്ങളെ കൊണ്ട് പോയി. എല്ലാവരും കരഞ്ഞും പ്രാര്‍ത്ഥിച്ചും ഇരിക്കുന്നു. അടക്കം വൈകുന്നേരം ആയിരുന്നു.

ഉച്ച ആയപ്പോള്‍ എനിക്കും ചേച്ചിക്കും വിശന്നു തുടങ്ങി. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല. അമ്മയാണെങ്കില്‍ ഞങ്ങളെ ശ്രധിക്കുന്നുമില്ല. കുഞ്ഞു മരിച്ച സങ്കടം കാരണം കരഞ്ഞു കരഞ്ഞു ഞങ്ങളുടെ കണ്ണുകള്‍ രണ്ടും വീര്‍ത്തു ചുവന്നിരുന്നു. എന്നാലും വിശപ്പും ഉണ്ട്. എത്ര നേരം ഇങ്ങനെ ഇരിക്കണം?

അവസാനം ഗതി കേട്ട് ചേച്ചി അമ്മയോട് ചോദിച്ചു, ചേച്ചി അന്ന് 10 -ഇല്‍ ആണ്. അമ്മ പറഞ്ഞു അടുത്ത വീട്ടില്‍ ചോറ് വെച്ചിട്ടുണ്ട്. നിങ്ങള്‍ അവിടെ പോയി കഴിച്ചോളാന്‍. പിന്നെ ഒട്ടും സമയം കളയാതെ ഞങ്ങള്‍ രണ്ടും കൂടി അടുത്ത വീട്ടിലേക്കു ചെന്നു. . സാധാരണ ഇങ്ങനെ മരണ വീടുകളില്‍ ഭക്ഷണം തൊട്ടടുത്ത വീടുകളില്‍ സാധനങ്ങള്‍ ഒക്കെ കൊടുത്തു ഒരുക്കാറുണ്ട്. അവിടെ ആളുകള്‍ ചെന്നു കഴിക്കും. പക്ഷെ, ഞങ്ങള്‍ ചെന്ന വീട്ടില്‍ അല്ലായിരുന്നു ചോറ് അറേഞ്ച് ചെയ്തിരുന്നത്. വളരെ അധികം പാവപ്പെട്ട ഒരു വീട്ടിലേക്കാണ് ഞങ്ങള്‍ വിശപ്പ്‌ പ്രാന്തും പിടിച്ചു കേറിചെന്നത്.

അവിടെ അപ്പോള്‍ ഒരു അമ്മയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകന് കോളേജില്‍ ഒക്കെ പഠിക്കുന്ന പ്രായം തോന്നും. ഞങ്ങള്‍ ചെന്നതും ചോറ് ചോദിച്ചു. ആ അമ്മ ഒരു നിമിഷം ഞങ്ങളുടെ മുഖത്തേക്ക് നോക്കി. കരഞ്ഞു വീര്‍ത്ത മുഖവും, പറന്ന തലമുടിയും ഒക്കെ കണ്ടപ്പോ അവര്‍ക്ക് കാര്യം മനസ്സിലായി. . ഇവിടെ ഇരിക്ക് ട്ടോ എന്ന് ഞങ്ങളോട് പറഞ്ഞിട്ട് അവര്‍ വേഗം അടുക്കളയിലേക്കു പോയി.

അമ്മയുടെ പിറകെ മകനും പോയി. അവര്‍ തമ്മില്‍ എന്തോ സംസാരിക്കുന്നത് കണ്ടു.ഞങ്ങള്‍ ചോറും കാത്തു അവിടെ കണ്ട ഒരു ബെഞ്ചില്‍ ഇരുന്നു. മകന്‍ തിരിച്ചു വന്നു, ഞങ്ങള്‍ കുഞ്ഞിന്റെ ആരാ എന്നൊക്കെ ചോദിച്ചു. അതിനിടയില്‍ ആ അമ്മ ധൃതി പിടിച്ചു മുട്ട പൊരിച്ചു. അടുക്കള ഒക്കെ താഴെ നിലത്താണ്. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മാങ്ങാ അച്ചാര്‍ ചോറിലേക്ക്‌ ഇട്ടിട്ടു, മുട്ട പൊരിച്ചതും കൂട്ടി ചോറ് തന്നു.

ഇതെന്തു കറി. എന്ന് മനസ്സില്‍ തോന്നി എങ്കിലും ഞങ്ങള്‍ രണ്ടും ഒന്നും പറഞ്ഞില്ല. അപ്പൊ ആ അമ്മ പറഞ്ഞു, വേറൊന്നും ഇരുപ്പില്ലട്ടോ മക്കളെ എന്ന്. വയറു നിറയെ ഉണ്ടോ എന്ന്. പക്ഷെ, ആ അമ്മയുടെ ഉള്ളില്ലേ സ്നേഹം ഞങ്ങള്‍ അവിടെ അറിഞ്ഞു. വായിലേക്ക് വെച്ച ചോറ് എങ്ങനെ ഇത്ര രുചിയായി എന്ന് ഇപ്പോഴും അറിയില്ല. ആ മുട്ട പൊരിച്ചതിന്റെ സ്വാദ് ഇപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല....വയര്‍ നിറച്ചു ഉണ്ട്, ഞങ്ങള്‍ രണ്ടും തിരിച്ചു പോന്നു.


തിരിച്ചു ഉഷാറായി വന്നു ഞങ്ങള്‍ വീണ്ടും അമ്മയുടെ അരികെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഊണ് കഴിക്കാന്‍ വരാന്‍ വിളിക്കാന്‍ അപ്പച്ചന്‍ വന്നു. ഞങ്ങള്‍ കഴിച്ചു എന്ന് പറഞ്ഞു. നിങ്ങളെ അവിടെ കണ്ടില്ലെല്ലോ എന്ന് അപ്പച്ചന്‍. ഉടന്‍ അമ്മ പറഞ്ഞു അവര്‍ കഴിച്ചതാ.. കഥ അവിടെ തീര്‍ന്നു.


ഇപ്പോള്‍ ആ അമ്മയും മകനും അവിടെ ഉണ്ടോ? ഒരു പക്ഷെ, അന്ന് അവര്‍ക്ക് കഴിക്കാന്‍ വെച്ച ചോറ് ആയിരിക്കും ഞങ്ങള്‍ക്ക് ആ അമ്മയും മകനും തന്നത്. ആ മുട്ട പൊരിച്ചതിന്റെ സ്വാദ് ഇപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല..ആ അമ്മയെയും മകനെയും. അവര്‍ ആരായിരുന്നു? ഞാന്‍ അന്വേഷിച്ചിട്ടേ ഇല്ല. അന്ന് അതിനുള്ള വക തിരിവൊന്നും ഇല്ലായിരുന്നു. പിന്നീട് എപ്പോഴോ ആണ് ഞങ്ങള്‍ക്ക് മനസ്സിലായത്‌ ഞങ്ങള്‍ അന്ന് വീട് തെറ്റിയാണ് ഉണ്ണാന്‍ ചെന്നത് എന്ന്. എന്നാലും വിശക്കുന്നവനു ഭക്ഷണം കൊടുക്കണം എന്ന ഒരു വലിയ പാഠം അന്ന് ഞാന്‍ എങ്ങനെയോ പഠിച്ചു...അതിലെ നന്മയും.

ഈ പോസ്റ്റ്‌ എനിക്ക് അറിയാത്ത ആ അമ്മയ്ക്കും മകനും സമര്‍പ്പിക്കുന്നു...വര്‍ഷങ്ങള്‍ക്കു ശേഷവും അവരെ മനസ്സില്‍ കൊണ്ട് നടന്ന എന്റെ നന്ദിയും ഇവിടെ അവര്‍ക്ക്.....!!!