Monday, January 31, 2011

ശീലിച്ചു പോയ വട്ടുകള്‍..

മൂന്നു നാല് മാസങ്ങള്‍ക്ക് മുന്നേ, ഒരു ദിവസം ഞങ്ങള്‍ 4 പേരും കൂടി ഒബരോണ്‍ മാളില്‍ പോയി. വളരെ ആകസ്മികമായിട്ടു അവിടെ വെച്ച് എന്റെ ഒരു വര്ഷം സീനിയര്‍ ആയിട്ട് സ്കൂളില്‍ പഠിച്ച ലാലിയെ കണ്ടു മുട്ടി. എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ലേഖയുടെ കസിന്‍ ആയിരുന്നു ഈ കുട്ടി. ഞാന്‍ ഒന്‍പതില്‍ എത്തിയപ്പോ ലാലി പത്തു കടന്നു സ്കൂളില്‍ നിന്ന് പോയി. അതിനു ശേഷം ഇത് വരെ നേരില്‍ കണ്ടിരുന്നില്ല. കത്തിലൂടെ അല്‍പ കാലം കൂടി ഞങ്ങള്‍ ബന്ധം പുലര്‍ത്തിയിരുന്നു.


എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടിട്ടും ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റി എന്നത് തന്നെ അത്ഭുതം! എന്നെ കണ്ട സന്തോഷത്തില്‍ ലാലി കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെയും മകനെയും പരിചയപ്പെടുത്തി. തിരിച്ചു ഞാനും എന്റെ കുടുംബത്തിനെ പരിചയപ്പെടുത്തി ഒരു 5 മിനിറ്റ് സംസാരിച്ചു, അവള്‍ പാലാരിവട്ടം ആണ് താമസം എന്ന് പറഞ്ഞു. പരസ്പരം മൊബൈല്‍ ഫോണ്‍ നമ്പറും കൈമാറി ഞങ്ങള്‍ പിരിഞ്ഞു.

അതിനടുത്ത ആഴ്ച ഞാന്‍ ഒരു മീറ്റിംഗില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ എന്റെ മൊബൈലില്‍ ലാലിയുടെ കാള്‍ വന്നു. എടുക്കാന്‍ നിവൃത്തിയില്ലാത്തത് കൊണ്ട് ഞാന്‍ അത് സൈലന്റ് മോഡിലേക്ക് ഇട്ടു.തൊട്ടു അടുത്ത ദിവസവും അവളുടെ കാള്‍ വന്നു...അന്ന് ഞാന്‍ സീറ്റില്‍ ഉണ്ടായിരുന്നില്ല, തിരിച്ചു വന്നപ്പോ missed കണ്ടു. എന്ത് കൊണ്ടോ എനിക്ക് അവളെ തിരിച്ചു വിളിക്കാന്‍ തോന്നിയില്ല. പ്രത്യേകിച്ച് കാരണമൊന്നും എനിക്ക് പറയാനും അറിയില്ല, പക്ഷെ, എന്തോ വര്‍ഷങ്ങള്‍ക്കു മുന്നേ മുറിഞ്ഞ ഒരു ബന്ധം കൂട്ടിച്ചേര്‍ക്കാന്‍ മനസ്സിന് വല്ലാത്ത ഒരു മടുപ്പ് തോന്നി.

രണ്ടു തവണ വിളിച്ചിട്ടും ഞാന്‍ respond ചെയ്യാതിരുന്നത് കൊണ്ട് ഇനി അവള്‍ വിളിക്കില്ല എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. പക്ഷെ എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട്, വീണ്ടും അവള്‍ വിളിച്ചു. അപ്പോഴേക്കും ഞാന്‍ മനസ്സ് കൊണ്ട് തീരുമാനമെടുത്തിരുന്നു , ഇനിയും അവളുമായിട്ട് പുതിയ ഒരു കൂട്ടുകെട്ട് സ്ഥാപിക്കാന്‍ വയ്യ, എനിക്ക് ആണെങ്കില്‍ ഓഫീസ് ടൈമില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തീരെ കുറവും ആണ്. ഉള്ള കൂട്ടുകാരെ തന്നെ വിളിക്കാന്‍ നേരവും കിട്ടുന്നില്ല.

എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവള്‍ എന്നെ നിരന്തരം ഫോണില്‍ വിളിച്ചു കൊണ്ടിരുന്നു..അവളുടെ നമ്പര്‍ കാണുമ്പോള്‍ എല്ലാം ഞാന്‍ ഫോണ്‍ സൈലന്റ് ഇല്‍ ഇട്ടു കൊണ്ടിരുന്നു. ഞാന്‍ വിചാരിച്ചു എന്ത് കൊണ്ട് ഇവള്‍ എന്റെ നമ്പര്‍ തെറ്റി എന്ന് കരുതുന്നില്ല? എന്ത് കൊണ്ട് ഞാന്‍ സിം മാറി എന്ന് കരുതുന്നില്ല എന്നൊക്കെ ആലോചിച്ചു. അവള്‍ ഇതിനിടയില്‍ എന്നെ ഒരു 25 തവണ വിളിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തില്ല. അത് പോലെ തന്നെ ഒരിക്കല്‍ പോലും അവളുടെ കാള്‍ കട്ട്‌ ചെയ്തും ഇല്ല.

അതിനിടെ 3 ആഴ്ച മുന്നേ ഒരു ദിവം അവളുടെ കാള്‍ വരുമ്പോ ഞാന്‍ auditors ന്റെ കൂടെ ഇരിക്കയായിരുന്നു. കാള്‍ അവളുടെ ആണെന്ന് മനസ്സിലായതും ഞാന്‍ കട്ട്‌ ചെയ്തു. പിന്നീട് അതെ കുറിച്ച് ഓര്‍ത്തതും ഇല്ല. പക്ഷെ അതിനു ശേഷം അവളുടെ വിളികള്‍ വന്നിട്ടില്ല..ഒരിക്കല്‍ പോലും, അബദ്ധത്തില്‍ പോലും!!! അവളുടെ വിളികള്‍ വരാതെ ആയപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. പതിവിനു പകരം ഞാന്‍ അവസാനത്തെ തവണ അവളുടെ കാള്‍ കട്ട്‌ ചെയ്യുക ആണല്ലോ ഉണ്ടായത് എന്ന്.

ഇപ്പോള്‍ ഈ ഇടപാടുകള്‍ നടന്നിട്ട് ഒരു 20 ദിവസം എങ്കിലും ആയി കാണും. ഇനിയും അവള്‍ വിളിക്കും എന്ന് ഞാന്‍ കരുതുന്നില്ല. വേണമെങ്കില്‍ എനിക്ക് തിരിച്ചു വിളിക്കാമല്ലോ? പക്ഷെ ഞാന്‍ വിളിക്കില്ല, അവള്‍ എന്നെ വിളിക്കുന്നില്ലല്ലോ എന്ന മനസ്താപവും ഉണ്ട്. വല്ലാത്ത അസുഖം തന്നെ അല്ലെ ഇത്?ഇനിയും അവള്‍ വിളിക്കും അപ്പൊ എനിക്ക് സംസാരിക്കാമല്ലോ കൂട്ടുകാരിയോട് എന്ന് പറഞ്ഞു ആരും ആശ്വസിപ്പിക്കണ്ട ട്ടോ..

അവള്‍ ഇനിയും വിളിച്ചാലും....ഞാന്‍ ഫോണ്‍ എടുക്കില്ല..!!! പക്ഷെ അവളുടെ ഫോണ്‍ കാള്‍ വന്നിരുന്നപ്പോള്‍ ഞാന്‍ അവളെ ഓര്‍ത്തിരുന്നു...ഇപ്പൊ അവളെ മിസ്സ്‌ ചെയ്യുന്നു..

ഇത് പോലുള്ള വട്ടു നിങ്ങള്‍ക്കും ഉണ്ടോ? ഇത് പോലെ ആരെങ്കിലും തുടരെ ശല്യപ്പെടുത്തിയിട്ടും തിരിഞ്ഞു നോക്കാതെ ഇരുന്നിട്ട് അവര്‍ ഇനി ഒരിക്കലും വരാതെ ആകുമ്പോ സങ്കടപ്പെടുന്ന സ്വഭാവം? അതോ നമ്മള്‍ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ അല്ലെ? അവരെ നമ്മള്‍ മിസ്സ്‌ ചെയ്യുന്നു എന്നത് പോലും അവരെ അറിയിക്കാതെ മനസ്സില്‍ മാത്രം ഒതുക്കുന്ന പാവങ്ങളല്ലേ സത്യത്തില്‍ നമ്മള്‍?

Sunday, January 9, 2011

കാത്തിരുന്ന പ്രഭാതം...!!!


ഇത്തവണ ന്യൂ ഇയര്‍ ശനിയാഴ്ച ആയതു ഉപകാരം ആയി. തലേ ദിവസത്തെ 31 ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു RH ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അതിനു കരുണാകരനെ വേണം നന്ദി പറയാന്‍. ക്രിസ്മസ് പ്രമാണിച്ച് 24 നാണ് RH കരുതി വെച്ചിരുന്നത്. അന്ന് പൊതു അവധി ആയിക്കിട്ടിയത് കൊണ്ട് Dec 31 ലേക്ക് RH എടുത്തു. മൂന്നു ദിവസം അടുപ്പിച്ചു കിട്ടിയപ്പോ എവിടെക്കെങ്കിലും പോയാലോ എന്ന പദ്ധതി ഇട്ടു. ക്രിസ്മസിന് നാട്ടില്‍ പോയതാണ്. അങ്ങനെ കുട്ടികളെയും കൂട്ടി കന്യാകുമാരി, കോവളം, പൊന്മുടി അങ്ങനെ ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്തു.

വീടും പട്ടികളെയും, ചെടികളെയും ഒക്കെ അയല്‍ക്കാരെ ഏല്‍പ്പിച്ചു വെള്ളിയാഴ്ച വെളിപ്പിനു ഞങ്ങള്‍ സ്ഥലം വിട്ടു. വൈകിട്ട് സണ്‍ സെറ്റ് കാണാന്‍ കന്യാകുമാരിയില്‍ എത്തണം അതായിരുന്നു പ്ലാന്‍. ഞങ്ങളുടെ കാറില്‍ തന്നെ യാത്ര. ഉദ്ദേശിച്ചത് പോലെ തന്നെ നാല് മണിയായപ്പോള്‍ കന്യാകുമാരിയില്‍ എത്തി. ഹോട്ടല്‍ റൂമില്‍ സാധനങ്ങള്‍ ഇറക്കി വെക്കാന്‍ കൂടി മെനക്കെടാതെ ഞങ്ങള്‍ നേരെ കടല്‍ തീരത്തേക്ക് പോയി.


Dec 31st ആയതു കൊണ്ട് നല്ല തിരക്ക്..ബീച്ചില്‍ കുറെ നേരം അലഞ്ഞു തിരിഞ്ഞു നടന്നപ്പോഴേക്കും അസ്തമയത്തിനു സമയം ആയി..ഏറ്റം നല്ല സ്ഥലത്ത് തന്നെ നിന്ന് കൊണ്ട് കാണണം എന്നാ വാശിയില്‍ സണ്‍ സെറ്റ് വ്യൂ tower ഇല്‍ തന്നെ കയറി. നല്ല കടല്‍ കാറ്റ്.. പടിഞ്ഞാറോട്ട് നോക്കി വായും പൊളിച്ചു നിന്നത് തന്നെ മിച്ചം..സണ്‍ സെറ്റ് കാണാന്‍ പറ്റിയില്ല..കാര്‍ മേഘം വന്നു മറച്ചു. അലപം നിരാശയോടെ എല്ലാരും 6.30 മണി വരെ നോക്കി നിന്നിട്ട് പിരിഞ്ഞു..

രാത്രി കിടക്കാന്‍ നേരം ഹോട്ടല്‍ കാരോട് അനേഷിച്ചു ഉദയം എപ്പോള്‍ എന്ന് അറിഞ്ഞു വെച്ച്.. ഉറങ്ങാന്‍ കിടന്നു..അങ്ങനെ കിടക്കാന്‍ പറ്റില്ലെല്ലോ...TV യില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍, മൊബൈലില്‍ നാട്ടില്‍ നിന്ന് ബന്ധുക്കളുടെയും കൂട്ടുകാരുടെയും വിളികള്‍..അങ്ങനെ ഉറങ്ങിയപ്പോള്‍ മണി ഒന്ന്...മൊബൈലില്‍ മറക്കാതെ 5 മണിക്ക് അലാറം വെച്ചു.

രാവിലെ തന്നെ എണീറ്റ്‌.. ജനലില്‍ കൂടെ പുറത്തേക്കു നോക്കിയപ്പോ പള്ളി പെരുന്നാളിന് ആളുകള്‍ പോകുന്നത് പോലെ റോഡ്‌ നിറച്ചും ആളുകള്‍ കടല്‍ പുറത്തേക്കു പൊയ്ക്കൊണ്ടിരിക്കുന്നു...തിരക്ക് പിടിച്ചു കുട്ടികളെ വിളിച്ചു എഴുന്നേല്‍പ്പിച്ചു ... 5.30 മണിയോടെ ഞങ്ങളും കടപ്പുറത്ത് എത്തി. ആഹാ, അവിടെ ചെന്നപ്പോ ഇന്നലെ കണ്ടതിനേക്കാള്‍ ഇരട്ടി ആളുകള്‍. നില്ക്കാന്‍ പോലും സ്ഥലം ഇല്ല. എവിടേം ഇരുട്ട്..സമയം 5.30 ആണെന്ന് ഓര്‍ക്കണം. പിന്നെ ഒരു ഗുണം ഉണ്ട് ഒരേ സ്ഥലത്ത് തന്നെ നിന്നാല്‍ മതി. ഇന്നലെ നോക്കിയത് പടിഞ്ഞാറേക്ക്‌ ആണെങ്കില്‍ ഇന്ന് കിഴക്കോട്ടു..നോട്ടം മാത്രം മാറ്റിയാല്‍ മതി. ഒരു കണക്കിന് ഞങ്ങള്‍ വലിഞ്ഞു ഒരു മതില് മുകളില്‍ കയറി പറ്റി. നാനാ ജാതി ആളുകള്‍ ഉണ്ട് അവിടെ. ഉറങ്ങി കിടക്കുന്ന കൊച്ചു കുട്ടികളെ വരെ തോളിലിട്ടു അമ്മമാര്‍ ഉണ്ട്. പല ഭാഷകള്‍..മിക്കവരുടെ കൈയ്യിലും കാമറകള്‍ ഉണ്ട്..ചിലരുടെ കൈയ്യില്‍ vedeo യും.

എല്ലാവരും ആകാംഷയോടെ ആകാശം നോക്കി നില്‍ക്കുന്നു...ആ ഒരു ഫീലിംഗ് തന്നെ ഒരു വല്ലാത്ത effect തന്നു
... പുള്ളിക്കാരന്‍ ക്യാമറ ഒക്കെ റെഡി ആക്കി വെച്ചു നില്‍ക്കുക ആണ്.. ഞാന്‍ ആണ് വളരെ comfortable ആയിട്ട് ഒരു മതിലിന്റെ മുകളില്‍ കയറി ഇരിക്കുന്നത്..കുട്ടികള്‍ രണ്ടും എന്റെ അടുത്ത് എന്നെ തൊട്ടു കൊണ്ട് നില്‍ക്കുന്നു...സമയം ആറ്. ഉദയം ഇപ്പോഴാണ് എന്നാണ് അറിഞ്ഞത്‌. ചെറിയ ഒരു ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറം ആകാശത്ത് കണ്ടു തുടങ്ങി..പുതു വര്‍ഷത്തിലെ പുത്തന്‍ പ്രഭാതം പൊട്ടി വിരിയുന്നത് കാണാന്‍ എല്ലാരും നെഞ്ഞിടിപ്പോടെ ഒരേ സ്ഥലത്തേക്ക് നോക്കി നില്‍ക്കുന്നു...


സമയം കടന്നു പോയി..ഒന്നും സംഭവിച്ചില്ല...!!!! പതിയെ ചുവപ്പ് നിറം മായാന്‍ തുടങ്ങി...അപ്പോഴേക്കും സമയം 6.15 ആയി. പതിയെ കാര്യം എല്ലാര്ക്കും പിടികിട്ടി തുടങ്ങി...ഇന്നും കാര്‍ മേഘം തന്നെ വില്ലന്‍..!! സമയം 6.30 ഇപ്പോഴും സൂര്യനെ കാണാനേ ഇല്ല...പുള്ളി അങ്ങനെ ന്യൂ ഇയര്‍ നു എല്ലാരേം ഒന്ന് കബളിപ്പിച്ചു എവിടെയോ മറഞ്ഞിരിക്കുന്നു...!!! അപ്പോഴേക്കും ജനങ്ങള്‍ പതിയെ പിരിഞ്ഞു തുടങ്ങി..ഞങ്ങള്‍ നാല് പേരും വളരെ നിരാശയില്‍ ആയി..ഇവിടെ വരെ വന്നിട്ടും ഒന്നും കണ്ടില്ല, അസ്തമയവും ഇല്ല, ഉദയവും ഇല്ല...!!!

പക്ഷെ, ഞങ്ങളെ അതിശയിപ്പിച്ച ഒരു സംഗതി കണ്ടു...മറ്റാരുടെയും മുഖത്ത് അത്ര വലിയ നിരാശ ഒന്ന് കണ്ടില്ല..ഒരു പക്ഷെ ഇവിടെ ഉദയം അങ്ങനെ എന്നും കാണാന്‍ പറ്റുന്ന ഒരു കാര്യം അല്ലായിരിക്കാം...ആവോ അറിയില്ല. പിന്നെ ഞങ്ങള്‍ വിവേകാനന്ദ പാറ വരെ പോയി..അവിടേക്ക് 7.45 നു ആരംഭിക്കുന്ന ബോട്ട് സര്‍വീസ് നു 6.30 മുതലേ നീണ്ട ക്യൂ. ..! അത്രത്തോളം വന്നിട്ട് ഒന്ന് കാണാതെ മടങ്ങാന്‍ മനസ്സ് സമ്മതിക്കാതെ ഇരുന്നത് കൊണ്ട് 3 മണിക്കൂര്‍ സമയം കളഞ്ഞു അവിടെ വരെ പോയി വന്നു. ഉച്ചയോടെ കന്യാകുമാരിയില്‍ അതി ശക്തിയായ മഴ തുടങ്ങി...തമിഴ്നാട്ടില്‍ മഴ പെയ്താല്‍ ഉള്ള അവസ്ഥ അറിയാലോ..ഒരു പാത്രത്തില്‍ വെള്ളം വീഴുന്നത് പോലെ ഇരിക്കും, എവിടേക്കും ഒഴുകി പോവില്ല...ഞങ്ങള്‍ മടങ്ങി..

ഇതോടൊപ്പം ഞങ്ങള്‍ ഉറക്കം കളഞ്ഞു കാത്തിരുന്നു എടുത്ത കന്യാകുമാരിയിലെ പ്രഭാതത്തിന്റെ ചിത്രം ഇടുന്നു...അതോടൊപ്പം എന്റെ എല്ലാ ബൂലോക കൂട്ടുകാര്‍ക്കും എന്റെ നവ വത്സര ആശംസകള്‍! എന്റെ കാര്യം പോയിക്കിട്ടി എന്നാണ് തോന്നുന്നത്..തുടക്കമേ നിരാശയില്‍ ആണ്...ഹി ഹി.

Thursday, November 4, 2010

വിശ്വസിക്കുമോ...?

രണ്ടു മൂന്നു ദിവസമായി വളരെ അധികം തിരക്ക് പിടിച്ച ജോലിയില്‍ ആയിരുന്നു ഞാന്‍. ഞങ്ങളുടെ ശമ്പള വര്‍ധന വന്നത് പ്രമാണിച്ച് മൂന്നു കൊല്ലത്തെ ശമ്പള കുടിശിഖ റിലീസ് ചെയ്യുന്ന തിരക്കില്‍ ആയിരുന്നു. അപ്പോഴാണ്‌ മൊബൈലില്‍ ഒരു കാള്‍ വരുന്നത് കണ്ടത്. 'gauri calling..' ഒരു നിമിഷം സന്തോഷവും, അടുത്ത നിമിഷം ഞെട്ടലും ഉണ്ടായി.. എന്തായാലും കാള്‍ ഞാന്‍ എടുത്തില്ല. അല്ലെങ്കിലും തിരക്ക് തലയില്‍ കയറിയാല്‍ ആദ്യം ഞാന്‍ അവഗണിക്കുന്നത് എന്റെ മൊബൈലിനെ ആണ്...കൂട്ടുകാരോടല്ലേ കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവൂ...തിരക്ക് ഒഴിവാകുമ്പോ വിളിക്കാം എന്ന് മനസ്സില്‍ കുറിച്ചിട്ടു.

സന്തോഷം ഉണ്ടായത്, അവള്‍ വിളിച്ചിട്ട് ഏകദേശം ഒരു ആറ് മാസം ആയി കാണും. വിശേഷങ്ങള്‍ അറിഞ്ഞിട്ടും അത്രയും കാലം തന്നെ ആയി.. എന്നാല്‍ സംസാരിച്ചു തുടങ്ങുമ്പോഴേക്കും ഞങ്ങള്‍ വിശേഷങ്ങള്‍ അന്യോന്യം പറഞ്ഞു ഗാപ്‌ തീര്‍ക്കുകയാണ് പതിവ്. പക്ഷെ ഞെട്ടല്‍ ഉണ്ടായത് മറ്റൊരു കാര്യം ഓര്‍ത്തിട്ടാണ്. തലേ ദിവസം രാവിലെ ഓഫീസിലേക്ക് വരുമ്പോ മനസ്സില്‍ പെട്ടെന്ന് തോന്നി..ഗൌരിയുടെ വിശേഷങ്ങള്‍ അറിഞ്ഞിട്ടു കുറെ നാള്‍ ആയല്ലോ, ഇനി മൊബൈല്‍ നമ്പര്‍ എങ്ങാനും മാറി കാണുമോ എന്നൊക്കെ വെറുതെ മനസ്സില്‍ തോന്നിയിരുന്നു...അങ്ങനെ തന്നെ ആ ചിന്ത വിട്ടു കളയുകയും ചെയ്തു. അവളെ പറ്റി അതിനു മുന്‍പോ അതോ മാസങ്ങള്‍ക്ക് മുന്‍പോ ഞാന്‍ ഓര്‍ത്തിട്ടേ ഇല്ല...പല വിധ തിരക്കുകള്‍ക്കിടയില്‍ നിറം മങ്ങി പോയ ഒരു ബന്ധം ആയിരുന്നു ഞങ്ങളുടേത്..പിന്നെ എന്തെ, ഇന്നലെ ഞാന്‍ ഓര്‍ത്തു..അവള്‍ കൃത്യമായി ഇന്ന് വിളിക്കുകയും ചെയ്തു...? ഈ ഒരു മാസത്തിനിടയില്‍ ഇത് എന്റെ മൂന്നാമത്തെ അനുഭവം ആണ്!!

പണ്ട് ടി വി യില്‍ infontainment അവതരിപ്പിച്ചിരുന്ന ഒരു ലേഡി ഉണ്ടായിരുന്നു. എന്റെ പ്രായം ആണ്. രേഖ മേനോന്‍ എന്നാണ് പേര്. എനിക്ക് ഏറെ ഇഷ്ടമായിരുന്നു അവളുടെ പ്രോഗ്രാംസ്.ഒരു ക്വിസ് പ്രോഗ്രാം ആയിരുന്നു അത്. ഏതാണ്ട് മൂന്നു വര്ഷം മുന്നേ ആയിരിക്കണം ആ പ്രോഗ്രാം. വളരെ ലൂസ്‌ ആയിട്ട് ഡ്രസ്സ്‌ ചെയ്യുന്ന ഒരു ലേഡി ആയിരുന്നു അവര്‍.അവരുടെ ചടുലമായ സംഭാഷണം ആണ് എനിക്കേറെ പ്രിയം.. her individuality sparkles in her careless style!! കഴിഞ്ഞ ആഴ്ച അടുക്കളയില്‍ എന്തോ ചെയ്തു കൊണ്ടിരുന്നപ്പോ വെറുതെ മനസ്സിലേക്ക് രേഖ ഓടി വന്നു.. അവരുടെ പ്രോഗ്രാം, അവരിപ്പോ ഫീല്‍ഡില്‍ ഉണ്ടോ എന്നൊക്കെ ഒരു ചിന്ത ഓടി പോയി.ഒരു പക്ഷെ ഞാന്‍ സ്ഥിരം ടി വി പ്രേക്ഷക അല്ലാത്തത് കൊണ്ടാവും ഇവരെ ഞാന്‍ കാണാറില്ല.ഈ രേഖയെ കുറിച്ച് എനിക്ക് അതിനു മുന്നേ ഇങ്ങനെ ചിന്ത വന്നിട്ടില്ല. അല്ലെങ്കിലും ചിന്തിക്കാന്‍ വേണ്ടുന്ന സംഭവങ്ങള്‍ അല്ലെല്ലോ നിരന്തരം നമ്മുടെ മനസ്സില്‍ ഓടി കൊണ്ടിരിക്കുന്നത്!! പക്ഷെ, ഇതേ രേഖ പിറ്റേ ദിവസം ആരെയോ ഇന്റര്‍വ്യൂ ചെയ്യുന്നതായിട്ട്‌ ഞാന്‍ ടി വിയില്‍ കണ്ടു പകച്ചിരുന്നു പോയി!!

ഇതിനു telepathy എന്ന് കരുതാമോ? എന്നാല്‍ എപ്പോഴും നമ്മള്‍ ചിന്ത്ക്കുകയോ നമ്മളോട് വളരെ അധികം അടുപ്പമുള്ളവരുടെ കാര്യത്തിലോ ഒന്നും ഇങ്ങനെ സംഭവിക്കാറില്ല. ആളുകളുടെ കാര്യത്തില്‍ മാത്രം അല്ല ഈ ചിന്തകള്‍.ഞാന്‍ പതിവായി എന്റെ ഓഫീസില്‍ വരുന്ന ഒരു കച്ചവടക്കാരന്റെ കൈയ്യില്‍ നിന്നും കശുവണ്ടി വാങ്ങി വീട്ടില്‍ കൊണ്ട് വരാറുണ്ട്. ഞങ്ങള്‍ക്ക് നാല് പേര്‍ക്കും വളരെ ഇഷ്ടം ആണ്. അതിനിടെ അദ്ദേഹത്തിനു കോലെസ്ട്രോള്‍ ചെറിയ തോതില്‍ ഉണ്ടെന്നു കണ്ടു പിടിച്ചതില്‍ പിന്നെ നട്സ് വാങ്ങല്‍ ഞാന്‍ നിര്‍ത്തി.ഒരു മൂന്നു മാസമായിട്ടു ഞങ്ങള്‍ കഴിച്ചിട്ടേ ഇല്ല. പണ്ട് മുതലേ അങ്ങനെ ആണ്..ഒരാള്‍ക്ക് കഴിക്കാന്‍ പാടില്ലാത്ത വസ്തു മറ്റുള്ളവരും വീട്ടില്‍ വാങ്ങി കഴിക്കില്ല. ഒരു മോറല്‍ സപ്പോര്‍ട്ട്. അപ്പോഴാണ്‌ നട്സ് കച്ചവടക്കാരന്‍ രണ്ടു ആഴ്ച മുന്നേ ‍ ഓഫീസില്‍ വന്നത്. വാങ്ങിക്കാനും കഴിക്കാനും കൊതി ഉണ്ടായെങ്കിലും വാങ്ങിച്ചില്ല.


പക്ഷെ, അന്ന് വൈകിട്ട് വിശന്നു തളര്‍ന്നു ഏഴേ കാല്‍ മണിക്ക് വീട്ടില്‍ എത്തിയപ്പോ ഡൈനിങ്ങ്‌ ടേബിളില്‍ ഒരു ഗിഫ്റ്റ് ബോക്സില്‍ നിറയെ നട്സ് എന്നെയും കാത്തിരിപ്പുണ്ട്‌ !! ഏതോ client അദ്ദേഹത്തിനു ഗിഫ്റ്റ് കൊടുത്തതാണ്. എനിക്ക് അപ്പൊ ഉണ്ടായ സന്തോഷം പറയണ്ട. ഒരു നിമിഷം കൊണ്ട് ഞാന്‍ ഒരു കൊച്ചു കുട്ടിയായിട്ടു മാറി.


ഇന്ന് രാവിലെയും എന്തെങ്കിലും പോസ്റ്റ്‌ ഇടണമല്ലോ എന്ന ചിന്ത മനസ്സില്‍ വന്നപ്പോ പതിവായി വന്നു എനിക്ക് കമന്റ്‌ ഇടുന്ന അനിയന്‍, ബ്ലോഗ്ഗര്‍ ശ്രീ, കഴിഞ്ഞ പോസ്റ്റില്‍ കമന്റ്‌ ഇട്ടില്ലെല്ലോ എന്ന് വെറുതെ മനസ്സില്‍ തോന്നി. ശരി എങ്കില്‍ ഇന്ന് ശ്രീ പുതിയ പോസ്റ്റ്‌ വല്ലതും ഇട്ട്ടിട്ടുണ്ടോ എന്ന് നോക്കാം എന്ന് കരുതി ഞാന്‍ എന്റെ ബ്ലോഗ്‌ തുറന്നപ്പോ ശ്രീ എന്റെ പോസ്റ്റില്‍ കമന്റ്‌ ഇട്ടിരിക്കുന്നത് കണ്ടു..! ഇതിനൊക്കെ വേണേല്‍ co incidence എന്ന് പറയാം. പക്ഷെ എന്തോ ഇത് എന്നെ ഭയപ്പെടുത്തുന്നു. സമാന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. ആര്‍ക്കെങ്കിലും ഇതേ കുറിച്ച് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ ഇവിടെ പങ്കു വെക്കാം കേട്ടോ...അറിയാന്‍ താല്പര്യം ഉണ്ട്. വീട്ടില്‍ ഇതൊന്നും പറഞ്ഞില്ല..ഇതൊക്കെ നിന്റെ ഓരോ തരം വട്ടുകള്‍ എന്നെ പറയൂ...ഹി ഹി.

ചിലപ്പോ വട്ടു തന്നെ ആവാം. :-)







Sunday, October 10, 2010

ഒരു ഓംലെറ്റിന്റെ കഥ.


വളരെ അധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്..ഞാന്‍ ഒന്‍പതില്‍ പഠിക്കുന്ന കാലത്തുണ്ടായ സംഭവം ആണ് ഇവിടെ ഇപ്പൊ ഓര്‍ക്കുന്നത്.

എന്റെ ചേട്ടന് കല്യാണം കഴിഞ്ഞു ഒരു പാട് നാളുകള്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. പിന്നെ ബോംബെയിലെ പ്രസിദ്ധമായ ഒരു ഹോസ്പിറ്റലില്‍ infertility ചികിത്സ നടത്തി ഒടുക്കം ചേട്ടത്തിയമ്മ ഗര്‍ഭിണി ആയി. പ്രസവവും അവിടെ തന്നെ ആയിരുന്നു. ഇരട്ട കുട്ടികള്‍ ആയിരുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആയിരുന്നു. വീട്ടില്‍ എല്ലാവര്ക്കും ഒരു പാട് സന്തോഷം ആയി...സത്യത്തില്‍ ഇരട്ടി സന്തോഷം ആയി എന്ന് തന്നെ പറയാം.

അങ്ങനെ ഇരിക്കെ, കുട്ടികള്‍ക്ക് 5 വയസ്സായപ്പോള്‍, ആണ്‍കുട്ടി meningitis ബാധിച്ചു മരിച്ചു. എല്ലാവര്ക്കും സഹിക്കാന്‍ ആവാത്ത ഒരു സങ്കടം ആയിപ്പോയി അത്. മരണ വീട്ടിലേക്കു അമ്മ ഞങ്ങളെ കൊണ്ട് പോയി. എല്ലാവരും കരഞ്ഞും പ്രാര്‍ത്ഥിച്ചും ഇരിക്കുന്നു. അടക്കം വൈകുന്നേരം ആയിരുന്നു.

ഉച്ച ആയപ്പോള്‍ എനിക്കും ചേച്ചിക്കും വിശന്നു തുടങ്ങി. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല. അമ്മയാണെങ്കില്‍ ഞങ്ങളെ ശ്രധിക്കുന്നുമില്ല. കുഞ്ഞു മരിച്ച സങ്കടം കാരണം കരഞ്ഞു കരഞ്ഞു ഞങ്ങളുടെ കണ്ണുകള്‍ രണ്ടും വീര്‍ത്തു ചുവന്നിരുന്നു. എന്നാലും വിശപ്പും ഉണ്ട്. എത്ര നേരം ഇങ്ങനെ ഇരിക്കണം?

അവസാനം ഗതി കേട്ട് ചേച്ചി അമ്മയോട് ചോദിച്ചു, ചേച്ചി അന്ന് 10 -ഇല്‍ ആണ്. അമ്മ പറഞ്ഞു അടുത്ത വീട്ടില്‍ ചോറ് വെച്ചിട്ടുണ്ട്. നിങ്ങള്‍ അവിടെ പോയി കഴിച്ചോളാന്‍. പിന്നെ ഒട്ടും സമയം കളയാതെ ഞങ്ങള്‍ രണ്ടും കൂടി അടുത്ത വീട്ടിലേക്കു ചെന്നു. . സാധാരണ ഇങ്ങനെ മരണ വീടുകളില്‍ ഭക്ഷണം തൊട്ടടുത്ത വീടുകളില്‍ സാധനങ്ങള്‍ ഒക്കെ കൊടുത്തു ഒരുക്കാറുണ്ട്. അവിടെ ആളുകള്‍ ചെന്നു കഴിക്കും. പക്ഷെ, ഞങ്ങള്‍ ചെന്ന വീട്ടില്‍ അല്ലായിരുന്നു ചോറ് അറേഞ്ച് ചെയ്തിരുന്നത്. വളരെ അധികം പാവപ്പെട്ട ഒരു വീട്ടിലേക്കാണ് ഞങ്ങള്‍ വിശപ്പ്‌ പ്രാന്തും പിടിച്ചു കേറിചെന്നത്.

അവിടെ അപ്പോള്‍ ഒരു അമ്മയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകന് കോളേജില്‍ ഒക്കെ പഠിക്കുന്ന പ്രായം തോന്നും. ഞങ്ങള്‍ ചെന്നതും ചോറ് ചോദിച്ചു. ആ അമ്മ ഒരു നിമിഷം ഞങ്ങളുടെ മുഖത്തേക്ക് നോക്കി. കരഞ്ഞു വീര്‍ത്ത മുഖവും, പറന്ന തലമുടിയും ഒക്കെ കണ്ടപ്പോ അവര്‍ക്ക് കാര്യം മനസ്സിലായി. . ഇവിടെ ഇരിക്ക് ട്ടോ എന്ന് ഞങ്ങളോട് പറഞ്ഞിട്ട് അവര്‍ വേഗം അടുക്കളയിലേക്കു പോയി.

അമ്മയുടെ പിറകെ മകനും പോയി. അവര്‍ തമ്മില്‍ എന്തോ സംസാരിക്കുന്നത് കണ്ടു.ഞങ്ങള്‍ ചോറും കാത്തു അവിടെ കണ്ട ഒരു ബെഞ്ചില്‍ ഇരുന്നു. മകന്‍ തിരിച്ചു വന്നു, ഞങ്ങള്‍ കുഞ്ഞിന്റെ ആരാ എന്നൊക്കെ ചോദിച്ചു. അതിനിടയില്‍ ആ അമ്മ ധൃതി പിടിച്ചു മുട്ട പൊരിച്ചു. അടുക്കള ഒക്കെ താഴെ നിലത്താണ്. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മാങ്ങാ അച്ചാര്‍ ചോറിലേക്ക്‌ ഇട്ടിട്ടു, മുട്ട പൊരിച്ചതും കൂട്ടി ചോറ് തന്നു.

ഇതെന്തു കറി. എന്ന് മനസ്സില്‍ തോന്നി എങ്കിലും ഞങ്ങള്‍ രണ്ടും ഒന്നും പറഞ്ഞില്ല. അപ്പൊ ആ അമ്മ പറഞ്ഞു, വേറൊന്നും ഇരുപ്പില്ലട്ടോ മക്കളെ എന്ന്. വയറു നിറയെ ഉണ്ടോ എന്ന്. പക്ഷെ, ആ അമ്മയുടെ ഉള്ളില്ലേ സ്നേഹം ഞങ്ങള്‍ അവിടെ അറിഞ്ഞു. വായിലേക്ക് വെച്ച ചോറ് എങ്ങനെ ഇത്ര രുചിയായി എന്ന് ഇപ്പോഴും അറിയില്ല. ആ മുട്ട പൊരിച്ചതിന്റെ സ്വാദ് ഇപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല....വയര്‍ നിറച്ചു ഉണ്ട്, ഞങ്ങള്‍ രണ്ടും തിരിച്ചു പോന്നു.


തിരിച്ചു ഉഷാറായി വന്നു ഞങ്ങള്‍ വീണ്ടും അമ്മയുടെ അരികെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഊണ് കഴിക്കാന്‍ വരാന്‍ വിളിക്കാന്‍ അപ്പച്ചന്‍ വന്നു. ഞങ്ങള്‍ കഴിച്ചു എന്ന് പറഞ്ഞു. നിങ്ങളെ അവിടെ കണ്ടില്ലെല്ലോ എന്ന് അപ്പച്ചന്‍. ഉടന്‍ അമ്മ പറഞ്ഞു അവര്‍ കഴിച്ചതാ.. കഥ അവിടെ തീര്‍ന്നു.


ഇപ്പോള്‍ ആ അമ്മയും മകനും അവിടെ ഉണ്ടോ? ഒരു പക്ഷെ, അന്ന് അവര്‍ക്ക് കഴിക്കാന്‍ വെച്ച ചോറ് ആയിരിക്കും ഞങ്ങള്‍ക്ക് ആ അമ്മയും മകനും തന്നത്. ആ മുട്ട പൊരിച്ചതിന്റെ സ്വാദ് ഇപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല..ആ അമ്മയെയും മകനെയും. അവര്‍ ആരായിരുന്നു? ഞാന്‍ അന്വേഷിച്ചിട്ടേ ഇല്ല. അന്ന് അതിനുള്ള വക തിരിവൊന്നും ഇല്ലായിരുന്നു. പിന്നീട് എപ്പോഴോ ആണ് ഞങ്ങള്‍ക്ക് മനസ്സിലായത്‌ ഞങ്ങള്‍ അന്ന് വീട് തെറ്റിയാണ് ഉണ്ണാന്‍ ചെന്നത് എന്ന്. എന്നാലും വിശക്കുന്നവനു ഭക്ഷണം കൊടുക്കണം എന്ന ഒരു വലിയ പാഠം അന്ന് ഞാന്‍ എങ്ങനെയോ പഠിച്ചു...അതിലെ നന്മയും.

ഈ പോസ്റ്റ്‌ എനിക്ക് അറിയാത്ത ആ അമ്മയ്ക്കും മകനും സമര്‍പ്പിക്കുന്നു...വര്‍ഷങ്ങള്‍ക്കു ശേഷവും അവരെ മനസ്സില്‍ കൊണ്ട് നടന്ന എന്റെ നന്ദിയും ഇവിടെ അവര്‍ക്ക്.....!!!

Tuesday, September 21, 2010

ഒരു സൂപ്പര്‍മാന്റെ ജനനം!!


ഞങ്ങളുടെ ഓഫീസില്‍ സ്ഥിരമായിട്ട് ചായ കൊണ്ട് വന്നിരുന്നത് തൊട്ടടുത്ത ബാങ്ക് ബില്‍ഡിംഗ്‌ ലെ പ്യൂണ്‍ ആയിരുന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്പ് ബാങ്ക് അവിടെന്നു ഷിഫ്റ്റ്‌ ചെയ്തത് കൊണ്ട് ഞങ്ങളുടെ ചായ കുടി മുട്ടി.

അങ്ങനെ ആണ് തൊട്ടടുത്ത് ഫോടോസ്ടാറ്റ് കട നടത്തുന്ന സോമന്‍ ചേട്ടന്‍ ഞങ്ങളുടെ ചായക്കാരനായത്. ആള് വൈകുന്നേരമായാല്‍ മിക്കവാറും പാമ്പ്‌ ആകുന്നതു കൊണ്ട് ആര്‍ക്കും തന്നെ പുള്ളിയെ ഓഫീസില്‍ കയറ്റുന്നതിനോട് താല്പര്യമില്ലായിരുന്നു..എന്നാലും നിവൃത്തി കേടു കൊണ്ട് ഞങ്ങളുടെ ചായ ചേട്ടന്‍ ആയി സോമന്‍ ചേട്ടന്‍.

അങ്ങനെ ഇരിക്കെ ഓണത്തിന്റെ അവധി കഴിഞ്ഞു ഓഫീസ് തുറന്ന ദിവസം. ഓണക്കോടിയും നെറ്റിയില്‍ ചന്ദന കുറിയുമൊക്കെ അണിഞ്ഞു രാവിലത്തെ ചായ സോമന്‍ ചേട്ടന്‍ കൊണ്ട് തന്നു. കടും മഞ്ഞ നിറമുള്ള ഒരു ഷര്‍ട്ട്‌ ആയിരുന്നു സോമന്‍ ചേട്ടന്റെ ഓണക്കോടി. പതിവ് പോലെ നാല് മണിയുടെ ചായ വന്നില്ല. സോമന്‍ ചേട്ടനെ അന്വേഷിച്ചു ഞങ്ങളുടെ പ്യൂണ്‍ പോയി നോക്കിയിട്ട് പറഞ്ഞു..ഫോടോസ്ടാറ്റ് കട തുറന്നു കിടപ്പുണ്ട്..സോമന്‍ ചേട്ടന്‍ അവിടെ ഒന്നും ഇല്ല എന്ന്..ചായ കുടിക്കാതെ അന്ന് ഓഫീസ് പിരിഞ്ഞു..


വൈകിട്ട് ഓഫീസില്‍ നിന്ന് അടുത്തുള്ള ബസ്‌ സ്ടോപ്പിലെക്ക് ഞങ്ങള്‍ നടന്നു പോകുമ്പോള്‍..അല്പം മുന്നിലായിട്ടു സോമന്‍ ചേട്ടന്‍ നടന്നു പോവുന്നത് കണ്ടു. മഞ്ഞ ഷര്‍ട്ട്‌ കണ്ടിട്ടാണ് തിരിച്ചറിഞ്ഞത്. ആ..നമ്മുടെ ചായ ചേട്ടനല്ലേ പോവുന്നത് എന്ന് ഞങ്ങള്‍ പറഞ്ഞു തീര്‍ന്നതും..പുള്ളിക്കാരന്‍ ഉടുത്തിരുന്ന മുണ്ട് ഊരി കൈയ്യില്‍ പിടിച്ചു, എന്നിട്ട് തോളിലേക്കിട്ടു. ആള്‍ ഫുള്‍ തണ്ണി. അവിടെ തൊട്ടടുത്ത്‌ ഉണ്ടായിരുന്ന ഓട്ടോ സ്ടാണ്ടിലെ ഓട്ടോക്കാര്‍ ഓടി വന്നു സോമന്‍ ചേട്ടനെ ഉടുതുണി ഉടുപ്പിച്ചു..

ഈ കാഴ്ച കണ്ടു സ്തബ്ധരായി നിന്ന് പോയ ഞങ്ങള്‍ ഒരു കാര്യം കണ്ടു..സോമന്‍ ചേട്ടന്‍ ഉടുത്തിരുന്നത് ചുവന്ന നിറമുള്ള ജട്ടി ആയിരുന്നു...!! പിറ്റേ ദിവസം ഓഫീസില്‍ വന്നു ഈ വിവരം പറഞ്ഞപ്പോള്‍ എല്ലാരും കൂടി സോമന്‍ ചേട്ടന്റെ പേര് സൂപ്പര്‍ മാന്‍ എന്നാക്കി. പാവത്തിന്റെ ചായ കച്ചവടം അതോടെ നിന്ന് എന്ന് പ്രത്യേകം പറയണ്ടല്ലോ.

ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഫോടോസ്ടാറ്റ് ന്റെ കാശ് വാങ്ങാന്‍ സൂപ്പര്‍ മാന്‍ ഓഫീസില്‍ വരാറുണ്ട്..

Friday, August 20, 2010

ഓണ തുമ്പി


ഓണം പടി വാതില്‍ക്കല്‍ എത്തി. ഇപ്പൊ എവിടേം കാണാന്‍ കിട്ടാത്ത ഓണ തുമ്പികള്‍ എന്റെ ബ്ലോഗിലെങ്കിലും എല്ലാരും കാണാന്‍ പോസ്റ്റുന്നു..

ഇത്തവണത്തെ ഓണത്തിന് ഒരു കൈ വിരല്‍ സ്പ്ലിന്റ്റ് പ്ലസ്റെരില്‍ ആയതോണ്ട് ചുമ്മാ വാചകം അടിച്ചിരുന്നു ഓണം ഉണ്ടാല്‍ മതി. കഷണം നുറുക്കാന്‍ പറഞ്ഞാല്‍..അയ്യോ കൈ വയ്യ എന്ന് പറയാം...പായസത്തിനു തേങ്ങ ചിരകണ്ട...ആഹ, എന്തൊരു സുഖം..!! അത് കൊണ്ട് തന്നെ, ഓണത്തിന് വിളിച്ചോണ്ട് പോവാന്‍ ഒരു പാട് ആളുകള്‍ വരുന്നുണ്ട്..ചേട്ടന്‍ പറഞ്ഞു..ഓണമായിട്ട് അവള്‍ എങ്ങനാ കൈയും വെച്ചോണ്ട് ഒരുക്കുന്നത്, അവളെ ഇങ്ങോട്ട് വിളിച്ചോ.ഇന്നലെ അതും പറഞ്ഞു ചേട്ടത്തി അമ്മ വിളിച്ചിരുന്നു.


ഇത്തവണ നാട്ടില്‍ പോവുന്നില്ല എന്ന് വെച്ചു. മിക്കവാറും ഏറ്റുമാനൂര്‍ ഉള്ള അദ്ധേഹത്തിന്റെ പെങ്ങളുടെ വീട്ടില്‍ ആവും ഓണം ഉണ്ണുക. അവിടെയും ഞങ്ങള്‍ നാല് പേര്‍ക്കും ഇല വെച്ചിട്ടുണ്ട് എന്ന് വിളിച്ചു പറഞ്ഞിരുന്നു.

ഇത്തവണ അത് കൊണ്ട് ഞങ്ങള്‍ ഫ്രീ ആണ്. ആര് വിളിച്ചാലും വന്നു ഓണം ഉണ്ടിട്ടു പോരാം...ഹി ഹി.

എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഓണത്തിന്റെ എല്ലാ വിധ മംഗളവും ആശംസിച്ചു കൊണ്ട്..

സസ്നേഹം..
രാധ



Sunday, August 8, 2010

കര്‍ക്കിടകം

കര്‍ക്കിടകം രണ്ടാം തീയതി. ഞായറാഴ്ച. രാവിലെ പള്ളിയില്‍ പോയി വന്നു. എന്നെ സംബന്ധിച്ച് ഞായറാഴ്ച മറ്റെല്ലാ ദിവസങ്ങളിലും വെച്ച് തിരക്ക് പിടിച്ചതാണ്. പതിവിലും നേരത്തെ എഴുന്നെറ്റാലെ പള്ളിയില്‍ പോക്ക് നടക്കു. അന്നാണ് അദ്ദേഹം മാര്‍ക്കറ്റില്‍ പോയി നോണ്‍ വെജ് മേടിക്കുന്നത്. അങ്ങനെ അടുക്കളയില്‍ ഏറ്റവും അധികം തിരക്കുള്ള ദിവസം.

പതിവ് പോലെ ഞങ്ങള്‍ രണ്ടും അടുക്കളയില്‍ ഉണ്ട്. മട്ടന്‍ മുറിക്കുന്ന തിരക്കില്‍ അദ്ദേഹം. ഞാന്‍ അതിന്റെ മറ്റു അനുസാരികള്‍ ചമയ്ക്കുന്നു. അപ്പോഴാണ് വിനാഗിരി പുതിയ കുപ്പിയില്‍ നിന്ന് എടുക്കേണ്ട ആവശ്യം വന്നത്. സാധാരണ എന്ത് പ്രയാസമുള്ള കാര്യങ്ങള്‍ വേണ്ടി വന്നാലും ഞാന്‍ അദ്ദേഹത്തിനെ കൊണ്ടേ ചെയ്യിക്കുക ആണ് പതിവ്.


അന്ന് തോന്നി, വെറുതെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത് എന്ന്. പുറത്തെ ചുവന്ന അടപ്പ് കത്തി കൊണ്ട് മുറിച്ചു നീക്കി. അപ്പോള്‍ അതിനകത്ത് മറ്റൊരു സീല്‍ കൂടെ. പണിപ്പെട്ടു കത്തി കൊണ്ട് അത് മുറിച്ചു മാറ്റാന്‍ ശ്രമിച്ചു. കത്തി പാളി ഇടതു കൈയ്യുടെ ചൂണ്ടു വിരലില്‍ അമര്‍ന്നു. കത്തി എല്ലില്‍ തട്ടി എന്നത് അപ്പൊ തന്നെ അറിഞ്ഞു. ചോര പ്രളയം. പിന്നെ കാറി കൂവി...അദ്ദേഹം ഓടി എത്തി.

മുറിവില്‍ അമര്‍ത്തി പിടിച്ചിട്ടും ചോര നില്‍ക്കുന്നില്ല. ചോര അങ്ങനെ പോവുന്നത് കണ്ടപ്പോ എനിക്ക് തല കറങ്ങാന്‍ തുടങ്ങി. രണ്ടു ഗ്ലാസ്‌ വെള്ളം എന്നെ കൊണ്ട് കുടിപ്പിച്ചു. ഐസ് വെക്കാന്‍ വിരല്‍ എടുക്കുമ്പോള്‍ പിന്നെയും ചോര വരുന്നു. ഒടുവില്‍ ഒരു തുണി ചുറ്റി മുറുക്കി കെട്ടി കൈ അനക്കാതെ വെച്ചപ്പോ സംഗതി ക്ലീന്‍.

അല്‍പ നേരം റസ്റ്റ്‌ എടുത്തു വീണ്ടും അടുക്കളയില്‍ കയറാന്‍ ശ്രമിച്ചു. ഇടയ്ക്കു ഇളകുമ്പോള്‍
ചോര വരുന്നുണ്ട്. വലത്തേ കൈ കൊണ്ട് ഓരോന്ന് ചെയ്തു, പണി ഒതുങ്ങിയപ്പോ ഞാന്‍ പയ്യെ മുറിവ് അഴിച്ചു നോക്കി. അപ്പോള്‍ അല്ലെ സംഗതി പിടി കിട്ടിയത്, വിരല്‍ വല്ലാതെ വളഞ്ഞു അകത്തേക്ക് ഇരിക്കുന്നു. പണ്ട് econimics പഠിച്ചപ്പോ
ഒരു 'kinked ' demand curve നെ കുറിച്ച് പഠിച്ചിരുന്നു. അത് പോലെ ആണ് എന്റെ വിരലിന്റെ ഇരുപ്പു. അതിയായ വേദനയും.

ഇനി ഡോക്ടര്‍ നെ കാണിച്ചില്ലെങ്കില്‍ ശരി ആവില്ല എന്നായപ്പോ ഇറങ്ങി. അപ്പോഴേക്കും വിരല്‍ ആകെ നീര് വെച്ച് വീങ്ങി. മുറിവ് ആഴത്തില്‍ ആയി പോയെന്നും ഞരമ്പ് മുറിഞ്ഞു എന്നും മനസ്സിലായി. വിരലിനു കമ്പ്ലീറ്റ്‌ റസ്റ്റ്‌ വിധിചു. ഒരാഴ്ച ഓഫീസില്‍ പോയില്ല. ഇപ്പൊ ഇതാ സംഭവം നടന്നിട്ട് മൂന്നാഴ്ച ആയിട്ടും, വിരല്‍ bandage ഇല്‍ തന്നെ. അതിനകം ഞാന്‍ മറ്റു വിരല്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ പഠിച്ചത് കൊണ്ട് ഈ പോസ്റ്റ്‌ ഇടാന്‍ പറ്റി.

ഇതിനിടയില്‍ ഞാന്‍ ബൂലോകത്തേക്ക് വന്നിട്ട് ജൂലായില്‍ രണ്ടു വര്ഷം തികഞ്ഞു. വാര്‍ഷിക പോസ്റ്റ്‌ ഇടാന്‍ പറ്റിയില്ല...ഇനി ചിങ്ങത്തില്‍ എങ്കിലും എന്റെ വിരല്‍ സുഖമാകണേ എന്ന പ്രാര്‍ത്ഥനയോടെ...,

സസ്നേഹം,
രാധ